ബത്തേരി: പഴേരി തോട്ടക്കരയില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ആത്മഹത്യചെയ്തു. ബത്തേരി തൊടുവെട്ടി സ്വദേശി പുത്തക്കാടന്‍ ബീരാന് (58) ആണ് വെട്ടേറ്റുമരിച്ചത്. പഴേരി തോട്ടക്കര മമ്പളൂര്‍ ചന്ദ്രമതിയെയാണ് (56) ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം.
ഇന്നലെ ഉച്ചയോടെ ബീരാന് പഴേരിയിലെ ചന്ദ്രമതിയുടെ വീട്ടിലെത്തി. ഈ സമയം വീട്ടിലുണ്ടായിരുന്ന അമ്മ ദേവകിയെ സഹോദരന്റെ വീട്ടിലേക്ക് ചന്ദ്രമതി പറഞ്ഞയച്ചു. പിന്നീട് ദേവകി മൂന്നുമണിയോടെ തിരികെയെത്തിയപ്പോഴാണ് വീടിന് പുറകുവശത്ത് ചന്ദ്രമതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സഹോദരനെ വിവരമറിയിച്ചു. സഹോദരന് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് വീടിന്റെ കിടപ്പുമുറിയില്‍ വെട്ടേറ്റുമരിച്ച നിലയില്‍ ബീരാന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിന് വെട്ടേറ്റ ബീരാന്റെ മൃതദേഹം കട്ടിലിലാണ് കിടന്നിരുന്നത്.
ചന്ദ്രമതിയും ബീരാനും സുഹൃത്തുകളും കൂട്ട് കച്ചവടക്കാരുമായിരുന്നു. അടുത്തിടെയാണ് ഇരുവരും ചേര്‍ന്ന് ഗുഡ്സ് ഓട്ടോ വാങ്ങിയത്. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമികവിവരം.
ഇരുപത് വര്‍ഷം മുമ്പ് ചന്ദ്രമതിയുടെ ഭര്‍ത്താവ് കൂട്ടപ്പന്‍ ഇവരെ ഉപേക്ഷിച്ചു പോയിരുന്നു. ഇതില്‍ നിതീഷ്, വിഷ്ണു എന്നീ മക്കളുണ്ട്. ഇവരും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അമ്മയെ വിട്ട് വേറെയാണ് താമസിക്കുന്നത്. കുട്ടപ്പന് ഒരു വര്‍ഷം മുമ്പ് മരിച്ചു. ബീരാന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
ബത്തേരി ഡിവൈഎസ്പി കെ.കെ. അബ്ദുള്‍ ഷരീഫ്, പോലീസ് ഇന്‍സ്പെക്ടര്‍ എം. എ. സന്തോഷ് എന്നിവരുടെ നേതൃത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: