Categories: India

കര്‍ണാടകയില്‍ മുസ്ലിം സമൂഹത്തെയും ഒബിസി ക്വാട്ടയില്‍ ഉള്‍പ്പെടുത്തിയ നടപടി പിന്നാക്ക ജനവിഭാഗത്തോടുള്ള കടുത്ത അനീതി: ദേശീയ പിന്നാക്ക കമ്മിഷന്‍

Published by

ന്യൂദല്‍ഹി: മുസ്ലീങ്ങളെ ഒബിസി ക്വാട്ടയില്‍ മുസ്ലീങ്ങളെ കര്‍ണാടക സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ദേശീയ പിന്നാക്ക കമ്മിഷന്‍. സംസ്ഥാനത്തെ മുഴുവന്‍ മുസ്ലിം സമൂഹത്തെയും ഒബിസി ക്വാട്ടയില്‍ ഉള്‍പ്പെടുത്തിയ നടപടി പിന്നാക്ക ജനവിഭാഗത്തോടുള്ള കടുത്ത അനീതിയാണെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ ഹന്‍സ്‌രാജ് ഗംഗാറാം കുറ്റപ്പെടുത്തി.

കാറ്റഗറി 1, കാറ്റഗറി 1 (ബി), കാറ്റഗറി 2 (ബി), കാറ്റഗറി 3 (എ), കാറ്റഗറി 3 (ബി) എന്നീ വിഭാഗങ്ങളിലായാണ് സംസ്ഥാനത്ത് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് 12.92 ശതമാനം മുസ്ലീങ്ങളാണ്. അവരെ മതന്യൂനപക്ഷമെന്ന നിലയിലാണ് സംസ്ഥാനം പരിഗണിച്ചിട്ടുള്ളത്. എല്ലാ മുസ്ലീങ്ങള്‍ക്കും സംസ്ഥാനത്ത് ഒബിസി സംവരാണാനുകൂല്യം ലഭിക്കുന്നു, കമ്മിഷന്‍ പറഞ്ഞു.

മുസ്ലിം സമൂഹത്തിലെ 36 ജാതികള്‍ക്ക് രണ്ട് കാറ്റഗറികളിലായി സംവരണം ലഭിക്കുന്നുണ്ട്. അതുകൂടാതെ നാല് ശതമാനം പൊതുസംവരണവും അവര്‍ക്ക് നല്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒബിസി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത 32 ശതമാനം സീറ്റുകളിലും മത്സരിക്കാനുള്ള അവകാശവും സംസ്ഥാന സര്‍ക്കാര്‍ നല്കിയിരിക്കുകയാണെന്ന് ഹന്‍സ്‌രാജ് ഗംഗാറാം ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിനോട് വിശദീകരണം തേടിയെങ്കിലും മതിയായ ഉത്തരം ഇതുവരെ അവര്‍ നല്കിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക