India

നീറ്റ് പരീക്ഷ: പരാതികള്‍ 4 അംഗ സമിതി പരിശോധിക്കും, റിപ്പോര്‍ട്ട് ഒരാഴ്ചയ്‌ക്കകം

ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണം എന്‍ടിഎ ചെയര്‍മാന്‍ സുബോധ് കുമാര്‍ സിംഗ് തള്ളി

Published by

ന്യൂദല്‍ഹി : നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രം നാലംഗ സമിതിക്ക് രൂപം നല്‍കി. ആറ് സെന്ററുകളിലെ വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് പരിശോധിക്കും. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട മറ്റു പരാതികളും സമിതി പരിശോധിക്കും.

യുപിഎസ്‌സി മുന്‍ ചെയര്‍മാന്റെ അധ്യക്ഷതയിലുളള സമിതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ഒരാഴ്ച അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണം എന്‍ടിഎ ചെയര്‍മാന്‍ സുബോധ് കുമാര്‍ സിംഗ് തള്ളി. ഈ വര്‍ഷം ചില പരാതികള്‍ ഉണ്ടായി. 44 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കി.ഇതോടെ ഇവര്‍ക്ക് മുഴുവന്‍ മാര്‍ക്ക് കിട്ടി. സമയക്രമത്തിന്റെ പരാതി ഉയര്‍ന്നത് ആറ് സെന്ററുകളിലാണെന്നും അവിടെയുളള വിദ്യാര്‍ത്ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നും എന്‍ടിഎ ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാജ്യത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്. 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതും ചില വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതിലും അട്ടിമറിയുണ്ടെന്നാണ് ആരോപണം. അതിനാല്‍ പരീക്ഷ വീണ്ടും നടത്തണമെന്നാണ് ആവശ്യം.

പരീക്ഷയില്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന വിഷയം. ഇതില്‍ ആറ് പേര്‍ ഒരേ സെന്ററില്‍ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും ഉണ്ട്.ഒന്നാം റാങ്ക് ലഭിച്ചവരില്‍ 47 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയെന്നാണ് എന്‍ടിഎ വെളിപ്പെടുത്തിയത്. എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ ഉത്തരത്തിലെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് എന്‍ടിഎയുടെ വീശദീകരണം. ഇതിന് പുറമെ രണ്ടാം റാങ്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമയം കിട്ടിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by