Categories: Ernakulam

കൊച്ചിന്‍ കാര്‍ണിവല്‍ നടത്തിപ്പ് സ്വകാര്യ മേഖലയ്‌ക്ക്: പ്രതിഷേധം ശക്തം

Published by

മട്ടാഞ്ചേരി: ലോക ശ്രദ്ധേയമായ കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷ നടത്തിപ്പ് സ്വകാര്യമേഖലയ്‌ക്ക് കൈമാറാന്‍ നീക്കം. കാര്‍ണിവല്‍ അനുബന്ധമായ വീരമൃത്യു വരിച്ചവര്‍ക്കുള്ള ആദരാഞ്ജലികള്‍, കലാകായിക മത്സരങ്ങള്‍, അലങ്കാരങ്ങള്‍, പുതുവത്സര വരവേല്പ്, കാര്‍ണിവല്‍റാലി തുടങ്ങി സുപ്രധനാ ആഘോഷങ്ങളുടെ നടത്തിപ്പാണ് സ്വകാര്യ കമ്പനിക്ക് കൈമാറുന്നത്. ഇതിനെതിരെ കാര്‍ണിവല്‍ കമ്മിറ്റിയിലും ജനകീയ തലത്തിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. നാല്പതിറ്റാണ്ടു പിന്നിട്ട കൊച്ചിന്‍ കാര്‍ണിവല്‍ സംസ്ഥാനത്തെ സുപ്രധാന പുതുവത്സരാഘോഷങ്ങളില്‍ ഒന്നാണ്.

1981ല്‍ കൊച്ചി കടപ്പുറംകേന്ദ്രീകരിച്ച് ബീച്ച് ഫെസ്റ്റിവല്‍ എന്ന പേരില്‍ തുടങ്ങിയ പുതുവത്സരാഘോഷം പിന്നീട് കൊച്ചിയിലെ സാമൂഹ്യസാംസ്‌ക്കാരിക കലാ-കായിക രംഗത്തെ 50ല്‍ ഏറെ ക്ലബ്ബുകളുടെ കൂട്ടായ്മയില്‍ കൊച്ചിന്‍ കാര്‍ണിവല്‍ എന്ന പേരിലായി. 90 കളില്‍ തുടങ്ങിയ ആഘോഷം ഡിസംബര്‍ 31 അര്‍ദ്ധരാത്രിയിലെ പപ്പാനിയെ കത്തിക്കലും പുതുവത്സരദിനത്തിലെ കാര്‍ണിവല്‍റാലിയുമാണ്  പ്രധാന്യം. ഫോര്‍ട്ടുകൊച്ചി സബ്കളക്ടര്‍ നേതൃത്വം നല്‍കുന്ന കാര്‍ണിവല്‍ ആഘോഷസമിതിക്കാണ് കാര്‍ണിവലിന്റെ നടത്തിപ്പ്. സംസ്ഥാന സര്‍ക്കാറിന്റെ ടൂറിസം പരിപാടിയില്‍ ഇടം നേടിയ  കൊച്ചിന്‍ കാര്‍ണിവലിന് സാമ്പത്തിക സഹായവും കൊച്ചി നഗരസഭവകയായി മേയേഴ്‌സ് ട്രോഫിയും നല്കി ഔദ്യോഗികാംഗീകാരവും നല്‍കിയിട്ടുണ്ട്.

15-20 ലക്ഷം രൂപയാണ് ചെലവെങ്കിലും ഇവയില്‍ സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയുമുണ്ട്. കാര്‍ണിവല്‍ നടത്തിപ്പ് സ്‌പോണ്‍സര്‍ഷിപ്പിലുടെയാക്കി നിശ്ചിത ശതമാനം തുക ആഘോഷസമിതിക്ക് കൈമാറണമെന്ന നിബന്ധനയോടെയാണ് നടത്തിപ്പ് കൈമാറ്റമെന്നും പറയുന്നു. കൊച്ചിയുടെ ജനകീയോത്സവമായ കൊച്ചിന്‍ കാര്‍ണിവല്‍ നടത്തിപ്പ് സ്വകാര്യ
കമ്പനിക്ക് (ഇവന്റ് മാനേജ്‌മെന്റ്) കൈമാറുന്നതില്‍ ജനപ്രതിനിധി, സബ് കളക്ടര്‍, നഗരസഭാംഗങ്ങള്‍, കാര്‍ണിവല്‍ കമ്മിറ്റിയുടെ ഒരുവിഭാഗം എന്നിവരടക്കം പ്രതിഷേധ മുയര്‍ത്തിയതായും ചുണ്ടിക്കാട്ടുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by