തൃശ്ശൂര്‍: പൂരത്തെ വെല്ലുന്ന ജനസാഗരം. നരേന്ദ്ര മോദിയുടെ ജനപ്രീതി അക്ഷരാര്‍ത്ഥത്തില്‍ വെളിവാക്കുന്നതായിരുന്നു തൃശ്ശൂരില്‍ നടന്ന റോഡ് ഷോ. മണിക്കൂറുകള്‍ കാത്തുനി
ന്ന ജനസഞ്ചയത്തിന് നടുവിലേക്ക് പ്രധാനമന്ത്രിയെത്തിയപ്പോള്‍ ആവേശം അണപൊട്ടി. ബാരിക്കേഡുകള്‍ മറികടന്ന് നരേന്ദ്ര മോദിക്ക് അടുത്തെത്താന്‍ പരിശ്രമിച്ചവരെ തടുത്തുനിര്‍ത്താന്‍ പോലീസും സുരക്ഷാസേനയും ഏറെ പണിപ്പെട്ടു.
നിശ്ചയിച്ചതില്‍ നിന്നും ഒരു മണിക്കൂര്‍ വൈകി മൂന്നു മണിക്കാണ് മോദി കുട്ടനെല്ലൂരില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണതേജയും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് സുരക്ഷാ അകമ്പടിയോടെ റോഡ് മാര്‍ഗ്ഗം തൃശ്ശൂരിലേക്ക്.
റോഡ് ഷോ ആരംഭിക്കുന്ന ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ ജനസാഗരമായിരുന്നു. മോദിയുടെ വരവറിയിച്ച് പൈലറ്റ് വാഹനങ്ങള്‍ കടന്നുവന്നപ്പോഴേക്കും ഭാരത് മാതാ വിളികള്‍ കൊണ്ട് അന്തരീക്ഷം നിറഞ്ഞു. മോദിക്ക് ജയ് വിളിച്ചും പുരുഷാരം ആര്‍ത്തലച്ചു. ബാരിക്കേഡുകള്‍ ഇരുപുറവും നിരത്തി ജനക്കൂട്ടത്തെ നിയന്ത്രിച്ചിരുന്നു. വടക്കുന്നാഥന്റെ പ്രദക്ഷിണ വഴിയിലൂടെ നായ്ക്കനാല്‍ കടന്ന് നെഹ്റു പാര്‍ക്കിനുള്ളിലൂടെ ശ്രീമൂല സ്ഥാനത്ത് എത്തി. സമ്മേളന നഗരിയുടെ പിന്നില്‍ നിന്നാണ് മോദി വേദിയിലേക്ക് എത്തിയത്. സമ്മേളന നഗരിക്ക് അടുത്തെത്തിയപ്പോള്‍ വാഹനത്തില്‍ നിന്നിറങ്ങി കാല്‍നടയായി ജനക്കൂട്ടത്തിന് നടുവിലൂടെ കൈവീശി നടന്നു.
ഇതോടെ സമ്മേളന നഗരി ഇളകി മറിഞ്ഞു. മോദിയുടെ വരവറിഞ്ഞ് കസേരകള്‍ വിട്ടെഴുന്നേറ്റ വനിതകള്‍ ആവേശത്തോടെ മുദ്രാവാക്യം വിളിച്ച് വരവേറ്റു. വൊളണ്ടിയര്‍മാര്‍ക്കും പോലീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഏറെ പരിശ്രമിക്കേണ്ടിവന്നു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: