Categories: GulfUSWorld

ഇസ്രയേല്‍ – ഇറാന്‍ യുദ്ധഭീതി; . ഇസ്രയേലി വ്യോമത്താവളം ഇറാന്‍ അക്രമിച്ചു ; പൗരന്മാരെ മോചിപ്പിക്കാന്‍ ഭാരതം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ടെല്‍ അവീവ്: സിറിയയിലെ നയതതന്ത്രകാര്യാലയത്തില്‍ ബോംബിട്ടതിനുള്ള തിരിച്ചടിയായി ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിലെ നെഗേവി വ്യോമത്താവളത്തിന് വന്‍ നാശനഷ്ടങ്ങള്‍. ഇസ്രയേലി സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചു. തങ്ങളുടെ രണ്ടു സൈനിക ജനറല്‍മാര്‍ കൊല്ലപ്പെടാന്‍ ഇടയാക്കിയ ഡമാസ്‌ക്കസിലെ നയതന്ത്രകാര്യാലയത്തിന് നേരെയുള്ള ആക്രമണത്തിന്റെ സാഹചര്യത്തിലാണ് നെഗേവി വ്യോമത്താവളം അക്രമിച്ചതെന്ന് ഇറാന്‍ വ്യക്തമാക്കി. ഇസ്രയേലിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ഇറാന്‍ നഗരങ്ങളില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടന്നു.

ആക്രമണത്തിന് ഖെയ്ബാര്‍ ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ സൈന്യം പ്രയോഗിച്ചതെന്ന് രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, 200ഓളംമിസൈലുകളും ഡ്രോണുകളും ഇറാന്‍ പ്രയോഗിച്ചതായും മിക്കതും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ആക്രമണത്തില്‍ ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റതായും ഒരു സൈനികത്താവളത്തിന് കേടുപാടുകള്‍ സംഭവിച്ചതായും ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു.

സംഘർഷം മൂർച്ഛിക്കുന്നതിൽ ആശങ്ക അറിയിച്ച് സൗദി അറേബ്യ രംഗത്തെത്തി. ഏതു വിധേനയും യുദ്ധം ഒഴിവാക്കണമെന്ന് സൗദി ഇരു രാജ്യങ്ങളോടും അഭ്യർഥിച്ചു

ഇറാന്റെ ആക്രമണമുണ്ടായാല്‍ നേരിടാന്‍ സുസജ്ജമാണെന്നു ഇസ്രയേല്‍. അമേരിക്ക ഇസ്രയേലിന് പിന്തുണ ആവര്‍ത്തിച്ചുറപ്പിക്കയും ചെയ്തു .യുഎസ് സെന്‍ട്രല്‍ കമാന്‍ഡുമായി (സെന്റ്‌കോം) അടുത്ത സഹകരണത്തോടെ തയാറെടുപ്പ് നടത്തിയെന്നു ഇസ്രയേലി പ്രതിരോധ സേന (ഐ ഡി എഫ്) മേധാവി ഹെര്‍സി ഹാലെവി പറഞ്ഞു
ഇസ്രയേല്‍ പൗരന്റെ ഉടമസ്ഥതയിലുളള കപ്പല്‍ ഇറാന്‍ പിടിച്ചെടുത്ത സംഭവത്തെ അപലപിച്ച് അമേരിക്കയും ബ്രിട്ടനും രംഗത്തെത്തി. ഇറാന്‍ നടത്തിയത് അന്തരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഇരുരാജ്യങ്ങളും വിമര്‍ശിച്ചു. കപ്പല്‍ ഉടന്‍ വിട്ടയക്കണമെന്ന് ബ്രിട്ടണ്‍ ആവശ്യപ്പെട്ടു. കപ്പലിലെ 17 ഇന്ത്യക്കാരുടെ മോചനത്തിനായി എല്ലാ നടപടികളും ഭാരതം തുടങ്ങി.
സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ ഇറാന്റെ എംബസി തകര്‍ത്തു ഉന്നത സൈനിക നേതാക്കളെ ഇസ്രയേല്‍ വധിച്ചതില്‍ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ ആവര്‍ത്തിച്ചു പറഞ്ഞതാണ് ആക്രമണം ഉണ്ടാവുമെന്ന സാധ്യത ഉയര്‍ത്തിയത്. തുടര്‍ന്ന്് യുഎഇയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇസ്രയേല്‍ പൗരന്റെ ഉടമസ്ഥതയിലുളള കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വച്ച് ഇറാന്‍ സൈന്യം പിടിച്ചെടുത്തു.

പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ സംഘര്‍ഷഭരിതമായി നില്‍ക്കെയാണ് ഇറാന്റെ പുതിയ നീക്കം. മുംബൈ തുറമുഖത്തേക്ക് പുറപ്പെട്ട കപ്പലിനെതിരെയായിരുന്നു ഇറാന്‍ സൈന്യത്തിന്റെ നടപടി. ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് കപ്പല്‍ ഇറാന്‍ തീരത്തേക്ക് മാറ്റി. കപ്പലിലെ വാര്‍ത്താവിനിമയ സംവിധാനവും പ്രവര്‍ത്തിക്കുന്നില്ല. ഫുജൈറയ്‌ക്ക് സമീപത്തുവച്ച് ഹെലി കോപ്റ്റര്‍ ഉപയോഗിച്ചുള്ള ഓപ്പറേഷനിലൂടെ കപ്പല്‍ പിടിച്ചെടുത്തതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ലണ്ടന്‍ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ട കണ്ടെയ്‌നര്‍ കപ്പലാണ് എംഎസ്‌സി ഏരീസ്. ഇസ്രായേലിലെ ശതകോടീശ്വനായ ഇയാല്‍ ഓഫറിന്റെ സോഡിയാക് ഗ്രൂപ്പിന്റെതാണ് ഈ കമ്പനി. കപ്പലില്‍ 25 പേരുണ്ടായിരുന്നുവെന്ന് കമ്പനി സ്ഥിരീകരിച്ചു.
കപ്പലില്‍ രണ്ട് മലയാളികള്‍ അടക്കം 17 ഇന്ത്യക്കാരുണ്ട്. ഇവരുടെ മോചനത്തിനായി ശ്രമം തുടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.ഇറാന്‍ വിദേശകാര്യ മന്ത്രാലയുമായി ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടു.പാലക്കാട്, കോഴിക്കോട് സ്വദേശികളാണ് കപ്പലിലുള്ള രണ്ട് മലയാളികള്‍. ഇവര്‍ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം.
മേഖലയിലെ സംഘര്‍ഷം രൂക്ഷമാക്കുന്നതിന്റെ അനന്തരഫലം ഇറാന്‍ അനുഭവിക്കേണ്ടി വരുമെന്ന് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. സ്ഥിതി വഷളാക്കാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഇസ്രയേല്‍ പ്രതികരിച്ചു.

സംഘര്‍ഷം തണുപ്പിക്കാനാണ് യുഎസ് ആഗ്രഹിക്കുന്നതെങ്കിലും ആക്രമണം ഉണ്ടായാല്‍ ഇസ്രയേലിനു ഉറച്ച പിന്തുണ നല്‍കുമെന്നു ബൈഡന്‍ ഭരണകൂടം വ്യക്തമാക്കി. ‘ഇസ്രയേലിന്റെ പ്രതിരോധം ഞങ്ങളുടെ കടമയാണ്,’ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ‘ഞങ്ങള്‍ ഇസ്രയേലിനെ പിന്തുണയ്‌ക്കും, പ്രതിരോധിക്കും. ഇറാന്‍ വിജയിക്കില്ല.’സെന്റ്‌കോം കമാന്‍ഡര്‍ ജനറല്‍ മൈക്കല്‍ എറിക് കുറില്ല ടെല്‍ അവീവില്‍ ഇസ്രയേലി പ്രതിരോധ സേന മേധാവി ഹെര്‍സി ഹാലെവിയും മറ്റു സൈനിക നേതാക്കളുമായി ചര്‍ച്ച നടത്തുന്ന ദൃശ്യങ്ങള്‍ യുഎസ് സൈന്യം പുറത്തു വിട്ടിട്ടുണ്ട്. ഇറാഖും അഫ്ഘാനിസ്ഥാനും കേന്ദ്രീകരിച്ചു നിന്നിരുന്ന സെന്റ്‌കോം മിഡില്‍ ഈസ്റ്റില്‍ ഏതു സാചര്യവും നേരിടാന്‍ സദാ സജ്ജമാണ്.ഐ ഡി എഫ് എന്തും നേരിടാനുള്ള തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നു ഹാലെവി പറയുന്നു. സൈന്യത്തിന് ഉയര്‍ന്ന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Recent Posts