Categories: Kerala

ഗംഗാധരന്‍ മാസ്റ്റര്‍ തബലയിലെ മധുരം; 35 വര്‍ഷമായി മുടങ്ങാതെ മാസ്റ്ററുടെ ശിക്ഷണത്തില്‍ മത്സരാര്‍ഥികള്‍ എത്തുന്നു

Published by

കൊല്ലം: എല്ലാ വര്‍ഷവും തബലയില്‍ കലോത്സവത്തിനെത്തുകയും യുവ തബലവാദകരെ എത്തിക്കുകയും ചെയ്യുന്ന തബലിസ്റ്റ് ആണ് ഗംഗാധരന്‍ മാസ്റ്റര്‍. 35 വര്‍ഷമായി മുടങ്ങാതെ സംസ്ഥാനകലോത്സവത്തിന് മാസ്റ്ററുടെ ശിക്ഷണത്തില്‍ മത്സരാര്‍ഥികള്‍ എത്തുന്നു.

ഇത്തവണ മാസ്റ്ററുടെ കീഴില്‍ ശിക്ഷണം നേടിയ കണ്ണൂര്‍ കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി ദീപക് കെ.എ എച്ച്എസ്എസ് വിഭാഗം മത്സരത്തില്‍ പങ്കെടുത്ത് എഗ്രേഡ് കരസ്ഥമാക്കി.

ആദ്യമായാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നതെങ്കിലും, നാലാം ക്ലാസ് മുതല്‍ മാഷിന്റെ കീഴില്‍ തബല അഭ്യസിക്കുന്നുണ്ട്. 15 പേര്‍ പങ്കെടുത്തതില്‍ രണ്ടു പേര്‍ക്കാണ് എ ഗ്രേഡ്. ഈ വിജയം വളരെ ആത്മവിശ്വാസം തരുന്നുവെന്ന് ദീപക്ക് പറഞ്ഞു.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന വിദ്യാര്‍ഥികളെ പ്രതിഫലം ഇല്ലാതെയും അഭ്യസിപ്പിക്കുന്നുണ്ട്. മാസ്റ്റര്‍ ഇപ്പോള്‍ ചണ്ഡീഗഡ് ഇന്ദിരാ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ തബലയില്‍ പ്രഥമ, ദ്വിതീയ, വിദ്യുത് ശ്രേണികളില്‍ ആറു വര്‍ഷത്തെ സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് കൂത്തുപറമ്പ് കേന്ദ്രമായി പഠിപ്പിക്കുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by