തൃശ്ശൂര്‍: സംസ്ഥാനത്തെ അനധികൃത അക്യൂപങ്ചര്‍ കോഴ്‌സുകളും ക്ലിനിക്കുകളും നിര്‍ത്തലാക്കണമെന്ന് നാച്ചുറോപ്പതി ഡോക്ടര്‍മാരുടെ സംഘടനയായ ഇനിഗ്മ ആവശ്യപ്പെട്ടു. ഭര്‍ത്താവ് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരണമടഞ്ഞ സംഭവത്തിന്റെ വെളിച്ചത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാരും പൊതുസമൂഹവും സ്വീകരിക്കണം.
കേരളത്തില്‍ കൂണ് പോലെ അക്യൂപങ്ചര്‍ ക്ലിനിക്കുകളും പരിശീലന കേന്ദ്രങ്ങളും മുളച്ചു പൊന്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ നടത്തുന്ന ഭൂരിഭാഗം ആളുകള്‍ക്കും അടിസ്ഥാനപരമായ വൈദ്യ വിജ്ഞാനമോ വിദ്യാഭ്യാസ യോഗ്യതയോ അംഗീകാരമോ ഇല്ല.
രാജ്യത്ത് മെഡിക്കല്‍ കോഴ്‌സിന്റെ ഭാഗമായി അക്യൂപങ്ചര്‍ പഠിക്കുന്നത് നാച്ചുറോപ്പതി യോഗ ഡോക്ടര്‍മാര്‍ മാത്രമാണ്. ബിഎന്‍വൈഎസ് എന്ന അഞ്ചര വര്‍ഷത്തെ മെഡിക്കല്‍ ഡിഗ്രിയാണ് നാച്ചുറോപ്പതി-യോഗ ഡോക്ടറാകാന്‍ വേണ്ട അടിസ്ഥാന യോഗ്യത. അഞ്ച് വര്‍ഷത്തോളം നീളുന്ന തിയറി പഠനം കൂടാതെ ഇന്റേണ്‍ഷിപ് സമയത്ത് പ്രാക്ടിക്കല്‍ ട്രെയിനിങ്ങും ബിഎന്‍വൈഎസ് വിദ്യാര്‍ത്ഥികള്‍ അക്യൂപങ്ചറില്‍ നേടുന്നുണ്ട്.
വിവിധഘട്ടങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അക്യൂപങ്ചര്‍ സ്വതന്ത്ര ചികിത്സയല്ലെന്നും ബിഎന്‍വൈഎസ് മെഡിക്കല്‍ ബിരുദധാരികള്‍ക്ക് മാത്രമേ അക്യൂപങ്ചര്‍ ചികിത്സ നടത്താന്‍ അനുമതിയുള്ളൂ എന്നും ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അംഗീകൃത യോഗ്യതയോ രജിസ്‌ട്രേഷനോ ഇല്ലാത്ത ചിലരാണ് അക്യൂപങ്ചറിന്റെ വക്താക്കളായി ചാനല്‍ ചര്‍ച്ചകളില്‍ പോലും പ്രത്യക്ഷപ്പെടുന്നത്. വേണ്ടത്ര പരിശീലനവും ശരീരശാസ്ത്രത്തെ കുറിച്ച് പരിചയവും ഇല്ലാത്തവര്‍ അക്യൂപങ്ചര്‍ ചികിത്സ നടത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്.
അതോടൊപ്പം അക്യൂപങ്ചറിന്റെ വ്യാജ പ്രാക്ടീസിനും അനധികൃത ട്രെയിനിങ് സ്ഥാപനങ്ങള്‍ക്കും തടയിടാന്‍ അടിയന്തര മാര്‍ഗരേഖകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഇനിഗ്മ സംസ്ഥാന പ്രസിഡന്റ് ഡോ. ദിനേശ് കര്‍ത്ത, ജനറല്‍ സെക്രട്ടറി ഡോ. ആന്‍സ്മോള്‍ വര്‍ഗീസ് എന്നിവര്‍ ആവശ്യപ്പെട്ടു. ഡോ അഞ്ജു, ഡോ. ശില്പ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.












