Categories: India

ബിജെപി തരംഗത്തിന്റെ അലകളുണര്‍ത്തി പതിനായിരങ്ങള്‍; ഇലക്ഷന്‍ ഉത്സവമാക്കി ജനങ്ങള്‍; രാജസ്ഥാനില്‍ ആവേശമായി മോദി റാലികള്‍

ജനജീവിതം അവര്‍ താറുമാറാക്കും. രാജ്യം നിരോധിച്ച പിഎഫ്‌ഐ ഭീകരര്‍ക്ക് റാലി നടത്താന്‍ പോലീസ് എസ്‌കോര്‍ട്ട് അനുവദിച്ച സര്‍ക്കാരാണ് കോണ്‍ഗ്രസിന്റേത്, അദ്ദേഹം പറഞ്ഞു.

Published by

കോട്ട(രാജസ്ഥാന്‍): കോട്ടയില്‍, ബിക്കാനീറില്‍, ബാരനില്‍, പാലിയില്‍… രാജസ്ഥാനിലാകെ ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലികള്‍…. സംസ്ഥാനത്ത് ബിജെപി തരംഗത്തിന്റെ അലകളുണര്‍ത്തി പതിനായിരങ്ങളാണ് റാലികളിലെത്തുന്നത്. മതഭീകര ശക്തികള്‍ക്ക് പോലീസ് എസ്‌കോര്‍ട്ട് നല്കിയവരാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കോട്ടയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിവാദ്യം ചെയ്ത് പറഞ്ഞു.

ഇവരെ തുടരാന്‍ അനുവദിക്കരുത്. ജനജീവിതം അവര്‍ താറുമാറാക്കും. രാജ്യം നിരോധിച്ച പിഎഫ്‌ഐ ഭീകരര്‍ക്ക് റാലി നടത്താന്‍ പോലീസ് എസ്‌കോര്‍ട്ട് അനുവദിച്ച സര്‍ക്കാരാണ് കോണ്‍ഗ്രസിന്റേത്, അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെയും ഉദ്യോഗാര്‍ത്ഥികളുടെയും ഭാവി പന്താടുകയാണ് അവര്‍ ചെയ്തത്. ചോദ്യക്കടലാസ് ചോര്‍ത്തലില്‍ ഇടപെട്ട മുഴുവന്‍ ആളുകളെയും അഴികള്‍ക്കുള്ളിലാക്കും. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും കോട്ടയിലേക്ക് വിദ്യാര്‍ത്ഥികളെത്താറുണ്ട്. അവരുടെ സ്വപ്‌നങ്ങളെയാണ് ഇവര്‍ നശിപ്പിച്ചത്. രാജസ്ഥാനിലെ കോണ്‍ഗ്രസില്‍ നിന്ന് ജനങ്ങള്‍ മോചനം ആഗ്രഹിക്കുന്നു.

അവര്‍ കോണ്‍ഗ്രസിനെ തുടച്ചുനീക്കും. സ്ത്രീകള്‍, കര്‍ഷകര്‍, വ്യാപാരികള്‍, വ്യവസായികള്‍, ചെറുകിട വ്യാപാരികള്‍ തുടങ്ങി എല്ലാ മേഖലയിലുമുള്ളവര്‍ കോണ്‍ഗ്രസിനെതിരെ വലിയ പ്രതിഷേധത്തിലാണ്. കോണ്‍ഗ്രസ് മുക്ത ഭാരതം അവരുടെ നേതൃത്വത്തില്‍ സംഭവിക്കും, മോദി പറഞ്ഞു.

അവിഹിതങ്ങളുടെ കഥകള്‍ നിറഞ്ഞ ചുവന്ന ഡയറിയാണ് ഗെഹ്‌ലോട്ട് സര്‍ക്കാരിന്റെ ഭരണമെന്ന് ബാരനിലെ റാലിയില്‍ അദ്ദേഹം പറഞ്ഞു. മാജിക് കൊണ്ടൊന്നും ആ ഡയറിയിലെ എഴുത്തുകള്‍ മായില്ല. മണ്ണും വെള്ളവും കാടും ഇവരെങ്ങനെയാണ് വിറ്റുതുലയ്‌ക്കുന്നതെങ്ങനെയെന്ന് ഈ ഡയറിയില്‍ ഉണ്ടെന്ന് മോദി പറഞ്ഞു.

പ്രീണനമല്ലാതെ മറ്റൊന്നും കോണ്‍ഗ്രസിന് ചിന്തിക്കാനാവില്ലെന്ന് നരേന്ദ്രമോദി പാലിയിലെ റാലിയില്‍ പറഞ്ഞു. കുടുംബരാഷ്‌ട്രീയമാണ് അവര്‍ക്കെല്ലാം. പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും അധഃസ്ഥിതര്‍ക്കും എല്ലാ കുടുംബങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു.

നമ്മള്‍ വികസിത രാഷ്‌ട്രമാകാന്‍ കഠിനമായി പരിശ്രമിക്കുകയാണ്. വികസനത്തിന് മുന്‍ഗണന നല്കുന്ന ഒരു സര്‍ക്കാരാണ് രാജസ്ഥാനില്‍ അധികാരത്തില്‍ വരേണ്ടത്. കോണ്‍ഗ്രസിന് അഴിമതിയും കുടുംബരാഷ്‌ട്രീയവും അല്ലാതെ മറ്റൊന്നും പ്രധാനമല്ല, മോദി പറഞ്ഞു.

അഞ്ച് വര്‍ഷമായി രാജസ്ഥാനില്‍ അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ വികസനത്തിന്റെ കാര്യത്തില്‍ ജനങ്ങളെ പിന്നോട്ടടിച്ചു. പ്രീണനരാഷ്‌ട്രീയത്തിന്റെ ആഘാതം രാജസ്ഥാന്‍ അനുഭവിച്ചതാണ്. കോണ്‍ഗ്രസ് രാജസ്ഥാനെ സംഘര്‍ഷങ്ങളിലേക്ക് വലിച്ചിഴച്ചു. ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത സംഭവങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്.

ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ ഗെഹ്ലോട്ട് സര്‍ക്കാര്‍ കണ്ണടച്ചിരിക്കുകയാണ്. അടുത്തിടെ, ബിഹാറില്‍, ഇന്‍ഡി സഖ്യത്തിന്റെ ഭാഗമായ മുഖ്യമന്ത്രി, ഒരു മുന്‍ ദളിത് മുഖ്യമന്ത്രിയോട് ഉചിതമല്ലാത്ത ഭാഷയില്‍ സംസാരിച്ചു. സംസ്ഥാന നിയമസഭയ്‌ക്കുള്ളില്‍വച്ചായിരുന്നു ഇത്. തെറ്റായ ഈ നടപടിക്കെതിരെ ഒരു കോണ്‍ഗ്രസ് നേതാവും ഒരു വാക്ക് പോലും പറഞ്ഞില്ല.

സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യാന്‍ ഇന്‍ഡി മുന്നണി ആഗ്രഹിക്കുന്നു. സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യുക എന്നാല്‍ രാജസ്ഥാന്റെ സംസ്‌കാരത്തെ ഇല്ലാതാക്കുക എന്നാണ്. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും സ്ത്രീവിരുദ്ധ മനോ
ഭാവമാണുള്ളതെന്നും മോദി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക