Categories: Kerala

മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റവും നഗ്‌നമായ അധികാര ദുര്‍വിനിയോഗവും ; പത്രപ്രവര്‍ത്തക യൂണിയന്‍

Published by

തിരുവനന്തപുരം: വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരായ പൊലീസ് നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായി പ്രതിഷേധിച്ചു. ഡിജിപിയുടെ ഔദ്യോഗിക വസതിയില്‍ മഹിളാമോര്‍ച്ച നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയാണ് നടപടി. ജന്മഭൂമി ഫോട്ടോഗ്രാഫര്‍ അനില്‍ ഗോപി, ജനം ടിവി റിപ്പോര്‍ട്ടര്‍ രശ്മി കാര്‍ത്തിക, ക്യാമറമാന്‍ നിഥിന്‍ എബി എന്നിവര്‍ക്കാണ് മ്യൂസിയം പോലീസ് നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച രാവിലെ 11 മണിയ്‌ക്ക് ചോദ്യം ചെയ്യാന്‍ ഹാജരാകാനാണ് നിര്‍ദേശം. ഗൂഢാലോചന, അതിക്രമിച്ചു കയറല്‍, സംഘം ചേരല്‍, കലാപ ശ്രമം, പോലീസ് ഡ്യൂട്ടി തടസെപ്പടുത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ഡി ജി പി യുടെ വീട്ടു വരാന്തയില്‍ കയറി ഇരുന്ന് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത് തടയാനാവാഞ്ഞതിന്റെ നാണക്കേട് മറയ്‌ക്കാന്‍ സംഭവം റിപോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുക്കുകയാണ്്. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റവും നഗ്‌നമായ അധികാര ദുര്‍വിനിയോഗവുമാണ്.
കേസ് പിന്‍വലിച്ച് തെറ്റ് തിരുത്താന്‍ കേരള പോലീസ് തയ്യാറാകണമെന്നും കോടതി തന്നെ റദ്ദാക്കിയിട്ടും സമാന വീഴ്ചകള്‍ ആവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും
പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.

ബിജെപി

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് പകവീട്ടുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.ഡിജിപിയുടെ ഔദ്യോഗിക വസതിയില്‍ മഹിളാമോര്‍ച്ച നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ നോട്ടീസ് അയച്ച നടപടി ജനാധിപത്യവിരുദ്ധവും മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമവുമാണ്.മാദ്ധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ പോവുന്നത് സ്വാഭാവികമാണ്. അതിനെ കേസെടുത്ത് ഇല്ലാതാക്കാമെന്ന് വിചാരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. നേരത്തെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തത് സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനത്തിന്റെ തെളിവാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by