Samskriti

പീലിത്തിരുമുടി ചൂടി വീഥികള്‍ നീളെ ഉണ്ണിക്കണ്ണന്മാര്‍: തൃശൂര്‍ നഗരത്തിലെ മഹാശോഭായാത്ര സുരേഷ് ഗോപി ഉദ്ഘാടനം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃശൂര്‍: ഗ്രാമ നഗരവീഥികളില്‍ ആയിരക്കണക്കിന് ഉണ്ണിക്കണ്ണന്മാര്‍, ജന്മാഷ്ടമിനാളില്‍ നാടും നഗരവും അമ്പാടിയായി മാറി. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച്് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ആയിരം കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ സംഘടിപ്പിച്ചു.
ഓടക്കുഴലും മയില്‍പ്പീലിക്കിരീടവുമായി നടന്നു നീങ്ങിയ ഉണ്ണിക്കണ്ണന്മാര്‍ കാഴ്ചക്കാരുടെ മനസ്സുകളെ ദ്വാപരയുഗ സ്മരണകളിലേക്ക് കൊണ്ടു പോയി. ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതമുഹൂര്‍ത്തങ്ങള്‍ ശോഭായാത്രകളില്‍ ചിത്രീകരിക്കപ്പെട്ടു. കൃഷ്ണവേഷമിട്ട കുട്ടികള്‍ക്കൊപ്പം നൃത്തംവെച്ച രാധയും ഗോപികമാരും മറ്റൊരു വൃന്ദാവനം തീര്‍ത്തു. ദൃഢസൗഹൃദത്തിന്റെ കഥ പറഞ്ഞ് കാണിക്കയര്‍പ്പിക്കാനുള്ള അവില്‍പ്പൊതിയുമായി നടന്നു നീങ്ങിയ കുചേലന്‍മാരും പഞ്ചപാണ്ഡവരും രാമലക്ഷ്മണന്‍മാരും മുനിശ്രേഷ്ഠരും ഹനുമാനും ശിവപാര്‍വ്വതിമാരുമെല്ലാം ശോഭായാത്രകളില്‍ നിറഞ്ഞു നിന്നു.
തൃശൂര്‍ നഗരത്തിലെ മഹാശോഭായാത്രയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു .
കുട്ടനെല്ലൂര്‍, അഞ്ചേരി , നെല്ലിക്കുന്ന്, ചേലക്കോട്ടുകര, കിഴക്കുംപാട്ടുകര, നെട്ടിശ്ശേരി , നെല്ലങ്കര ,ചെമ്പുക്കാവ്, കുട്ടന്‍കുളങ്ങര ,പൂങ്കുന്നം, കാനാട്ടുകര, അയ്യന്തോള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രയാണ് വൈകിട്ടോടെ തൃശൂര്‍ സ്വരാജ് റൗണ്ടില്‍ എത്തിയത്. പാറമേക്കാവിന് മുന്നില്‍ നിന്നാരംഭിച്ച മഹാശോഭായാത്ര നായ്‌ക്കനാല്‍ പരിസരത്ത് സമാപിച്ചു.

Recent Posts