Categories: India

യുപിഎ കാലത്ത് ഒരു രൂപ നല്‍കിയാല്‍ 15 പൈസ ജനങ്ങളില്‍ എത്തും; മോദി ഒരു രൂപ കൊടുത്താല്‍ മുഴുവനും ജനങ്ങള്‍ക്ക് കിട്ടും:ജ്യോതിരാദിത്യ സിന്ധ്യ

മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായിരുന്ന കാലത്തെയും മോദി പ്രധാനമന്ത്രിയായിരുന്ന കാലത്തെയും വ്യത്യാസം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.

Published by

ന്യൂദല്‍ഹി: യുപിഎ ഭരണകാലത്ത് ഒരു രൂപ ജനങ്ങള്‍ക്ക് കൊടുത്താല്‍ അതില്‍ 15 പൈസ മാത്രമേ ജനങ്ങളില്‍ എത്തുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ മോദി ഒരു രൂപ കൊടുക്കാന്‍ നിശ്ചയിച്ചാല്‍ അത് മുഴുവനും ജനങ്ങള്‍ക്ക് കിട്ടുമെന്ന് കേന്ദ്ര സിവില്‍ എവിയേഷന്‍ മന്ത്രി:ജ്യോതിരാദിത്യ സിന്ധ്യ. റിപ്പബ്ലിക് ടിവി സംഘടിപ്പിച്ച പരിപാടിയില്‍ കോണ്‍ഗ്രസിന്റെ യുപിഎ സര്‍ക്കാരിനെയും മോദിയുടെയും എന്‍ഡിഎ സര്‍ക്കാരിനെയും താരതമ്യം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
മോദിയുടേത് മെറിറ്റോക്രസി
മെറിറ്റോക്രസിയാണ് മോദിയുടെ സര്‍ക്കാരില്‍ ഉള്ളത്. യോഗ്യതയുള്ളവരെയാണ് മോദി മന്ത്രിയാക്കുന്നത്. പ്രവര്‍ത്തിക്കൂ, പരിവര്‍ത്തനം ചെയ്യു, പരിഷ്കരിയ്‌ക്കൂ എന്നാണ് മോദി പറയുന്നത്. എന്താണ് രാജ്യത്ത് നടപ്പാക്കേണ്ടത് എന്ന് മാത്രമല്ല അദ്ദേഹം പറയുന്നത്, അത് നടപ്പാക്കാന്‍ ഭരണത്തില്‍ എന്ത് ചെയ്യണം എന്നും മോദി പറയുന്നു. മാത്രമല്ല, പടിപടിയായുള്ള മാറ്റമല്ല, ബ്രഹ്മാണ്ഡമാറ്റമാണ് മോദി ആഗ്രഹിക്കുന്നത്. എങ്കിലേ 150 കോടി ജനങ്ങളുള്ള രാജ്യത്തെ മാറ്റാനാകൂ എന്ന് മോദിയ്‌ക്കറിയാം. – ജ്യോതിരാദിത്യ സിന്ധ്യ പറയുന്നു.

മോദി ലക്ഷ്യം വെയ്‌ക്കുന്നത് പടിപടിയായുള്ള മാറ്റമല്ല, ബ്രഹ്മാണ്ഡ മാറ്റം
9 വര്‍ഷത്തില്‍ 10.75 കോടി ടോയ് ലറ്റുകളുണ്ടാക്കിയതു വഴി ഓരോ ഇന്ത്യക്കാരനും മോദി ടോയ് ലറ്റ് നല്‍കി. ഇതാണ് ബ്രഹ്മാണ്ഡമാറ്റം എന്ന് പറയുന്നത്. 9.6 കോടി സ്ത്രീകള്‍ക്ക് ഉജ്വല കുക്കിംഗ് ഗ്യാസ് നല്‍കി. ഇതോടെ മരവും കല്‍ക്കരിയും ഉപയോഗിച്ച് അടുപ്പില്‍ നിന്നും രണ്ട് പാക്കറ്റ് സിഗരറ്റ് കത്തിച്ചാല്‍ ശ്വസിക്കുന്ന അത്രയും പുക ശ്വസിച്ചുകയറ്റി പാചകം ചെയ്തിരുന്ന സ്ത്രീകള്‍ക്ക് വലിയ ആശ്വാസമായി. ഇതാണ് മോദി ഉദ്ദേശിക്കുന്ന ബ്രഹ്മാണ്ഡ പരിവര്‍ത്തനം. 11 കോടി കര്‍ഷകര്‍ക്ക് ജന്‍ധന്‍ അക്കൗണ്ട് വഴി യുപിഐ രീതിയില്‍ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വര്‍ഷം 6000 രൂപ വെച്ച് നല്‍കുന്നു. ഇതും ഈ ബ്രഹ്മാണ്ഡ മാറ്റത്തിന് ഉദാഹരണമാണ്.- ജ്യോതിരാദിത്യസിന്ധ്യ പറയുന്നു.

