വൈപ്പിന്‍ (കൊച്ചി): ഒക്ടോബര്‍ രണ്ടിനാണ് എറണാകുളം മാലിപ്പുറം സ്വദേശി നടരാജനും സംഘവും മത്സ്യബന്ധനത്തിനു പോയ വളളം പുറംകടലില്‍ മുങ്ങിയത്. ജീവന് കൈയില്‍ പിടിച്ച് വള്ളത്തിന്റെ വശത്തു പിടിച്ചു കടലില്‍ കഴിഞ്ഞത് നീണ്ട 12 മണിക്കൂര്‍. വൈകിട്ട് 7 നു കടലില്‍ മുങ്ങിയ നടരാജനെയും സംഘത്തെയും പിറ്റേ ദിവസം രാവിലെ 7 നാണ് അതുവഴിയെത്തിയ ഒരു ബോട്ട് വന്ന് രക്ഷപ്പെടുത്തിയത്.
‘രക്ഷപ്പെട്ട് കരയില്‍ വന്നപ്പോള്‍ ഷാജിയോടും കൂട്ടുകാരോടും ഞാന്‍ ആദ്യം പറഞ്ഞത് കടലില്‍ പോകുമ്പോള്‍ ലൈഫ് ജാക്കറ്റ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്നാണ്. അതവര് ഗൗരവമായി എടുത്തിരുന്നെങ്കില്‍ ഈ നാടിന് ഈ സങ്കടം അനുഭവിക്കേണ്ടിവരില്ലായിരുന്നു…’ ജന്മഭൂമിയോട് ഇത്രയും പറഞ്ഞപ്പോഴേക്കും നടരാജന്റെ തൊണ്ടയിടറി, കണ്ണു നിറഞ്ഞു.
നടരാജന്റെ വഞ്ചി മറിഞ്ഞതിന്റെ രണ്ടാം ദിവസമാണ് ഷാജിയും കൂട്ടുകാരും പോയ വള്ളം മറിഞ്ഞ് നാലു പേര് മരിച്ചത്. നാലാമന് രാജുവിന്റെ മൃതദേഹം കിട്ടിയത് ഇന്നലെ. നടരാജന്റെ അനുജന്റെ മകന് ശരത്തും മരിച്ചവരില്‍ പെടുന്നു.
മാലിപ്പുറത്തു നിന്നു പുറംകടലില്‍ പോയ ‘നന്മ’ എന്ന വഞ്ചിയിലെ മൂന്നു പേര് അന്നു തന്നെ രക്ഷപ്പെട്ടിരുന്നു. കാണാതായ നാലു പേരും തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു നാട്. അത്തരം കാത്തിരിപ്പുകള്‍ സഫലമായ ഒരുപാട് അനുഭവങ്ങള്‍ ഗ്രാമീണര്‍ ജന്മഭൂമിയോടു പറഞ്ഞു. നടരാജനും കൂട്ടരും അതിന്റെ അവസാനത്തെ ഉദാഹരണം. ‘പക്ഷേ, ഇത്തവണ ഞങ്ങളുടെ പ്രതീക്ഷ ഫലം കണ്ടില്ല.’ നാട്ടുകാരനായ ചാപ്പക്കടവ് ഷിബു പറഞ്ഞു. ഷിബുവും മത്സ്യത്തൊഴിലാളിയാണ്.
പ്രാര്‍ഥനകളെല്ലാം വിഫലമാക്കി അവസാന ആളുടെ മൃതദേഹവും എത്തിയതോടെ നാടൊന്നാകെ പകച്ചു നില്‍ക്കുകയാണ്. മക്കളെ കാത്തിരുന്ന അമ്മമാരെയും ഭര്ത്താക്കന്മാരെ കാത്തിരുന്ന ഭാര്യമാരെയും അച്ഛന്മാരെ കാത്തിരുന്ന മക്കളെയും ആശ്വസിപ്പിക്കാനായി ഒരു നാട് മുഴുവന്‍ ഒഴുകിയെത്തുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫൈബര്‍ വളളം മുനമ്പത്ത് മുങ്ങിയത്. മീനിന്റെ ഭാരം കൂടിയതാണ് വളളം മുങ്ങാന്‍ കാരണമെന്ന് രക്ഷപ്പെട്ടെത്തിയവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: