മുംബൈ: മഹാരാഷ്ട്ര ഛത്രപതി സംഭാജിനഗര്‍ (പഴയ ഔറംഗാബാദ്) ഭീകരാക്രമണ ഗൂഢാലോചന കേസില്‍ ലിബിയന്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം നല്കി. കേസില്‍ ഇരുവര്‍ക്കും ഐഎസുമായി ബന്ധമുണ്ടെന്നും രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നുമാണ് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നത്. മുംബൈയിലെ എന്‍ഐഎ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
ലിബിയന്‍ സ്വദേശി മൊഹമ്മദ് ഷൊഹെയ്ബ് ഖാന്, മൊഹമ്മദ് സോഹെയ്ബ് ഖാന് എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രം. നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ നടത്തിയ തെരച്ചിലിനിടെ സോഹെയ്ബ് ഈ വര്‍ഷം ഫെബ്രുവരിയില്‍ ഐഎന്‍എയുടെ പിടിയിലായതാണ്. യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാനും രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഭീകരാക്രമണത്തിനായി ഗൂഢാലോചന നടത്തിയതിലും ഇരുവര്‍ക്കും പങ്കുണ്ട്.
ഇവര്‍ക്ക് വിദേശ ബന്ധമുണ്ടെന്നും ഐഎസ് ഭീകരര്‍ക്ക് വിദേശ രാജ്യങ്ങളില്‍ പരിശീലനം നല്‍കുന്നവരുമായി ബന്ധപ്പെട്ടിരുന്നെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഭീകരപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഒരു വെബ്സൈറ്റ് വികസിപ്പിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഇരുവരും. വിവിധ രാജ്യങ്ങളിലെ യുവാക്കളെ ഐഎസിലേക്ക് ആകര്‍ഷിക്കുന്നതിനും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നല്കുന്നതിനുമാണിത്. സ്വയം പ്രഖ്യാപിത ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരിയായാണ് ഐഎസിനെ ഇവര്‍ കണക്കാക്കിയിരുന്നത്.
ഷോഹെയ്ബ് ആണ് സോഹെയ്ബിനെ റിക്രൂട്ട് ചെയ്തത്. അമ്പതോളം യുവാക്കളെക്കൂടി ഇയാള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരും ഐഇഡി സ്ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചിരുന്നു. കൂടാതെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം നടത്താനും പദ്ധതിയിട്ടിരുന്നു. രാജ്യത്തെ മതേതരത്വവും ജനാധിപത്യ ഭരണ സംവിധാനം തകര്‍ക്കാനുമുള്ള ഗൂഢാലോചനയിലായിരുന്നു ഇരുവരുമെന്നും എന്‍ഐഎയുടെ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: