ജയ്പൂര്‍: സാമാജിക സമരസതയുടെ സന്ദേശവുമായി ജയ്പൂരില്‍ സര്‍വജാതി വിവാഹമൊരുക്കി സേവാഭാരതി. ഒരേ മണ്ഡപത്തില്‍ വിവിധ ജാതിവിഭാഗങ്ങളില്‍പ്പെട്ട 45 വധൂവരന്മാര് പുതുജീവിതത്തിലേക്ക് കടന്നു. വിധവാ വിവാഹമടക്കം സമൂഹം ഇപ്പോഴും മാറ്റിനിര്‍ത്തുന്ന ചടങ്ങുകള്‍ക്ക് പൊതുസ്വീകാര്യത നല്‍കുന്നതാണ് സേവാഭാരതിയുടെ പ്രവര്‍ത്തനമെന്ന് ആര്‍എസ്എസ് രാജസ്ഥാന് ക്ഷേത്രീയ പ്രചാരക് നിംബാറാം പറഞ്ഞു.

ലളിതമായിരുന്നു ചടങ്ങുകള്‍. വിദാധര് നഗറില്‍ നിന്ന് 45 കുതിരകളിലായെത്തിയ വരന്മാരെ പുഷ്പാര്‍ച്ചനയോടെയാണ് വിവാഹ വേദിയിലേക്ക് ആനയിച്ചത്. ഒരു പന്തല്‍. 45 കല്യാണമണ്ഡപങ്ങള്‍. അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ് വിവിധ സംന്യാസിമഠങ്ങളിലെ ആചാര്യന്മാര്…. ശ്രീരാമസീതാ വിവാഹം നടന്ന ജാനകീ നവമി നിമിത്തമാക്കിയാണ് സേവാഭാരതി ചടങ്ങുകള്‍ ഒരുക്കിയത്. ശ്രീരാമന്റെ ജീവിതത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് ഉത്തമ ഹിന്ദു കുടുംബം നയിക്കുമെന്ന് വധൂവരന്മാര് പ്രതിജ്ഞ ചെയ്തു.
സേവാഭാരതി വധൂവരന്മാര്ക്ക് വിവാഹ സമ്മാനങ്ങളും നല്കി. രാജസ്ഥാനില്‍ 13 വര്‍ഷമായി തുടരുന്നതാണ് സേവാഭാരതിയുടെ നേതൃത്വത്തിലുള്ള സര്‍വജാതി വിവാഹങ്ങള്‍. ഇതിനകം 22 ജില്ലകളിലായി 2420 വിവാഹങ്ങള്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: