Categories: India

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടവരി തുരങ്കം; സെല ടണൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി, ലക്ഷ്യമിടുന്നത് അതിർത്തി സുരക്ഷയും

Published by

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടവരി തുരങ്കമായ സെല ടണൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 13,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ തുരങ്കം തവാങ്ങിലേക്ക് എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി ഉറപ്പാക്കും. ചൈന അതിർത്തിയോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന സെല ടണൽ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യയ്‌ക്ക് ഏറെ പ്രധാനമാണ്.

“നിങ്ങൾ മോദിയുടെ ഉറപ്പെന്ന് എന്ന് കേട്ടിട്ടുണ്ടാവും. അരുണാചൽ സന്ദർശിക്കുമ്പോൾ അതിന്റെ പ്രാധാന്യം നിങ്ങൾക്ക് മനസ്സിലാകും. വടക്കുകിഴക്കൻ പ്രദേശങ്ങൾ മുഴുവൻ ഇതിന് സാക്ഷ്യം വഹിക്കുന്നു. ഞാൻ 2019-ൽ ഇവിടെ അതിന്റെ അടിത്തറ പാകി. ഇന്ന് സെല ടണൽ ഉദ്ഘാടനം ചെയ്തു.”, ചടങ്ങിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു. 2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദിയാണ് സേല ടണൽ പദ്ധതിയുടെ തറക്കല്ലിട്ടത്.

ബോർഡർ റോഡ്സ് ഓർഗനൈസേഷൻ 825 കോടി രൂപ ചിലവിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പദ്ധതിയിൽ രണ്ട് തുരങ്കങ്ങൾ ഉൾപ്പെടുന്നു. ടണൽ 1 ന് 1,003 മീറ്റർ നീളവും ടണൽ 2 1,595 മീറ്ററുമാണ് നീളം. പ്രതിദിനം 3,000 കാറുകളും 2,000 ട്രക്കുകളും തുരങ്കത്തിലൂടെ കടന്ന് പോകും. മഴയെത്തുടർന്നുണ്ടായ മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും കാരണം ബലിപാറ-ചാരിദ്വാർ-തവാങ് റോഡ് വർഷത്തിൽ ഏറെക്കാലം അടച്ചിടുകയാണ് സാധാരണ ചെയ്യുക. സുരക്ഷയൊരുക്കുന്ന സൈന്യത്തിനും ഇത് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. വർഷത്തിൽ മൂന്ന് മാസത്തോളം അനുഭവിച്ചിരുന്ന പ്രതിസന്ധിക്കാണ് തുരങ്കത്തിലൂടെ തിരശീല വീഴുന്നത്.

വടക്കുകിഴക്കൻ മേഖലയിൽ 55,600 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. മണിപ്പൂർ, മേഘാലയ, നാഗാലാൻഡ്, സിക്കിം, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതികൾ ഇറ്റാനഗറിൽ നടന്ന പരിപാടിയിൽ വെച്ചാണ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത്. അരുണാചൽ പ്രദേശ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ടാണ് തുരങ്കപാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

മൊത്തത്തിൽ, അരുണാചൽ പ്രദേശിൽ 41,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തതായി പിടിഐ റിപ്പോർട്ട് ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക