Categories: Kerala

‘ഇസ്രായേലിനെ ആക്രമിച്ചത് ഭീകരവാദികള്‍’, മുസ്ലിം ലീഗ് മഹാറാലിയില്‍ ശശിതരൂര്‍ സത്യം വിളിച്ചു പറഞ്ഞു; തലങ്ങും വിലങ്ങും പ്രഹരം

Published by

തിരുവനന്തപുരം: ഇന്ന് വൈകിട്ട് കോഴിക്കോട് നടന്ന പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന മുസ്ലീംലീഗ് മഹാറാലി ഉദ്ഘാടന വേദിയിലാണ് ശശി തരൂര്‍ ‘ഹമാസ് ഭീകരവാദികള്‍’ എന്ന സത്യം വിളിച്ച് പറയുകയും വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തത്.

റാലിയില്‍ രാഷ്‌ട്രീയമില്ലെന്നും പലസ്തീന്‍ ജനതയ്‌ക്കുള്ള ഐക്യദാര്‍ഢ്യം മാത്രമാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമായി പറഞ്ഞ സമ്മേളനത്തിലാണ് ശശിതരൂര്‍ ഹമാസിനെ ഭീകരവാദിയാക്കിയത്. സമ്മേളനം കഴിഞ്ഞതും ഒരു ഭാഗത്ത് ലീഗുകാരും മറുഭാഗത്ത് നിന്ന് സിപിഎമ്മിന്റെ സ്വതന്ത്രനും മുന്‍ ലീഗുകാരനായ കെ ടി ജലീലും രംഗത്തെത്തി.

ഉദ്ഘാടന പ്രസംഗികനായ അദ്ദേഹം പറഞ്ഞതിങ്ങനെ:
ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രയേലിനെ ആക്രമിച്ചു. 1400 പേര്‍ കൊല്ലപ്പെട്ടു. പക്ഷെ ഇസ്രയേല്‍ അതിന് നല്‍കിയ മറുപടി ഗാസയില്‍ ബോംബിട്ടുകൊണ്ടാണ്. അതില്‍ 6000 തിലധികം പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ഇപ്പോഴും ബോംബാക്രമണം നിര്‍ത്തിയിട്ടില്ലെന്ന് ശശി തരൂര്‍ പറഞ്ഞു.

ജനാധിപത്യത്തിന് വേണ്ടി നില്‍ക്കുന്ന മുസ്ലിം ലീഗ് ഈ റാലി സംഘടിപ്പിക്കുമ്പോള്‍ ഇത് വെറും മുസ്ലിം വിഷയമാണെന്ന് ആരും വിചാരിക്കരുത്. ഇത് മനുഷ്യാവകാശത്തിന്റെ വിഷയമാണ്. ബോംബ് വീഴുന്നത് ആരുയടെയും മതം ചോദിച്ചിട്ടല്ല. പലസ്തീനില്‍ ജനങ്ങളില്‍ ഒന്ന് രണ്ട് ശതമാനം ക്രിസ്ത്യാനികളുമുണ്ട്. അവരും ഈ യുദ്ധത്തില്‍ മരിച്ചെന്ന് ശശി തരൂര്‍ പറഞ്ഞു.

പിന്നെ ശശി തരൂരിനെ വിമര്‍ശിച്ച് കൊണ്ട് ലീഗില്‍ നിന്ന് തന്നെ ആദ്യം രംഗത്ത് എത്തിയത് ഡോ.എം.കെ മുനീറാണ്. സ്വാതന്ത്ര്യസമര പോരാട്ടമാണ് നടക്കുന്നത്. സാമ്രാജ്യത്വ ശക്തികളുടെ മുന്നില്‍ ഭീകര പ്രവര്‍ത്തനമാണ്. പലസ്തീന്റെ പ്രതിരോധത്തിനാണ് നമ്മള്‍ പിന്തുണ കൊടുക്കേണ്ടത്. പ്രതിരോധവും അക്രമവും രണ്ടും രണ്ടാണെന്ന് തിരിച്ചറിയണമെന്നും മുനീര്‍ പറഞ്ഞു.

എന്നാല്‍, കോഴിക്കോട് മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ നടന്നത് ഇസ്രയേല്‍ അനുകൂല സമ്മേളനമാണെന്ന് പറഞ്ഞായിരുന്നു കെടി ജലീല്‍ രംഗത്ത് വന്നത്. റാലിയിലെ മുഖ്യപ്രഭാഷകന്‍ ശശി തരൂരിന്റെ പ്രസംഗം കേട്ടാല്‍ ഇസ്രയേല്‍ അനുകൂല സമ്മേളനമാണെതെന്നാണ് ആര്‍ക്കും തോന്നുക.

മിസ്റ്റര്‍ ശശി തരൂര്‍, പതിറ്റാണ്ടുകളായി ഇസ്രായേലിന്റെ അടിയും ഇടിയും വെടിയും തൊഴിയും ആട്ടും തുപ്പും സഹിക്കവയ്യാതെ പ്രതികരിച്ചതിനെ ഭീകര പ്രവര്‍ത്തനം എന്ന് താങ്കള്‍ വിശേഷിപ്പിച്ചപ്പോള്‍ എന്തേ ഇസ്രായേലിനെ കൊടും ഭീകരര്‍ എന്ന് അങ്ങ് വിളിച്ചില്ല? മിസ്റ്റര്‍ തരൂര്‍, അളമുട്ടിയാല്‍ ചേരയും കടിക്കും’ എന്നായിരുന്നു കെ ടി ജലീലിന്റെ പ്രസ്താവം.

എന്തായാലും മുസ്ലീലീഗ് മഹാസമ്മേളനം വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും ലീഗ് വിരുദ്ധ ചേരി ഉണരാനും തുടങ്ങിയതോടെ മുസ്ലീ തീവ്രവാദ നിലപാടുകാരും ഉണര്‍ന്ന് തുടങ്ങിയുണ്ട്. സമസ്തയടക്കമുള്ള വേദിയില്‍ ശശി തരൂര്‍ തുറന്നടിച്ചത് ഹമാസ് പോരാളികള്‍ക്ക് ഒരവസരം വീണുകിട്ടിയിരിക്കുകയാണ്.
തീരുന്നില്ല… പുറകെ എസ്ഡിപിഐക്കാരും രംഗത്ത് വരുന്നുണ്ടേ…. ഇനി ടൂറിസത്തിലൂടെ മുസ്ലീംപ്രീണനം നടത്തുന്ന മന്ത്രിയുടെ രംഗപ്രവേശനം കൂടി മതി. എന്തായാലും കോണ്‍ഗ്രസിന് വീണ്ടും തലവേദനയായി ശശി തരൂര്‍. മുസ്ലിം വോട്ട് ബാങ്ക് ഒന്ന് എകോപിപ്പിച്ച് വരികയായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക