Categories: Kerala

ക്ഷേമപെന്‍ഷനിലും കമ്മിഷന്‍ തട്ടി സിപിഎമ്മുകാര്‍; നിസഹായരായി ഗുണഭോക്താക്കള്‍, പാര്‍ട്ടി ഗുണ്ടകളെ ഭയന്ന് പരാതി പറയാറില്ല

Published by
സ്വന്തം ലേഖകന്‍

ചെങ്ങന്നൂര്‍: വീട്ടില്‍ എത്തിച്ചു നല്‍കുന്ന ക്ഷേമ പെന്‍ഷനില്‍ നിന്നും സിപിഎമ്മുകാര്‍ കമ്മിഷന്‍ കൈപ്പറ്റുന്നു. 1600 രൂപയാണ് ക്ഷേമപെന്‍ഷന്‍. ഇതില്‍ നിന്നും നൂറു മുതല്‍ ഇരുന്നൂറ് രൂപ വരെയൊണ് വയോധികരില്‍ നിന്നും ഈടാക്കുന്നത്. ക്ഷേമപെന്‍ഷന്‍ വീട്ടിലെത്തിച്ചു നല്‍കുന്നു എന്ന് മേനി നടിക്കുന്ന സിപിഎം നേതൃത്വവും എല്‍ഡിഎഫ് സര്‍ക്കാരും പ്രാദേശിക ഘടകങ്ങളും സഖാക്കളുടെ കമ്മിഷന്‍ പരിപാടി കണ്ടില്ലെന്നു നടിക്കുകയാണ്.

സംസ്ഥാനത്തെ ഒട്ടുമിക്ക പഞ്ചായത്തുകളിലും ഈ ചൂഷണം ഉണ്ടെങ്കിലും കമ്മിഷന്‍ കൊടുക്കേണ്ടി വരുന്ന ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ പാര്‍ട്ടി ഗുണ്ടകളെ ഭയന്ന് പരാതി പറയാറില്ല. ഇതുതന്നെയാണ് ഈ ചൂഷണം തുടരാന്‍ സഖാക്കള്‍ക്കു പ്രേരണയാകുന്നതും. ചെങ്ങന്നൂരിലും പുലിയൂരിലും സഹകരണ സംഘങ്ങള്‍ വഴി പെന്‍ഷന്‍ ലഭിക്കുന്നവരാണ് ഏറ്റവും ഒടുവില്‍ കമ്മിഷന് ഇരകളായത്. നടക്കാന്‍ പോലും വയ്യാത്തവരെയാണ് ഇത്തരക്കാര്‍ കൂടുതല്‍ ചൂഷണം ചെയ്യുന്നത്.

ചിലരാകട്ടെ ക്ഷേമപെന്‍ഷനായി കൈയിലെത്തിയ തുകയെണ്ണി നോക്കുമ്പോഴാണ് സഖാവ് ‘വിഹിതം’ എടുത്ത കാര്യം തിരിച്ചറിയുക. മുമ്പ് നാലുമാസത്തെ പെന്‍ഷന്‍ കുടിശിക ഒന്നിച്ചു നല്‍കിയ സമയത്ത് വീട്ടിലെത്തിച്ചു നല്‍കിയ തുകയില്‍ നിന്നും പാര്‍ട്ടി പത്രത്തിന് വാര്‍ഷികവരി എടുത്ത ശേഷം ബാക്കിയാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കിയത്. സര്‍ക്കാര്‍ തങ്ങളുടെയാണെന്നും പെന്‍ഷന്‍ തരണോ വേണ്ടയോ എന്നത് തങ്ങളോടുള്ള സമീപനം അനുസരിച്ച് ആയിരിക്കുമെന്നായിരുന്നു അന്ന് പരാതിപ്പെട്ടവര്‍ക്ക് ലഭിച്ച മറുപടി.

കേന്ദ്രപദ്ധതികള്‍ പ്രകാരമുള്ള തുക ജന്‍ധന്‍ യോജന അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് എത്തുന്നത്. സാധാരണക്കാര്‍ക്ക് ഏറ്റവും സൗകര്യപ്രദമായ ഈ രീതിയില്‍ സംസ്ഥാന ക്ഷേമ പെന്‍ഷനും ബാങ്ക് അക്കൗണ്ടിലൂടെ ലഭ്യമാക്കണമെന്നാണ് ഗുണഭോക്താക്കളുടെ ആവശ്യം.

Recent Posts