Business

അദാനിക്ക് ശേഷം കൊടക് ബാങ്കിനെ തകര്‍ക്കാന്‍ ഹിന്‍ഡന്‍ബര്‍ഗ്; ഹിന്‍ഡന്‍ബര്‍ഗിന്റെ ചെവിക്കല്ല് പൊട്ടിച്ച് ഇന്ത്യയിലെ ബാങ്കുകളുടെ പടയോട്ടം

ഇന്ത്യയിലെ പ്രമുഖസ്വകാര്യ ബാങ്കായ കൊടക് ബാങ്കിനെക്കൂടി അദാനി വിവാദത്തില്‍ ഉള്‍പ്പെടുത്തി അന്തരീക്ഷം കലുഷിതമാക്കാനുള്ള ഹിന്‍ഡന്‍ബര്‍ഗിന് ബുധനാഴ്ച ഓഹരി വിപണിയില്‍ തിരിച്ചടി നല്‍കിയത് ഇന്ത്യയിലെ‍ ബാങ്കുകള്‍ തന്നെയാണ്.

Published by

മുംബൈ: ഇന്ത്യയിലെ പ്രമുഖസ്വകാര്യ ബാങ്കായ കൊടക് ബാങ്കിനെക്കൂടി അദാനി വിവാദത്തില്‍ ഉള്‍പ്പെടുത്തി അന്തരീക്ഷം കലുഷിതമാക്കാനുള്ള ഹിന്‍ഡന്‍ബര്‍ഗിന് ബുധനാഴ്ച ഓഹരി വിപണിയില്‍ തിരിച്ചടി നല്‍കിയത് ഇന്ത്യയിലെ‍ ബാങ്കുകള്‍ തന്നെയാണ്. ഓഹരിവിപണിയിലെ ബാങ്കുകളുടെ സൂചികയായ ബാങ്ക് നിഫ്റ്റി ബുധനാഴ്ച 909 പോയിന്‍റുകള്‍ കയറി 53077 എന്ന റെക്കോഡ് നിലയില്‍ എത്തി.

സ്വകാര്യ-പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ ഹിന്‍ഡന്‍ബര്‍ഗിനോടുള്ള പ്രതിഷേധം എന്ന നിലയ്‌ക്ക് മുകളിലേക്ക് കുതിക്കുകയായിരുന്നു. കൊടക് ബാങ്കിനെതിരെ ചൊവ്വാഴ്ച ഹിന്‍ഡന്‍ ബര്‍ഗ് ആരോപണം ഉയര്‍ത്തിയതിനെ തുടര്‍ന്ന് കൊടക് ബാങ്ക് ഉള്‍പ്പെടെയുള്ള വിവിധ ബാങ്കുകളുടെ ഓഹരിവില ചൊവ്വാഴ്ച ഇടിഞ്ഞിരുന്നു. എന്നാല്‍ ബുധനാഴ്ച ഹിന്‍ഡന്‍ബര്ഗിനോടുള്ള പ്രതികാരം എന്ന നിലയില്‍ നിക്ഷേപകര്‍ വന്‍തോതിലാണ് ബാങ്ക് ഓഹരികള്‍ വാങ്ങിക്കൂട്ടിയത്. കൊടക് ബാങ്ക് തന്നെ 39 രൂപ കയറി 1809 രൂപയില്‍ എത്തി. എച്ച് ഡിഎഫ് സി ബാങ്ക് (2.24 ശതമാനം), എസ് ബിഐ (1.8 ശതമാനം), ആക്സിസ് ബാങ്ക് (1.8 ശതമാനം), ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് (1.65 ശതമാനം), ഫെഡറല്‍ ബാങ്ക് (3.5 ശതമാനം), ഐസിഐസിഐ ബാങ്ക് (0.79 ശതമാനം) എന്നിങ്ങനെ ഉയര്‍ന്നു.

അദാനി ഗ്രൂപ്പ് അക്കൗണ്ടുകള്‍ പെരുപ്പിച്ച് കാണിക്കുകയും വിദേശത്തെ കടലാസ് കമ്പനികള്‍ വഴി ഇന്ത്യയിലേക്ക് പണമൊഴുക്കി കമ്പനിയുടെ ഓഹരിവിലകള്‍ കൃത്രിമമായി ഉയര്‍ത്തുന്നു തുടങ്ങിയ ആരോപണങ്ങള്‍ അടങ്ങിയ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ 15000 കോടി ഡോളറോളം തകര്‍ന്നിരുന്നു. എന്നാല്‍ കൊടകിന്റെ പ്രതിച്ഛായ തകര്‍ത്ത് ഇന്ത്യയിലെ ബാങ്ക് ഓഹരികളെ വീഴ്‌ത്താമെന്ന ഹിന്‍ഡന്‍ബര്‍ഗ് കണക്കുകൂട്ടല്‍ എന്തായാലും പിഴച്ചു. ഇന്ത്യയുടെ തന്നെ പ്രതികാരമായിരുന്നു ബുധനാഴ്ച ഓഹരി വിപണിയില്‍ കണ്ടത്.

അദാനി ​ഗ്രൂപ്പിനെതിരെ വസ്തുതാ വിരുദ്ധമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ച ഹിൻഡബർ​ഗിനെതിരെ 46 പേജുള്ള കാരണം കാണിക്കൽ നോട്ടീസ്. സെബി അയച്ചതോടെയാണ് ഹിന്‍ഡന്‍ബര്‍ഗ് കൊടക് മഹീന്ദ്രബാങ്കിനെക്കൂടി വിവാദത്തില്‍ കൂട്ടിക്കുഴച്ച് ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ചൊവ്വാഴ്ച ശ്രമിച്ചത്. സെബിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായി എന്തുകൊണ്ടാണ് അദാനി ഓഹരികള്‍ ഷോര്‍ട് സെല്‍ ചെയ്തത് വഴി നേട്ടമുണ്ടാക്കിയ കൊടക് മഹീന്ദ്ര ബാങ്കിന്റെ ഫണ്ടിനെക്കുറിച്ച് സെബി അന്വേഷണം നടത്താത്തതെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ ചോദ്യം.  കൊടക് അവരുടെ ഇന്‍റര്‍നാഷണല്‍ ഫണ്ടായ കെ-ഇന്‍ഡ്യ ഓപ്പര്‍ച്യുണിറ്റി ഫണ്ട് വഴിയാണ് അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഷോര‍്ട് സെല്ലിംഗ് നടത്തിയതെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചു.

ഇതോടെ ഇന്ത്യയില്‍ കൊടക് മഹീന്ദ്ര ബാങ്കിനെതിരെ പ്രതിപക്ഷപാര്‍ട്ടികളും എൻജിഒകളും ചില മോദി വിരുദ്ധ മാധ്യമങ്ങളും ചാടിവീണു. ഇത് മൂലം ചൊവ്വാഴ്ച കൊടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരിവില രണ്ട് ശതമാനം ഇടിഞ്ഞിരുന്നു. എന്നാല്‍ ബുധനാഴ്ച മിക്ക ബാങ്ക് ഓഹരികളും കുതിച്ചുകയറുക വഴി ഹിന്‍ഡന്‍ബര്‍ഗിന്റെ വായടപ്പിക്കുകയായിരുന്നു ഇന്ത്യ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക