Entertainment

ക്രൂരമായ പ്രവൃത്തി ചെയ്തവര്‍ ശിക്ഷിക്കപ്പെടണം: ഹേമാ കമ്മിറ്റിക്ക് മൊഴി നല്‍കിയിരുന്നു ടൊവിനോ

Published by

ജസ്റ്റിസ് ഹേമാ കമ്മിറ്റിക്ക് മൊഴി കൊടുത്തിരുന്നുവെന്ന് നടന്‍ ടൊവിനോ തോമസ്. മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് കൊണ്ടുവന്നു. എങ്കിലും പ്രേക്ഷകര്‍ സിനിമാ മേഖലയെ മുഴുവനായും തിന്മകളുടെ കേന്ദ്രമായി കാണില്ല എന്ന പ്രതീക്ഷയുണ്ട് എന്നാണ് ടൊവിനോ പറയുന്നത്.

 

ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ സംസാരിച്ചത്. ഞാന്‍ കമ്മിറ്റിയോട് സംസാരിച്ചിട്ടുണ്ട്. മലയാള സിനിമാ മേഖലയെ മാത്രം ലക്ഷ്യം വച്ചുകൊണ്ട് രൂപീകരിക്കപ്പെട്ട കമ്മിറ്റിയാണിത്. അതുകൊണ്ടാണ് മലയാള സിനിമ ലോകത്ത് നടക്കുന്ന കാര്യങ്ങളെ പറ്റി മാത്രം നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്.

 

ഇത്തരമൊരു കമ്മിറ്റി സിനിമയല്ലാതെ മറ്റേതെങ്കിലും മേഖലയെ അടിസ്ഥാനമാക്കി പഠനം നടത്തുകയാണെങ്കിലും ഇതുപോലുള്ള സംഭവങ്ങള്‍ എല്ലായിടത്തും നടക്കുന്നതാണെന്ന് മനസിലാകും. ജനങ്ങള്‍ ഇത് മലയാള സിനിമാ മേഖലയില്‍ മാത്രം നടക്കുന്നതാണെന്ന് പറയുകയാണെങ്കില്‍ അത് വളരെ വിഷമമുണ്ടാക്കുന്നതാണ്.

കാരണം താനും മലയാള സിനിമയുടെ ഒരു ഭാഗമാണ്. പുരുഷനായാലും സ്ത്രീയായാലും ആരോടെങ്കിലും ഇത്തരമൊരു ക്രൂരമായ പ്രവൃത്തി ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അര്‍ഹമായ ശിക്ഷ തന്നെ ലഭിക്കണം. അവര്‍ രക്ഷപെട്ടു കൂടാ. അതാണ് ചെയ്യേണ്ട അടിസ്ഥാന കാര്യം.

 

ശിക്ഷിക്കപ്പെടുക മാത്രമല്ല, ഇത് ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുകയും വേണം. ജോലിസ്ഥലം സ്ത്രീകള്‍ക്ക് സുരക്ഷിതമാക്കാന്‍ അത്തരമൊരു അവബോധവും അറിവും ഉണ്ടായിരിക്കണം എന്നാണ് ടൊവിനോ പറയുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by