Categories: Kerala

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് പരിശോധിച്ചത് മജിസ്‌ട്രേട്ട് ലീന റഷീദും പിഎ മഹേഷും ശിരസ്തദാര്‍ താജുദ്ദീനും

മജിസ്‌ട്രേട്ട് ലീന റഷീദ് മെമ്മറി കാര്‍ഡ് സ്വന്തം കസ്റ്റഡിയില്‍ സൂക്ഷിച്ചു.

Published by

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതിനെ കുറിച്ചുളള അന്വേഷണ വിവരങ്ങള്‍ പുറത്തായി. മൂന്നു തവണ അനധികൃതമായി മെമ്മറി കാര്‍ഡ് പരിശോധിച്ചെന്ന് തെളിഞ്ഞു. അങ്കമാലി മജിസ്‌ട്രേട്ട് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ്, വിചാരണകോടതി ശിരസ്തദാര്‍ താജുദ്ദീന്‍ എന്നിവരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചത്.

മജിസ്‌ട്രേട്ട് ലീന റഷീദ് മെമ്മറി കാര്‍ഡ് സ്വന്തം കസ്റ്റഡിയില്‍ സൂക്ഷിച്ചു. കുറ്റക്കാരെ സംരക്ഷിച്ചുള്ള വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിലെത്തിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന ആരോപണത്തില്‍ ഹൈക്കോടതി നിര്‍ദേശാനുസരണമാണ് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നത്. അതിജീവിതയുടെ ആരോപണം ശരിവയ്‌ക്കുന്ന കണ്ടെത്തലുകളാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. മൂന്ന് കോടതികളിലും മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചു എന്നാണ് കണ്ടെത്തിയിട്ടുളളത്.

2018ല്‍ അങ്കമാലി മജിസ്‌ട്രേട്ട് മെമ്മറി കാര്‍ഡ് സ്വകാര്യ കസ്റ്റഡിയിലാണ് സൂക്ഷിച്ചത് അങ്ങനെ സൂക്ഷിക്കാമെന്ന ധാരണയിലാണെന്നാണ് മൊഴി. 2018 ഡിസംബര്‍ 13 ന് ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ് തന്റെ ഫോണില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചു. രാത്രി 10.52 ന് നടന്ന പരിശോധന ജഡ്ജിയുടെ നിര്‍ദ്ദേശാനുസരണമാണെന്നും മൊഴിയുണ്ട്. എന്നാല്‍ ജഡ്ജി പരിശോധനയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നോ എന്ന് അന്വേഷണ റിപ്പോര്‍ട്ടിന്റെ ഭാഗമായി പരിശോധിച്ചില്ല. 2021 ജൂലൈ 19 ന് വിചാരണ കോടതി ശിരസ്തദാര്‍ താജുദ്ദീന്‍ മെമ്മറി കാര്‍ഡ് സ്വന്തം ഫോണില്‍ പരിശോധിച്ചു. ഈ ഫോണ്‍ 2022 ഫെബ്രുവരിയിലെ യാത്രക്കിടയില്‍ നഷ്ടമായെന്നും മൊഴിയുണ്ട്.

അനധികൃത പരിശോധനകളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും ഇവരുടെ ഫോണുകള്‍ കസ്റ്റഡിയിലെടുക്കുകയോ നടപടികള്‍ക്ക് നിര്‍ദേശമോ ഇല്ലാത്ത സഹചര്യത്തിലാണ് അതിജീവിത വീണ്ടും ഹൈക്കോടതി സമീപിച്ചത്. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സഹപ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ളതാണെന്നും തെളിവ് കസ്റ്റഡിയിലെടുത്ത് ഫൊറന്‍സിക് പരിശോധന പോലും നടത്താതെ മൊഴി അതേപടി വിശ്വസിച്ച് റിപ്പോര്‍ട്ട് തയാറാക്കി എന്നുമാണ് അതിജീവിതയുടെ ആരോപിക്കുന്നത്. പരാതിക്കരിയായ തന്നെ മാറ്റി നിര്‍ത്തി അതീവ രഹസ്യമായി നടത്തിയ ഈ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി ഐജി റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥനോട് കേസ് അന്വേഷിക്കാന്‍ കോടതി നിര്‍ദ്ദേശിക്കണമെന്നാണ് അതിജീവിത ആവശ്യപ്പെടുന്നത്. ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by