ന്യൂദൽഹി: യോഗയുടെയും ആയുഷിന്റെയും വർദ്ധിച്ചുവരുന്ന ആഗോള പ്രാധാന്യത്തെ എടുത്തുകാട്ടി കേന്ദ്ര ആയുഷ്, തുറമുഖ, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ. കേന്ദ്ര ആയുഷ് മന്ത്രാലയം സംഘടിപ്പിച്ച ബിഹാർ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, ഉത്തർപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളുടെ പ്രാദേശിക അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു സോനോവാൾ.
ജനങ്ങൾക്ക് ആയുഷ് സേവനങ്ങൾ നൽകുന്നതിന് സംയോജിത ആയുഷ് ആശുപത്രികളുടെ നിർമ്മാണം വേഗത്തിലാക്കാനും അവ പെട്ടന്ന് പ്രവർത്തനക്ഷമമാക്കാനും സംസ്ഥാന സർക്കാരുകളോട് അദ്ദേഹം അഭ്യർത്ഥിച്ചു. സമഗ്രമായ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം സോനോവാൾ എടുത്തുകാണിക്കുകയും ദേശീയ ആയുഷ് മിഷൻ മാർഗ്ഗനിർദ്ദേശങ്ങളിൽ പറഞ്ഞിരിക്കുന്ന ആയുഷ് പൊതുജനാരോഗ്യ പരിപാടികൾ നടപ്പിലാക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
ഇതിനു പുറമെ ദുർബല പ്രദേശങ്ങളിലെ ലിംഫറ്റിക് ഫൈലേറിയസിസ് രോഗ നിവാരണത്തിനും ഡിസെബിലിറ്റി പ്രിവൻഷനും (എംഎംഡിപി) ദേശീയ ആയുഷ് പരിപാടിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം സംസ്ഥാനങ്ങളോട് പ്രത്യേകിച്ച് ബീഹാർ, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ് എന്നിവയോട് അഭ്യർത്ഥിച്ചു.
കൂടാതെ, കലുഘട്ട് ഉൾനാടൻ ജലഗതാഗത ടെർമിനലും സരൺ ജില്ലയിലെ രണ്ട് കമ്മ്യൂണിറ്റി ജെട്ടികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗംഗ നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ഈ ടെർമിനൽ ഈ പ്രദേശത്തെ ഗതാഗത ശൃംഖലയിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
