ലോകത്തിലെ 45 ശതമാനം ഡിജിറ്റല്‍ പേമെന്‍റ് നടക്കുന്നത് ഇന്ത്യയില്‍, ഇന്ത്യയിലെ ഫോണുകള്‍ വഴി

മോദി സാധാരണക്കാര്‍ക്കായി 50 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കി. മോദി ദല്‍ഹിയിലിരുന്ന് വിരലമര്‍ത്തിയാല്‍ ഇത്രയും അക്കൗണ്ടുകളിലേക്ക് പണം നേരിട്ട് എത്തുകയാണ്. ആരുടെയും സഹായമില്ലാതെ ഗ്രാമങ്ങളിലെ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തും. ഇത് വായകൊണ്ട് പറയാന്‍ എളുപ്പമാണ്. പക്ഷെ നടപ്പാക്കാന്‍ വിഷമമാണ്. അതാണ് മോദി ചെയ്തത്. ലോകത്തിലെ 45 ശതമാനത്തോളം ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍ ഇപ്പോള്‍ നടക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യയിലെ മൊബൈല്‍ ഫോണുകള്‍ വഴിയാണ് നടക്കുന്നത്. ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ എടുത്ത മുഴുവന്‍ പേര്‍ക്കും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടി. അതാണ് ബ്രഹ്മാണ്ഡ മാറ്റം എന്ന് പറയുന്നത്. വികസിത രാജ്യങ്ങളായ അമേരിക്കയിലും യുകെയിലും പോലും ഇത് സാധിച്ചില്ല. അതാണ് മോദി. – ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കണമെങ്കില്‍, വിശ്വഗുരുവാക്കണമെങ്കില്‍ 150 കോടി ജനങ്ങളും ഇവിടുത്തെ പരിവര്‍ത്തനത്തിന്റെ ഭാഗമായി മാറണം. വിഐപികള്‍ക്കും ഗ്രാമത്തിലുള്ളവര‍്ക്കും എല്ലാ സര്‍ക്കാര്‍ മാറ്റങ്ങളും ഒരു പോലെ കിട്ടണം. അതാണ് മോദി ലക്ഷ്യം വെയ്‌ക്കുന്നത്.

മോദിക്ക് പ്രശ്നം ഭൂമി പൂജയല്ല, ആ പദ്ധതി പൂര്‍ത്തിയാക്കലാണ്

മാത്രമല്ല,കൃത്യമായി പ്രധാനമന്ത്രി ടാര്‍ഗറ്റ് വെയ്‌ക്കുന്നു. പിന്നീട് അത് നടപ്പാക്കപ്പെടുന്നില്ലേ എന്ന് ആഴ്ചതോറും വിലയിരുത്തുകയും ചെയ്യും. എന്റെ വകുപ്പിന്റെ കാര്യം പറയാം. സിവില്‍ എവിയേഷന്‍ മന്ത്രി എന്ന നിലയില്‍ ഒരു വര്‍ഷം എത്ര എയര്‍പോര്‍ട്ടുകള്‍ പണിയണം, അത് കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് ആഴ്ച തോറുംപ്രധാനമന്ത്രി വിലയിരുത്തും. അതുപോലെ എനിക്ക് ഉരുക്കിന്റെ ചുമതലയും ഉണ്ട്. ഇവിടെ ഉരുക്കുല്‍പാദനത്തിന്റെ തോത് കൂട്ടണോ, അത് എങ്ങിനെ ചെയ്യണം, ഇക്കാര്യങ്ങളും മോദി ആഴ്ച തോറും , വിലയിരുത്തും. ഇവിടെ ഇപ്പോള്‍ നടന്നുവന്നിരുന്നത് എന്താ? ഒരു പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഭൂമി പൂജ ചെയ്യും. അതില്‍ എല്ലാവരും ഉണ്ടാകും. പിന്നെ ആരെയും കാണില്ല. പ്രധാനമന്ത്രി മോദി ഒരിയ്‌ക്കലും അങ്ങിനെയല്ല. ഭൂമി പൂജയ്‌ക്ക് ശേഷം ആ പദ്ധതിയുടെ പുരോഗതി ആഴ്ച തോറും വീക്ഷിക്കും. ഒരു ഉദാഹരണം ഞാന്‍ പറയാം. ഗ്വാളിയോറില്‍ രണ്ട് ലക്ഷം ചതുരശ്രയടിയില്‍ 500 കോടിയില്‍ പണിയുന്ന ഒരു വിമാനത്താവളം. ഭൂമി പൂജ നടത്തുന്നു. 2022ല്‍. ഇപ്പോഴിതാ 15 മാസത്തിനുള്ളില്‍ ആ എയര്‍പോര്‍ട്ട് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. . 2024 ജനവരിയില്‍ ഗ്വാളിയോര്‍ വിമാനത്താവളം തുറക്കും. അതാണ് മോദി. 2024 ഫിബ്രവരിയില്‍ എട്ട് വിമാനത്താവളങ്ങളാണ് തുറക്കുന്നത്. കോലാപൂര്‍ ,പൂനെ, അയോധ്യ, ഗ്വാളിയോര്‍ തിരുച്ചിറപ്പള്ളി, ലഖ്നോ, സൂറത്ത് തുടങ്ങി എട്ട് ഇടങ്ങളില്‍. – ജ്യോതിരാദിത്യസിന്ധ്യ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക