ശുചീകരണത്തൊഴിലാളികള്‍ക്ക് അനുവദിച്ച കോട്ടിന്റെ നിറം കറുപ്പ്; മുഖ്യമന്ത്രിക്ക് കറുപ്പിനോടുള്ള അലര്‍ജി മാറിയോ?

Published by

തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് കറുത്ത നിറം കണ്ടാല്‍ ഹാലിളകുന്നത് സംസ്ഥാനം കണ്ടിട്ടുള്ളതാണ്. അതിനിടെ ശുചീകരണ തൊഴിലാളികള്‍ക്ക് കറുത്ത നിറത്തിലുള്ള കോട്ട് അനുവദിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍, അതും സെക്രട്ടറിയേറ്റിലെ തൊഴിലാളികള്‍ക്ക്. സംസ്ഥാനത്ത് ആദ്യമായാണ് ശുചീകരണത്തൊഴിലാളികള്‍ക്ക് കോട്ട് വാങ്ങുന്നതിനായി പണം അനുവദിച്ചു നല്‍കുന്നത്.

കൈത്തറി വികസന കോര്‍പ്പറേഷന്‍ വഴി 188 കോട്ടുകള്‍ വാങ്ങാനാണ് നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനായി 96726 രൂപ അനുവദിച്ച് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഉത്തരവും ഇറക്കിയിട്ടുണ്ട്. കാര്യം സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും കറുപ്പ് കറുപ്പ്് കണ്ടുകഴിഞ്ഞാല്‍ പ്രശ്‌നമുണ്ടാകുമോയെന്ന ആശങ്കയും തൊഴിലാളികള്‍ക്കില്ലാതില്ല. കോട്ടിന്റെ നിറം കറുപ്പ് തെരഞ്ഞെടുത്തതില്‍ സമൂഹ മാധ്യമങ്ങളിലും പരിഹാസം ഉയരുന്നുണ്ട്.

മുഖ്യമന്ത്രി പദത്തിലെത്തിയത് മുതല്‍ തുടങ്ങിയതാണ് പിണറായി വിജയന് കറുപ്പ് നിറത്തോടുള്ള എതിര്‍പ്പ്. കോവിഡ് കാലത്ത് കറുത്ത മാസ്‌ക് ധരിച്ചെ്ത്തുന്നവരെ പോലീസിനെ ഉപയോഗിച്ച് തടയുക വരെയുണ്ടായി. അടുത്ത കാലത്ത് നവകേരള സദസ് തുടങ്ങിയതു മുതലാണ് കറുത്ത വസ്ത്രത്തിനുള്ള അപ്രഖ്യാപിത വിലക്ക് കൂടുതല്‍ രൂക്ഷമായത്. പൊതു പരിപാടികളില്‍ കറുത്ത വസ്ത്രം ധരിച്ചെത്തുന്നവരെ ഇറക്കി വിട്ടു. കറുത്ത വസ്ത്രം ധരിച്ച് നവകേരള സദസ് കാണാനെത്തിയ സ്ത്രീയെ പോലീസ് ഏഴു മണിക്കൂറോളം തടഞ്ഞുവെച്ച സംഭവം വരെയുണ്ടായി.

കറുത്ത കൊടിയുമായി നവകേരള ബസ്സിനും വേദിക്കും മുന്നിലെത്തിയവരെ ഡിവൈഎഫ്‌ഐ സംഘം ജീവന്‍ രക്ഷാ പ്രവര്‍ത്തനം എന്ന പേരില്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന സംഭവങ്ങളുമുണ്ടായി. എന്നാല്‍ ഇടത് സംഘടനകളാണ് കറുത്ത കൊടി ഉപയോഗിക്കുന്നതെങ്കില്‍ അത് അവരുട പ്രതിഷേധമാണെന്നാകും നേതാക്കള്‍ പ്രതികരിക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by