Categories: Article

പൗരത്വഭേദഗതി നിയമം; എന്ത്?എന്തിന്?

Published by

വിജ്ഞാപനം വന്നതോടെ വീണ്ടും രാജ്യവ്യാപക ചര്‍ച്ചയായിരിക്കുന്നു പൗരത്വ ഭേദഗതി നിയമം (ഇശശ്വേലിവെശു അാലിറാലി േഅര,േ 2019). പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവരടങ്ങുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് ഭാരതപൗരത്വം നേടുന്നത് എളുപ്പമാക്കുന്നതിനാണ് 1955 ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തി, പൗരത്വ (ഭേദഗതി) നിയമം, 2019 വിജ്ഞാപനമാക്കിയിരിക്കുന്നത്.

ഇതിന്റെ മുന്നോടിയായി ബില്ലിന്റെ ആവശ്യകത, ലോക്സഭയില്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷം 2016ല്‍ സംയുക്ത സെലക്ട് കമ്മിറ്റിക്ക് വിട്ടു. പിന്നീട് പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി കമ്മിറ്റി രൂപീകരിച്ചു. പാര്‍ലമെന്ററി സമിതി അംഗങ്ങള്‍, ബില്ല് നേരിട്ട് ബാധിക്കുന്ന വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളും സന്ദര്‍ശിക്കുകയും വിവിധ സംഘടനകളുമായി ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. 2019 ഡിസംബര്‍ 9ന് 311 വോട്ടോടെ ലോക്‌സഭയിലും ഡിസംബര്‍ 11ന്, രാജ്യസഭയിലും ബില്‍ പാസായി. രാജ്യസഭയിലെ 125 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചും 99 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. ഡിസംബര്‍ 12ന് അന്നത്തെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവച്ചു.

പൗരത്വ ഭേദഗതി നിയമം എന്ത്?

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍, പീഡനം അനുഭവിച്ച് പലായനം ചെയ്തുവന്ന, നമ്മുടെ രാജ്യത്ത് വര്‍ഷങ്ങളായി ജീവിച്ചു വരുന്ന നിര്‍ദിഷ്ട ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അതിവേഗം നമ്മുടെ രാജ്യത്തിന്റെ പൗരത്വം നല്‍കാന്‍ പൗരത്വ ഭേദഗതി നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഹിന്ദുക്കള്‍, ജൈന വിഭാഗക്കാര്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ക്രിസ്ത്യാനികള്‍, പാഴ്സികള്‍ എന്നീ ആറ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ് പൗരത്വം നല്‍കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നത്.

പൗരത്വ ഭേദഗതി നിയമം എന്തിന്?

അനധികൃത കുടിയേറ്റത്തിന് തടയിടുകയെന്നതുതന്നെയാണ്, നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പൗരത്വ ഭേദഗതി നിയമപ്രകാരം, നിര്‍ദിഷ്ട സമയപരിധിയ്‌ക്കുമുന്‍പുള്ള കുടിയേറ്റക്കാരെ സംസ്ഥാന ഭേദമില്ലാതെ രാജ്യം മുഴുവന്‍ അംഗീകരിക്കുമെന്ന് മാത്രമല്ല; അവര്‍ക്ക് രാജ്യത്തെവിടെയും താമസിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

നേരത്തെ തന്നെ നിലവിലുള്ള, 1955ലെ പൗരത്വ നിയമം അനുസരിച്ച്, വ്യാജമായ രേഖകളോടെയോ രേഖകള്‍ ഇല്ലാതെയോ സാധുവായ പാസ്പോര്‍ട്ട് ഇല്ലാതെയോ ഭാരതത്തില്‍ പ്രവേശിക്കുന്നവരാണ് അനധികൃത കുടിയേറ്റക്കാര്‍. വിസ കാലാവധിക്കപ്പുറം താമസിക്കുന്ന വ്യക്തികളെയും അനധികൃത കുടിയേറ്റക്കാരായി പ്രഖ്യാപിക്കും. കഴിഞ്ഞ 14 വര്‍ഷങ്ങളില്‍ 11 വര്‍ഷമെങ്കിലും ഭാരതത്തില്‍ താമസിച്ച കുടിയേറ്റക്കാര്‍ക്ക് നിലവില്‍ ഭരണഘടന പൗരത്വം നല്‍കുന്നുണ്ട്. ഇതിലും ഭേദഗതി നിയമത്തില്‍ ഇളവു നല്‍കിയിട്ടുണ്ട്. മാതാപിതാക്കളോ അവരുടെ മുന്‍ തലമുറയോ ഭാരതത്തില്‍ ജനിച്ചിട്ടുണ്ടെങ്കില്‍ അത്തരം ആളുകള്‍ക്കും പൗരത്വം സ്വാഭാവികമായും ലഭിക്കും. എന്നാല്‍ 2014 ഡിസംബര്‍ 31 നു ശേഷമുള്ള കുടിയേറ്റങ്ങള്‍, അംഗീകരിക്കപ്പെടുന്നില്ല.

പൗരത്വ ബില്ലില്‍ നിലവിലുള്ള ഇളവുകള്‍

ബില്ലില്‍ നിന്ന് വടക്കുകിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ആസാം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലെ ആദിവാസി മേഖലകള്‍ക്ക് ബില്ല് ബാധകമല്ല. ഇതു കൂടാതെ, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറാം എന്നിവയ്‌ക്കൊപ്പം മേഘാലയ, ആസാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങള്‍ക്കും ബില്ലിന്റെ പരിധിയില്‍ നിന്ന് ഇളവുണ്ട്.

ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ്

പൗരത്വ ബില്ല് അനുസരിച്ച്, ഒരു വിദേശിക്ക്, അവര്‍ ഭാരത വംശജനാണെങ്കില്‍, അല്ലെങ്കില്‍ അവരുടെ പങ്കാളി ഭാരത വംശജനാണെങ്കില്‍ ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒസിഐ) ആയി രജിസ്റ്റര്‍ ചെയ്യാം. ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഭാരതത്തിലേക്ക് യാത്ര ചെയ്യാനും രാജ്യത്ത് ജോലി ചെയ്യാനും പഠിക്കാനുമുള്ള അവകാശവും മറ്റ് ആനുകൂല്യങ്ങളും പൗരത്വ ഭേദഗതി ബില്ല് നല്‍കുന്നുണ്ട്.

പൗരത്വ നിയമഭേദഗതി വിജ്ഞാപനമായപ്പോള്‍

കഴിഞ്ഞ ദിവസം പൗരത്വ നിയമഭേദഗതി നിയമത്തിന്റ ഔദ്യോഗിക വിജ്ഞാപനം വന്നു. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളും ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്തിട്ടുണ്ട്. വിജ്ഞാപനത്തില്‍ പറയുന്നതനുസരിച്ച് നിശ്ചിത രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായെത്തിയ ആറ് വിഭാഗക്കാര്‍ക്ക് പൗരത്വം ലഭിക്കും. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഭാരതത്തിലെത്തിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്‌സി മത വിശ്വാസികള്‍ക്കാകും പൗരത്വം ലഭിക്കുക. പൗരത്വത്തിനായി ഭാരതത്തില്‍ താമസിക്കേണ്ടതിന്റെ കുറഞ്ഞ കാലാവധി 11 വര്‍ഷം എന്നതില്‍നിന്നും അഞ്ചു വര്‍ഷം ആയി കുറയ്‌ക്കാന്‍ ഈ നിയമം അനുവദിക്കുന്നു. അത്തരം യോഗ്യതകളില്‍ നിന്ന് അതതു രാജ്യങ്ങളിലെ ഭൂരിപക്ഷമായ മുസ്ലിങ്ങളെ ഈ നിയമം ഒഴിവാക്കുന്നു.

ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആസാം, മേഘാലയ, മിസോറാം, ത്രിപുര എന്നീ ഗോത്ര മേഖലകള്‍ക്കും ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് വഴി നിയന്ത്രിക്കുന്ന മേഖലകള്‍ക്കും ബില്ലിലെ ഈ വ്യവസ്ഥകള്‍ ബാധകമല്ല.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by