പള്ളുരുത്തി: കുമ്പളങ്ങി പാടശേഖരത്തിലേക്ക് പതിവ് തെറ്റിക്കാതെ ഇക്കുറിയും ദേശാടന പക്ഷികള്‍ കൂട്ടത്തോടെയെത്തി. കുമ്പളങ്ങി- ചെല്ലാനം പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന പാടശേഖരത്തിലാണ് പെലിക്കന്‍, പെയ്ന്റഡ് സ്റ്റോര്‍ക്ക്, ഏഷ്യന്‍ ഓപ്പണ്‍ ബില്‍ സ്റ്റേര്‍ക്ക് ഇനത്തില്‍പ്പെട്ട ദേശാടന പക്ഷികളും വെള്ളരി കൊക്കുകളും കൂട്ടത്തോടെ എത്തിയത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്ഥിരമായി ഇവിടെ എത്തുന്ന പെലിക്കനുകളെ കാണാന്‍ നാട്ടുകാരും പക്ഷി നിരീക്ഷകരും ഏറെ എത്താറുണ്ട്. പെലിക്കനിഡെ കുടുംബത്തില്‍പ്പെട്ട ജല പക്ഷികളുടെ ഒരു വര്‍ഗമാണ് പെലിക്കനുകള്‍. പക്ഷി വര്‍ഗത്തില്‍ ഉള്‍പ്പെടുന്ന പെലിക്കനുകള്‍ പറക്കുകയും നീന്തുകയും ചെയ്യും. നീണ്ട ചുണ്ടുകളും ഇരയെ പിടിച്ചിട്ട്
വിഴുങ്ങുന്നതിന് മുമ്പ് വെള്ളം വാര്ത്തിക്കളയാന് സാധിക്കുന്ന കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന വലിയ സഞ്ചിയും ഇവയുടെ പ്രത്യേകതയാണ്.
പെയ്ന്റഡ് സ്റ്റോര്‍ക്കുകളാണ് കാണാന്‍ ആകര്‍ഷകം. ഐബീസ് ലീഗ്യൂസ് സെഫലസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. കേരളത്തില്‍ പെയ്ന്റഡ് സ്റ്റോര്‍ക്കുകളെ വര്‍ണ്ണ കൊക്കുകള്‍ എന്നും നാട്ടിന്‍പുറങ്ങളില്‍ പൂത കൊക്കെന്നും അറിയപ്പെടുന്നു. കേരളത്തിലെ ദേശാടനക്കിളികളില്‍ സുന്ദരന്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. മഞ്ഞച്ചുണ്ടുകളും ചിറകില്‍ ചായം പൂശിയ പോലുള്ള നിറവും ആകര്‍ഷകരമാണ്. പിന്‍ഭാഗത്തെ പിങ്ക് കളറാണ് പെയിന്റഡ് സ്റ്റോര്‍ക്കെന്ന് പേര് വരാന്‍ കാരണം.
വംശനാശ ഭീക്ഷണി നേരിടുന്ന പക്ഷികളില്‍ റെഡ് ലിസ്റ്റിലാണ് ഈ പക്ഷികള്‍. ഓപ്പണ്‍ ബില്‍ സ്റ്റോര്‍ക്കിനെ ചേരാ കൊക്കന് എന്നപേരിലാണ് അറിയപ്പെടുന്നത്. വെളളം വറ്റിയ ചതുപ്പുനിലങ്ങളില്‍ ഇരതേടുന്ന ഇവ കേരളത്തില്‍ അപൂര്‍വമായാണ് എത്തുന്നത്. തിളങ്ങുന്ന കറുത്ത ചിറകുകളും വാലുമാണ് ഇവയ്ക്കുള്ളത്. പ്രധാനമായും ഒച്ചുകളെ ഭക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവയാണ് ഓപ്പണ്ില് സ്റ്റോര്‍ക്കുകള്‍.
പല സീസണുകളിലായി വിവിധയിനം പക്ഷികള്‍ എത്തുന്ന കുമ്പളങ്ങിയിലെ ഈ പ്രദേശം വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്. കേരളത്തില്‍ വിരുന്നെത്തുന്ന ഭൂരിഭാഗം വിദേശ
പക്ഷികളും കുമ്പളങ്ങിയിലെ പാടശേഖരത്തില്‍ പറന്നിറങ്ങുന്നതായി പക്ഷി നിരീക്ഷകനായ പി.പി. മണികണ്ഠന് പറയുന്നു. ഏക്കറുകണക്കിന് ചതുപ്പു നിലവും ആളൊഴിഞ്ഞ പ്രദേശവുമായതിനാലാണ് ഈ പാടശേഖരത്തിലേക്ക് കൂടുതല്‍ പക്ഷികള്‍ എത്തുന്നതെന്ന്. നിലവില്‍ പെലിക്കനുകളാണ് ഇവിടെയുള്ളത്. പെയിന്റഡ് സ്റ്റോര്‍ക്ക് ഇവിടെ നിന്ന് പറന്നകന്നു. ഇവതിരിച്ച് വരുമെന്ന പ്രതീക്ഷയിലാണ് കുമ്പളങ്ങി നിവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: