Categories: Kerala

എസ്‌ഐ യെ കൊന്നു; കുമ്മനം ഹിറ്റ് ലിസ്റ്റില്‍; ഭാര്യയെ കാണാന്‍ ‘പൊലീസ് ‘ കാറില്‍: ഭീകരന്‍ ബാദുഷായ്‌ക്ക് കേരളം സുരക്ഷിത താവളം

Published by

തിരുവനന്തപുരം : കേരളത്തിന്റെ തലസ്ഥാനം ഭീകരുടെ ലക്ഷ്യ സ്ഥാനവും സുരക്ഷിത കേന്ദ്രവുമാണെന്നതിന് കൂടുതല്‍ തെളിവു നല്‍കുന്നതാണ് കഴിഞ്ഞ ദിവസം മുന്നിലും പിന്നിലും ‘ പൊലീസ് ‘ സ്റ്റിക്കര്‍ ഒട്ടിച്ച കാറില്‍ തമിഴ്‌നാട്ടില്‍ നിന്നുവന്ന സംഘം വട്ടിയൂര്‍ക്കാവില്‍ അറസ്റ്റിലായ സംഭവം. ഐഎസ് റിക്രൂട്‌മെന്റിനു തമിഴ്‌നാട്ടില്‍ അറസ്റ്റിലായി ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ സാദിഖ് ബാഷയും സംഘവുമാണ് പിടിയിലായത്.
2022 ഫെബ്രുവരിയില്‍ മയിലാടുംതുറൈയ്‌ക്കടുത്തുള്ള നിഡൂരില്‍ വച്ച് പൊലീസുകാരെ അപകടപ്പെടുത്തി സാദിഖും സംഘവും രക്ഷപ്പെട്ടിരുന്നു. സാദിഖും ഒപ്പമുണ്ടായിരുന്ന നാലു പേരും സഞ്ചരിച്ചിരുന്ന സ്‌കോര്‍പ്പിയോ വാഹനം ഉപയോഗിച്ച് പൊലീസിനെ ഇടിച്ചു തെറിപ്പിച്ചു. പിന്നീട് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായ സാദിഖ് ബാഷ ജയിലായി. ഐഎസിനു വേണ്ടി ധനസമാഹരണം നടത്തിയെന്ന കേസില്‍ എന്‍.ഐ.എ ഏഴ് സംസ്ഥാനങ്ങളിലെ 13 കേന്ദ്രങ്ങളില്‍ തിരച്ചല്‍ നടത്തിയപ്പോള്‍ സാദിഖ് ബാഷ താമസിച്ചിരുന്ന വട്ടിയൂര്‍ക്കാവിലെ വീടും ഉള്‍പ്പെട്ടിരുന്നു. വട്ടിയൂര്‍ക്കാവ് തോപ്പുമുക്കിലെ ഭാര്യാഗൃഹത്തില്‍ നടത്തിയ റെയ്ഡില്‍ ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ ,ഹാര്‍ഡ് ഡിസ്‌ക് , സിം എന്നിവ കണ്ടെടുത്തു.

ഐസിസിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നു വിഘടനവാദ സംഘടനങ്ങള്‍ രൂപീകരിച്ച് റിക്രൂട്ടിംഗില്‍ പങ്കാളിയാകുന്നു തുടങ്ങിയ കുറ്റങ്ങളാണ് സാദിഖ് ബാഷയ്‌ക്ക് എതിരെയുള്ളത്.സാദ്ദിഖ് ബാഷ നിരവധി തവണ തിരുവനന്തപുരത്ത് വന്നുപോവുകയും, വട്ടിയൂര്‍കാവില്‍ രണ്ടാം ഭാര്യ സുനിത സുറുമിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുകയും ചെയ്തിരുന്നുവെന്നും വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍നിന്നുള്ള എന്‍ഐഎ സംഘമെത്തി റെയ്ഡ് നടത്തിയത്. പരിശോധന നടത്തിയതിനെക്കുറിച്ചും നിരവധി വസ്തുക്കള്‍ പിടിച്ചെടുത്തതിനെക്കുറിച്ചും എന്‍ഐഎ പത്രക്കുറിപ്പ് ഇറക്കിയപ്പോഴാണ് കേരളാ പോലീസ് ഇങ്ങനെയൊരു വിവരം അറിയുന്നത്. സാദിഖ് ബാഷ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നെന്നും ഐഎസിനു വേണ്ടി പ്രചാരണം നടത്തുന്നുവെന്നു വ്യക്തമാകുകയും ജയിലിലാകുകയും ചെയ്തു.

തിരുവനന്തപുരം കേന്ദ്രീകരിച്ച് വലിയ ഒരുക്കങ്ങള്‍ ഭീകരര്‍ നടത്തിയിരുന്നു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് സൈനിക താവളം എന്നിവ ആക്രമിക്കുകയും ലക്ഷ്യമായിരുന്നു. മുസ്ലീം ഇതര സമുദായങ്ങള്‍ക്കിടയില്‍ ഭീതി പരത്താന്‍ പ്രമുഖ സമുദായ നേതാവിനേയും രാഷ്‌ട്രീയ നേതാവിനേയും വധിക്കാനും പദ്ധതിയുണ്ടായിരുന്നു. കുമ്മനം രാജശേഖരന്‍ അടക്കമുള്ളവര്‍ ബാഷയുടെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നു.ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ പലതവണ സാദിഖ് ബാഷയും സംഘവും സന്ദര്‍ശനം നടത്തിയിരുന്നു. സംഘത്തില്‍ പെട്ട മുസ്‌ളിം യുവതി ഉത്സവസമയത്ത് ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത് പിടിക്കപ്പെട്ടിരുന്നു. ഉത്സവ ചടങ്ങുകള്‍ നിര്‍ത്തി വെച്ച് ശുദ്ധി കലശം ചെയ്‌തെങ്കിലും കാര്യമായ അന്വേഷണം ഒന്നും ഇക്കാര്യത്തില്‍ ഉണ്ടായില്ല.

സാദിഖ് ബാഷ എന്ന തീവ്രവാദിയുടെ വേരുകള്‍ അതിശക്തമാണ്. കളിയിക്കാവിളയില്‍ സ്‌പെഷല്‍ എസ്‌ഐയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളുമായി അടുത്ത ബന്ധം സാദിഖ് ബാഷയ്‌ക്കുണ്ട്. ഖിലാഫത്ത് പാര്‍ട്ടി ഓഫ് ഇന്ത്യ. ഖിലാഫത്ത് ഫ്രണ്ട് ഓഫ് ഇന്ത്യ, ഇന്‍ലക്ച്വല്‍ സ്റ്റുഡന്റ്‌സ് ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ പേരിലായിരുന്നു സാദിഖ് ബാഷയുടെ ഇടപെടലുകള്‍. കളിയിക്കാവിള സംഭവത്തിന്റെ സൂത്രധാരന്‍ അല്‍ഉമ്മ തലവന്‍ മെഹ്ബൂബ് പാഷയുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

ഊറ്റുകുഴിയില്‍ നടന്നിരുന്ന ഒരു ചുരിദാര്‍ കട കേന്ദ്രീകരിച്ച് ഭീകരര്‍ ആസൂത്രണം നടത്തിയിരുന്നു. തമിഴ്‌നാട് സ്വദേശിയുടെ പേരിലുള്ള കട ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടവരുടെ സജീവ സാന്നിധ്യം ഈ കടയില്‍ ഉണ്ടായിരുന്നു. വിദേശ രാജ്യങ്ങളിലേയക്ക് പലരേയും ഈ കടയില്‍നിന്ന് റിക്രൂട്ട് ചെയ്ത് അയച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാമായും പ്രവര്‍ത്തിച്ചിരുന്ന കടയുടെ സമീപത്തെ സലാഫി സെന്ററിന്റെ മുകളിലത്തെ നിലയില്‍നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചിരുന്നു. ഹിന്ദുവും നെയ്യാറ്റിന്‍കര സ്വദേശിയുമായ വിദ്യാര്‍ത്ഥി എന്നതിനിവിടെ വന്നു എന്നത് ദുരൂഹമാണ്. ആറ്റുകാലില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന നിമിഷയെ മതം മാറ്റിയത് ഇവിടെവെച്ചായിരുന്നു.

വട്ടിയൂര്‍ക്കാവലെ ഭാര്യവീട്ടിലേക്ക് സാദിഖ് ബാഷ എത്തിയിരുന്നത് മലയോര മേഖല വഴിയാണെന്നും കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. കേരള അതിര്‍ത്തിയില്‍ വേണ്ടത്ര പരിശോധനകള്‍ ഉണ്ടാകാത്തതിനാല്‍ മലയോര മേഖല തീവ്രവാദികളുടെ ഗ്രീന്‍ ചാനലാണെന്നാണ് സൂചന. തമിഴ്‌നാട്ടില്‍ നിന്നും തൃപ്പരപ്പ് വഴി വെള്ളറടയിലെ അതിര്‍ത്തി വഴിയാണ് സാദിഖ് ബാഷ കേരളത്തിലേക്ക് വന്നിരുന്നതെന്നാണ് വിവരം. പനച്ചുംമൂട്, ഊരമ്പ്, കാരക്കോണം, ആര്യങ്കാവ് വഴിയെല്ലാം തീവ്രവാദികള്‍ക്ക് കേരളത്തില്‍ എത്താം. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പോലുള്ള ഭീകര സംഘടനകള്‍ക്ക് സംസ്ഥാനത്ത് ലഭിച്ചിരുന്ന രാഷ്‌ട്രീയ പരിഗണനയും ഭരണകൂട സംരക്ഷണവും സഹായകരവുമായി. രണ്ടു വര്‍ഷം ജയിലില്‍ കഴിഞ്ഞ് പുറത്തിറങ്ങിയ സാദിഖ്, പലതവണ വട്ടിയൂര്‍ക്കാവില്‍ വന്നു പോയിട്ടും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അറിഞ്ഞില്ല എന്നത് അവിശ്വസനീയമാണ്. രണ്ടാം ഭാര്യയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍് വന്നതാണെന്ന് പ്രതികളുടെ മൊഴി വിശ്വസിച്ചിരിക്കുകയാണേ കേരള പോലീസ്. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ട്രാഫിക് ഡ്യൂട്ടി ചെയ്യുമ്പോള്‍ അവിചാരിതമായിട്ടാണ് ഇപ്പോള്‍ സാദിഖ് ബാഷ പിടിയിലായത് എന്നാണ് പോലീസ് എഫ് ഐ ആറില്‍ പറയുന്നത്

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക