ന്യൂദല്‍ഹി: അജ്ഞാതരാല്‍ കൊല്ലപ്പെട്ട ഖാലിസ്ഥാനി ഭീകരന് ഹര്‍ദ്ദീപ് സിങ് നിജ്ജറിന് ആദരവ് അര്‍പ്പിച്ച കനേഡിയന്‍ പാര്‍ലമെന്റിന്റെ നടപടിക്കെതിരെ കനിഷ്ക ദുരന്തം ഓര്‍മ്മിപ്പിച്ച് ഭാരതത്തിന്റെ മറുപടി.
നിജ്ജര്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തില്‍ കനേഡിയന്‍ പാര്‍ലമെന്റ് ദുഃഖാചരണം നടത്തിയതിനെതിരെ കടുത്ത ഭാഷയിലാണ് ഭാരതം മറുപടിയുമായെത്തിയത്. ഖാലിസ്ഥാനി ഭീകരര്‍ എയര്‍ ഇന്ത്യ വിമാനം ബോംബ് വച്ച് തകര്‍ത്ത് 268 കനേഡിയന്‍ പൗരന്മാരടക്കം 329പേരെ കൊലപ്പെടുത്തിയ സംഭവമാണ് 1985 ജൂണിലെ കനിഷ്ക വിമാന ദുരന്തം.
ഭീകരവാദത്തിനെതിരെ ആഗോളതലത്തില്‍ അതിശക്തമായി നിലയുറപ്പിച്ച രാജ്യമാണ് ഭാരതമെന്ന് വാന്‍കോവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ എക്സില്‍ കുറിച്ചു. എയര്‍ഇന്ത്യ 182നെതിരെ നടന്ന ഭീകരാക്രമണത്തിന്റെ 39-ാമത് വാര്‍ഷികമാണ് ജൂണ്‍ 23. 86 കുട്ടികള്‍ അടക്കം 329 പേര്‍ക്കാണ് ജീവന് നഷ്ടമായത്.
വ്യോമയാന ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ ഭീകരാക്രമണമാണ് അന്നുണ്ടായതെന്നും ജൂണ്‍ 23ന് വാന്‍കോവറിലെ സ്റ്റാന്‍ലി പാര്‍ക്കിലെ കനിഷ്ക സ്മാരകത്തില്‍ ഭാരത സമൂഹം ആദരാഞ്ജലിയര്പ്പിക്കുമെന്നും ഭാരത കൗണ്‍സില്‍ ജനറല്‍ ട്വീറ്റ് ചെയ്തു.
അമൃതസറിലെ സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന ഓപ്പറേഷന് ബ്ലൂ സ്റ്റാറില്‍ പ്രതിഷേധിച്ചാണ് 1985 ജൂണ്‍ 23ന് മോണ്ട്റിയല്-ലണ്ടന്‍-ന്യൂദല്‍ഹി എയര്‍ഇന്ത്യ വിമാനത്തില്‍ ഖാലിസ്ഥാനി ഭീകരര്‍ ബോംബ് വച്ചത്. ഐറിഷ് കടലില്‍ തകര്‍ന്നുവീണ വിമാനത്തിലുള്ള എല്ലാവരും കൊല്ലപ്പെട്ടു. 131 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് വീണ്ടെടുത്തത്.
ഇതേ സമയത്ത് തന്നെ ടോക്കിയോ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ബാങ്കോക്ക് വിമാനത്തെ ലക്ഷ്യമാക്കിയും ഖാലിസ്ഥാനികള്‍ സ്ഫോടനം നടത്തി. എന്നാല്‍ വിമാനത്താവള ജീവനക്കാരായ രണ്ട് ജപ്പാന് സ്വദേശികള്‍ ബാഗേജുകള്‍ മാറ്റുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു. ബോംബ് വിമാനത്തിനുള്ളിലേക്ക് എത്താതിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
കനിഷ്ക ദുരന്തത്തില്‍ ഖാലിസ്ഥാനി ഭീകരരായ ബാബര്‍ ഖല്‍സ നേതാവ് തല്വിന്ദര്സിങ് പര്മറിനെയും ഇന്ദര്‍ജീത് സിങ് റെയാതിനെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കേസ് നടത്തിപ്പില്‍ കാനഡ കാണിച്ച വീഴ്ചകള്‍ ഖാലിസ്ഥാനി ഭീകരരുടെ മോചനത്തിന് വഴിവച്ചു. ഇന്നും നീതി ലഭിക്കാത്ത ഭീകരാക്രമണമാണ് കനിഷ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: