Categories: Varadyam

എനിക്കിഷ്ടം ഉണ്ണിക്കണ്ണനെ!

Published by

സ്‌ന സലീം തന്റെ ജീവിതത്തില്‍ ആദ്യം വരച്ച പടം വെണ്ണയുണ്ണുന്ന സാക്ഷാല്‍ ഉണ്ണിക്കണ്ണന്റെയാണ്! വരയ്‌ക്കാന്‍ ഉപയോഗിക്കുന്ന പെയ്‌ന്റോ ബ്രഷോ പാലെറ്റോ മുമ്പൊരിക്കലും ആ മുസ്ലിം യുവതി കണ്ടിട്ടുപോലും ഇല്ലായിരുന്നു. കൃഷ്ണനുമായി അതുവരെ ജസ്‌നയ്‌ക്കുണ്ടായിരുന്ന ഏക ബാന്ധവം വീട്ടുകാര്‍ അവളെ ഓമനിച്ച്, കളിയാക്കി വിളിച്ചിരുന്നതു കണ്ണന്‍ എന്നായിരുന്നുവെന്നു മാത്രം.

വിവാഹ ശേഷം ഭര്‍ത്താവ് സലീമിന്റെ ഒരു ചങ്ങാതിയുടെ വീട്ടില്‍ ദമ്പതിമാര്‍ സന്ദര്‍ശിച്ചപ്പോഴാണ് അവിടത്തെ പൂജാമുറിയില്‍ ഉണ്ണിക്കണ്ണന്റെ രൂപം ജസ്‌ന ആദ്യമായി കണ്ടത്. വെണ്ണയുണ്ണുന്നതിന്റെ സംതൃപ്തിയില്‍ ശോഭിതമായ ആ ഓമനമുഖം കണ്ടിട്ടും കണ്ടിട്ടും ജസ്‌നയ്‌ക്കു മതിയായില്ല! പിന്നീടൊരിക്കല്‍ വീട്ടിലേക്കു സാധനങ്ങള്‍ പൊതിഞ്ഞുകൊണ്ടുവന്ന ഏതോ പഴയ ദിനപത്രത്തില്‍ ഐശ്വര്യം നിറഞ്ഞ ആ മുഖം ജസ്‌ന വീണ്ടും കണ്ടു. ഉള്ളില്‍ നിറഞ്ഞുതുളുമ്പുന്ന ആ ചാരുത ഒന്നു വരച്ചുനോക്കിയാലോ? കൃഷ്ണഭക്തയായ ഒരു ചിത്രകാരിയുടെ പിറവിയായിരുന്നു അത്!

മതമൗലികവാദികളുടെ എതിര്‍പ്പുകളും ഒറ്റപ്പെടുത്തലുകളും ഒപ്പമെത്തി. എല്ലാം സഹിച്ചുകൊണ്ട് ആയിരത്തിലേറെ ആകര്‍ഷകമായ കൃഷ്ണചിത്രങ്ങള്‍ ഇതിനകം വരച്ചുതീര്‍ത്ത, ഇക്കഴിഞ്ഞ പുതുവര്‍ഷപ്പുലരിയില്‍ വെണ്ണക്കണ്ണന്റെ ചില്ലിട്ട 101 ചിത്രങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ കാണിക്കയായി വച്ച, ജസ്‌നയെ ഇത്തിരി നേരം കേള്‍ക്കാതിരിക്കാന്‍ സഹൃദയര്‍ക്കു കഴിയുമോ?

കന്നിവര വെണ്ണക്കണ്ണന്‍

ഭര്‍ത്തൃ ഗൃഹം കൊയിലാണ്ടിക്കടുത്തുള്ള കുറുവങ്ങാടാണ്. കോഴിക്കോടു ജില്ലയിലെതന്നെ താമരശ്ശേരി താലൂക്കിലുള്ള പൂനൂര്‍ ഗ്രാമത്തിലാണു ഞാന്‍ ജനിച്ചുവളര്‍ന്നത്. ക്ഷേത്രങ്ങളോ ഹിന്ദു ദൈവങ്ങളോ ഭക്തിഗാനങ്ങളോ ക്ലാസ്സിക്കല്‍ സംഗീതമോ പ്രക്ഷേപണം ചെയ്യപ്പെടുമ്പോള്‍ ടി.വി സ്വിച്ച് ഓഫ് ചെയ്യണമെന്നു കര്‍ശന നിബന്ധനയുള്ളൊരു വീട്ടില്‍. വിരലില്‍ എണ്ണാവുന്നത്ര ഹൈന്ദവ ഭവനങ്ങളേ ഞങ്ങളുടെ പ്രദേശത്തുള്ളൂ. വിശ്വാസപരമായി ജീവിക്കുന്ന മുസ്ലിങ്ങളാണ് പരിസരങ്ങളിലെല്ലാം. അതുകൊണ്ടാണാണു ഞാന്‍ കണ്ണനെ വരച്ചപ്പോള്‍ പലരും അത്ഭുതപ്പെട്ടതും നെറ്റിചുളിച്ചതും. അതിനു മുന്നെ ഒരു ചിത്രവും ഞാന്‍ വരച്ചിട്ടുമില്ലായിരുന്നു. ജീവിതത്തില്‍ ആദ്യം വരച്ചത് കണ്ണനെയാണ്. സ്‌കൂളിലേക്കുള്ള ഭാരതത്തിന്റെ ഭൂപടം പോലും വെളിച്ചെണ്ണ പുരട്ടി കോപ്പിയടിച്ച വ്യക്തിയാണു ഞാന്‍. വരച്ചതു നന്നായിട്ടുണ്ടെങ്കിലും കണ്ണന്റെ പടം വീട്ടില്‍ വച്ചാല്‍ പ്രശ്‌നമാണെന്നു സലീംക്ക പറഞ്ഞതിനാല്‍, എന്റെ പ്രഥമ സാക്ഷാല്‍കാരം അടുത്തുള്ള അമ്പലത്തിലെ പൂജാരിക്കു സമ്മാനമായി കൊടുക്കുവാന്‍ തീരുമാനിച്ചു. പൂനൂരിലുള്ള പ്രശസ്ത മങ്ങാട് കോവിലകത്തെ അംഗമാണ് നാട്ടിലെ മിക്കവരും ശങ്കരേട്ടന്‍ എന്നു വിളിക്കുന്ന ശങ്കരന്‍ നമ്പൂതിരി. പടം ഫ്രെയിം ചെയ്തു കോവിലകത്തു കൊണ്ടുപോയി ശങ്കരേട്ടനു നല്‍കി. വിവാഹിതനായിട്ടു പത്തിരുപതു വര്‍ഷം കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാലു കാണാന്‍ ഭാഗ്യമില്ലാതിരുന്ന ശങ്കരേട്ടന്റെ പത്‌നി ഗര്‍ഭിണിയായതും പ്രസവിച്ചതും ഇല്ലത്തു പുതിയതായി എത്തിയ കൃഷ്ണ ചൈതന്യമാണെന്നു വ്യാഖ്യാനിക്കപ്പെട്ടു. മുസ്ലിം കുട്ടി വരച്ച കണ്ണനാണ് ഈ സിദ്ധിക്ക് നിദാനമെന്നു സന്തുഷ്ടനായ ശങ്കരേട്ടന്‍ കണ്ടവരോടൊക്കെ പറഞ്ഞു. വിവരം പ്രദേശവും ജില്ലയും കടന്നു സംസ്ഥാനതലം വരെയെത്തി. അങ്ങനെ ഞാന്‍ വരച്ച കൃഷ്ണചിത്രം തേടി നിരവധി പേര്‍ എത്തിത്തുടങ്ങി. ആദ്യമെല്ലാം സമ്മാനമായാണു പടം വരച്ചു നല്‍കിയിരുന്നതെങ്കിലും പിന്നീടു വരയ്‌ക്കാനുള്ള ചെലവ് വര്‍ദ്ധിച്ചതോടെ ചെറിയൊരു വില ഈടാക്കി.

ഒരു കൃഷ്ണഭക്തന്‍

കാസര്‍കോട് മൂന്നാടില്‍ നിന്നു കോഴിക്കോട്ടെത്തി ഒരു പത്രമാപ്പീസില്‍ കയറി എന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയാണ് വൃദ്ധനായ നാരായണന്‍ നായര്‍ എന്നെ വിളിച്ചത്. ആ സമയം ഞാന്‍ വീട്ടില്‍ ഇല്ലായിരുന്നതിനാല്‍ പടം കുറിയര്‍ വഴി അയച്ചുകൊടുക്കാമെന്നു പറഞ്ഞു. പക്ഷേ, കൃഷ്ണചിത്രം എന്റെ കയ്യില്‍ നിന്നു നേരിട്ടു സ്വീകരിക്കണമെന്നും, തനിക്കുള്ള ചിത്രം വരച്ചു കഴിഞ്ഞാല്‍ വിളിച്ചറിയിക്കണമെന്നും അദ്ദേഹം വിനയത്തോടെ പ്രതികരിച്ചു. മൂന്നാലു ദിവസംകൊണ്ടു അദ്ദേഹത്തിനുള്ള പടം വരച്ചു. വിവരം ഞാന്‍ അറിയിച്ചു. ഉടന്‍ തന്നെ പൂനൂരെത്തി വളരെ സംതൃപ്തിയോടെ അദ്ദേഹം പടം ഏറ്റുവാങ്ങി. സമൂഹമാധ്യമങ്ങളിലൂടെ എന്നെക്കുറിച്ചു അറിഞ്ഞതു മുതലുള്ള ആഗ്രഹമായിരുന്നു അതെന്ന് എല്ലാ മാസവും ഗുരുവായൂര്‍ സന്ദര്‍ശിക്കാറുള്ള കൃഷ്ണഭക്തന്‍ കൂട്ടിച്ചേര്‍ത്തു. ദൂരത്തുള്ള നിരവധി പേര്‍ ഇതുപോലെ കൃഷ്ണചിത്രം തേടി എത്തുന്നുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് മുതലായ സംസ്ഥാനങ്ങളില്‍നിന്നും കണ്ണനെ തേടി വിളികള്‍ വരാറുണ്ട്. അവര്‍ക്കെല്ലാം കുറിയറായി അയച്ചുകൊടുക്കുന്നു. അതിനാലാണ് വെണ്ണക്കണ്ണന്മാരെ തുടര്‍ച്ചയായി വരക്കേണ്ടിവരുന്നത്. ഒരടി മുതല്‍ ഒരാള്‍ ഉയരം വരെയുള്ള വെണ്ണക്കണ്ണന്മാരെ സാക്ഷാല്‍ക്കരിക്കുന്നത് അക്രിലിക് ഷീറ്റുകളില്‍ ഫേബ്രിക് പെയിന്റുകള്‍ ഉപയോഗിച്ചാണ്. മറ്റു പടങ്ങള്‍ വരച്ചുനോക്കിയിരുന്നു, പക്ഷേ വെണ്ണക്കണ്ണന്റെയത്ര ചേല് മറ്റൊരു ചിത്രത്തിനും ലഭിക്കുന്നില്ല. എനിക്കു ‘ഒന്നും പറയാതെ ഒക്കെ അറിയുന്ന’ വെണ്ണക്കണ്ണന്‍ മതി!

കൃഷ്ണചിത്ര സമര്‍പ്പണങ്ങള്‍

2013-ലാണു ഞാന്‍ ആദ്യത്തെ വെണ്ണക്കണ്ണനെ വരച്ചത്. അടുത്ത വര്‍ഷം തൊട്ട് ശ്രീകൃഷ്ണജയന്തി ദിനത്തിലും വിഷുവിന്റെയന്നും ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം സന്ദര്‍ശിച്ച് വെണ്ണക്കണ്ണന്റെ ചിത്രം സമര്‍പ്പിക്കാറുണ്ട്. നൂറ്റിയൊന്നു കൃഷ്ണചിത്രങ്ങള്‍ ഒരുമിച്ച് കിഴക്കേ നടയില്‍ കാണിക്ക വച്ചത് ഒരു വേറിട്ട സംഭവമാണ്. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടും, ദേവസ്വം ഭരണസമിതി ചെയര്‍മാന്‍ ഡോ.വി.കെ. വിജയനും മറ്റു ക്ഷേത്രഭാരവാഹികളും, ഗോകുലം ഗോപാലന്‍ ഉള്‍പ്പെടെയുള്ള നിരവധി പൗരമുഖ്യന്മാരും ചേര്‍ന്നു ഞാന്‍ വരച്ച ഉണ്ണിക്കണ്ണന്മാരെ സ്വീകരിച്ചത് മനസ്സില്‍നിന്നു ഒരിക്കലും മാഞ്ഞുപോകാത്തൊരു അനുഭവമാണ്. ഗുരുവായൂര്‍ കൂടാതെ കൊയിലാണ്ടിയിലുള്ള ശ്രീ നാഗകാളി ക്ഷേത്രം മുതല്‍ പന്തളം ഉളനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം വരെ സന്ദര്‍ശിച്ചു വെണ്ണക്കണ്ണന്റെ ചിത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

എന്റെ അന്നം ഇന്നു കണ്ണനാണ്. പത്തു വര്‍ഷമായി കണ്ണനും കണ്ണനെ വരച്ചുകിട്ടുന്ന പ്രതിഫലവുമാണ് എന്റെ ജീവോര്‍ജം. നമ്മുടെ മുന്നില്‍ വിളമ്പുന്ന ചോറില്‍ നമുക്കു വിശ്വാസമില്ലെങ്കില്‍ നാമതു കഴിക്കുമോ? എനിക്കു കണ്ണനില്‍ വിശ്വാസമുണ്ട്. വിശ്വാസമില്ലെങ്കില്‍ കണ്ണനെ വരച്ചുകൊണ്ടുള്ള ഒരു ജീവിതം നയിക്കാന്‍ എനിക്കു കഴിയുമോ? കണ്ണനില്‍ എനിക്കു ഉറച്ച വിശ്വാസമാണ്! കുഞ്ഞുന്നാളില്‍ കണ്ണനെന്നു കളിയാക്കി വിളിക്കുമ്പോള്‍ എനിക്കു കരച്ചില്‍ വന്നിരുന്നു. എന്നാല്‍, ആ വിളിപ്പേര് ഇന്നെനിയ്‌ക്കു അഭിമാനമാണ്!

ആത്മഹത്യയുടെ വക്കില്‍

ഉമ്മയുടെ വീട്ടുകാര്‍ക്ക് വിശ്വാസം ഇത്തിരി കൂടുതലാണ്. ഉമ്മയുടെ അനിയത്തിയുടെ മകന്‍ എന്നോടു ചോദിച്ചു, കൃഷ്ണനെ വരയ്‌ക്കുന്നതു നിറുത്തിയിട്ടു വേശ്യാവൃത്തിക്കു ഇറങ്ങിക്കൂടേയെന്ന്. ഞാനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതിനേക്കാള്‍ മോശമായ ജോലിയല്ലേയെന്നു ആക്രോശിച്ചു. ജനിച്ചതു മുതല്‍ കൂടെപ്പിറപ്പായി കരുതിപ്പോന്ന ആളുടെ നിഷ്ഠുരമായ വാക്കുകള്‍ മനസ്സിനെ ആകെ കീറിമുറിച്ചു. പൂര്‍ണ വിഷാദത്തില്‍ എങ്ങനെയൊക്കെയോ രണ്ടു ദിവസം കഴിച്ചുകൂട്ടി. മൂന്നാം ദിവസം എനിക്കു ഒട്ടും പിടിച്ചുനില്‍ക്കാനായില്ല. ജീവിതം അവസാനിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. പ്രധാന ഞരമ്പ് പൂര്‍ണമായും പിളര്‍ന്നിട്ടില്ലായിരുന്നതിനാല്‍, എന്തോ ഭാഗ്യത്തിനു രക്ഷപ്പെട്ടു. പക്ഷേ, അത് എന്റെ ഇടത്തെ കണങ്കൈയില്‍ തീര്‍ത്ത സ്മാരകം മങ്ങാതെ മായാതെ ഇന്നും നിലകൊള്ളുന്നു. അതൊരു ഓര്‍മപ്പെടുത്തലാണ്!

മകനു മതപഠനം വിലക്കി

മകന്‍ മദ്രസ്സയില്‍ പോകാറുണ്ടായിരുന്നു. ഓരോ കാരണം പറഞ്ഞു ദിവസവും ഉസ്താദ് അവനെ തല്ലി. ഒരു ദിവസം വൈകിയാണ് എത്തിയതെന്ന കാരണമാണു പറഞ്ഞതെങ്കില്‍, അടുത്ത ദിവസം ഹോംവര്‍ക്ക് ചെയ്തില്ലെന്നു പറഞ്ഞായിരിക്കും. മൂന്നാം ദിവസം മറ്റെന്തെങ്കിലും കാരണം പറഞ്ഞ് അവനെ തല്ലും. ഉടനെത്തന്നെ ഉമ്മയെ വിളിച്ചു കൊണ്ടുവരുവാന്‍ പറയും. അവന്റെ ഉപ്പ ഗള്‍ഫിലാണല്ലോ. ഞാന്‍ ചെന്നാല്‍ ശകാരങ്ങളുടെ തീമഴയാണ്. എന്നെ കണ്ടിട്ടാണ് മക്കള്‍ പഠിക്കുന്നത് എന്നു തുടങ്ങി എന്റെ വസ്ത്രധാരണ രീതിയെക്കുറിച്ചു വരെയുണ്ടാകും കൊള്ളിവാക്കുകള്‍. ഞാനല്ല അവിടെ പഠിക്കുന്നത്, എന്റെ മകനാണ് മുതലായ എന്റെ ഉത്തരങ്ങളൊന്നും അവര്‍ക്കു സ്വീകാര്യമായിരുന്നില്ല. ഒടുവില്‍ അവന്‍ മദ്രസ്സയില്‍പ്പോക്കു നിര്‍ത്തി. പക്ഷേ, മദ്രസ്സാ വിദ്യഭ്യാസം കുട്ടികള്‍ക്കു നിര്‍ബ്ബന്ധമെന്നു കുടുംബത്തിലെ എല്ലാവരും ഒരുമിച്ചു പറഞ്ഞപ്പോള്‍ മകനേയും കൂട്ടി ഞാന്‍ മറ്റൊരു മദ്രസ്സയില്‍ ചെന്നു. അവിടത്തെ ഉസ്താദ് ആദ്യത്തെ മദ്രസ്സയില്‍നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരുവാന്‍ പറഞ്ഞു. അദ്ദേഹം ‘കണ്ണനെ വരയ്‌ക്കുന്ന കലാകാരി’യെ തിരിച്ചറിഞ്ഞെന്നു തോന്നുന്നു. അതായിരുന്നല്ലൊ എന്റെ ചീത്തപ്പേര്! ഒമ്പതു വയസ്സുള്ള കുട്ടിക്കു എന്തു സ്വഭാവദൂഷ്യമാണുണ്ടാകുകയെന്നു ചോദിച്ചപ്പോള്‍, കുട്ടിയുടെ മാത്രമല്ലല്ലൊ, കുട്ടിയുടെ മതാപിതാക്കളുടെ സ്വഭാവവും അറിയണമല്ലോ എന്നായി ഉസ്താദ്. ഞങ്ങള്‍ അവിടെ നിന്നു ഇറങ്ങിപ്പോന്നു. മകനു വേണ്ടി ഉളുപ്പും മാനവും പണയം വച്ചു, മകനെ തല്ലിയ മദ്രസ്സയിലേക്കു വീണ്ടും ചെന്നു. അവനെ തിരിച്ചെടുക്കണമെന്നു താഴ്മയോടെ അപേക്ഷിച്ചു. അപ്പോള്‍ പുതിയ ന്യായം. അവര്‍ക്കു പള്ളിക്കമ്മിറ്റിയുമായി ആലോചിക്കണമത്രേ! കൂടാതെ, ആ മദ്രസ്സയില്‍ പഠിക്കുന്ന ഓരോ കുട്ടിയുടെയും രക്ഷിതാവിന്റെ സമ്മതം വാങ്ങണമെന്നും, ഏതെങ്കിലും ഒരാള്‍ക്കു സമ്മതമല്ലെങ്കില്‍ എന്റെ മകനെ തിരിച്ചെടുക്കുകയില്ലെന്നും അവര്‍ തീര്‍ത്തുപറഞ്ഞു. നിറഞ്ഞ കണ്ണുകളുമായി വീട്ടിലേക്കു മടങ്ങാനേ എനിക്കു കഴിഞ്ഞുള്ളൂ. എന്റെ മകന്റെ മതപഠനത്തിനു എന്നന്നേക്കുമായി തിരശ്ശീല വീഴുകയായിരുന്നു.

കുടുംബ ഫോട്ടോ ചോദിക്കരുതേ…

കുടുംബ ഫോട്ടോ മാത്രം എന്നോടു ചോദിക്കരുത്. ഞാന്‍ കാരണം മക്കള്‍, പ്രത്യേകിച്ചു എന്റെ മകന്‍ വേണ്ടത്ര അനുഭവിച്ചതാണ്. അതുകൊണ്ടു ഞാന്‍ എന്റെ ഒരു കാര്യത്തിലും മക്കളെ ഉള്‍പ്പെടുത്താറില്ല. നൂറാള് ചേര്‍ത്തുപിടിക്കുമ്പോഴും, ഒരാള്‍ മതിയല്ലോ എന്റെ കുഞ്ഞുങ്ങളെ ഉപദ്രവിക്കാന്‍. അതവര്‍ക്കു താങ്ങാന്‍ കഴിയില്ല. ക്ഷമിക്കണം, മക്കളുടെയും ഭര്‍ത്താവിന്റെയും ഫോട്ടോകള്‍ ഞാന്‍ പുറത്തു വിടാറേയില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by