Categories: Kerala

ഇടത് വലതു മുന്നണികളുടെ നിരോധിത തീവ്രവാദ സംഘടനകളുമായുള്ള ബന്ധം രാജ്യസുരക്ഷക്ക് ഭീഷണി: പ്രകാശ് ജാവദേക്കര്‍

Published by

തിരുവനന്തപുരം : സി പി എം നയിക്കുന്ന എൽഡിഎഫിന്റെയും കോൺഗ്രസ് നയിക്കുന്ന യു ഡി എഫിന്റെയും നിരോധിത തീവ്രവാദ സംഘടനകളുമായുള്ള ബന്ധം രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ.
വർഷങ്ങൾ പാരമ്പര്യമുള്ള രാഷ്‌ട്രീയ കക്ഷിയായ കോൺഗ്രസിന്റെ തീവ്രവാദ സംഘടനകളുമായുള്ള ബന്ധം രാജ്യവും കേരളത്തിലെ വോട്ടർമാരും ഞെട്ടലോടെയാണ് കാണുന്നത്.
നിയമം മൂലം നിരോധിച്ച തീവ്രവാദ സംഘടനയായ പിഎഫ്ഐയുടെ രാഷ്‌ട്രീയ മുഖമാണ് എസ്ഡിപിഐ. അത്തരത്തിൽ തീവ്രവാദ ബന്ധമുള്ള എസ്ഡിപിഐയുടെ സഹായം സ്വീകരിക്കുകയാണ് കേരളത്തിലെ ഇരുമുന്നണികളുമെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ സംസ്ഥാന തെരഞ്ഞെടുപ്പ് കാര്യാലയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
3500 ൽ അധികം കേസുകൾ പിഎഫ്ഐക്കെതിരെയുണ്ട്. 100ൽ അധികം പി എഫ്ഐക്കാർ ജയിലിലുമാണ്. കേരളത്തിൽ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും ഈ കൂട്ടുകെട്ടുണ്ട്. കോൺഗ്രസ് പലപ്പോഴും പാകിസ്ഥാന്റെയും തീവ്രവാദ സംഘടനകളുടെയും ചൈനയുടെയും ശബ്ദമാകാറുണ്ട്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഇതിന് മറുപടി പറയണം. രാഹുൽ ഗാന്ധിയും സതീശനും തരൂരും സുധാകരനും മൗനത്തിലാണ് രാജ്യത്തിന്റെ സുരക്ഷിതത്വം കോൺഗ്രസ് അടിയറ വയ്‌ക്കുകയാണ്. രാഹുൽ ഗാന്ധിക്ക് അമേഠിയിൽ ജനങ്ങൾ നൽകിയ മറുപടി വയനാട്ടിലും നൽകും.
ഒരു മാസം മുമ്പ് രഞ്ജിത്തിന്റെ കൊലപാതികളായ പി എഫ് ഐയുടെ ഗുണ്ടകൾക്ക് വധശിക്ഷ ലഭിച്ചു. ഇവരെയാണ് കോൺഗ്രസും സിപിഎമ്മും പിന്തുണയ്‌ക്കുന്നത്. എസ് ഡി പി ഐ പിന്തുന്ന പ്രഖ്യാപിച്ചിട്ട് കോൺഗ്രസ് ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. എൽഡിഎഫും യു ഡി എഫും തീവ്രവാദികളെ പിന്തുണയ്‌ക്കുന്നതിൽ മത്സരിക്കുകയാണ്.
കോൺഗ്രസ് ബിജെപി കൂട്ടുകെട്ടെന്ന് സിപി എമ്മും സിപിഎം ബിജെപി കൂട്ടുകെട്ടെന്ന് കോൺഗ്രസും പറയുന്നു. മൂന്നു ദിവസം മുമ്പാണ് രാഹുൽഗാന്ധിയും എൽഡിഎഫ് നേതാക്കളും ഒരുമിച്ച് കൈകോർത്ത് വേദി പങ്കിട്ടത്. ബിജെപിക്ക് കേരളത്തിലെ ജനങ്ങളോടാണ് ധാരണയെന്നും അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക