എറണാകുളം: പറന്നുയർന്ന് ചന്ദ്രനെ തൊട്ട ഇന്ത്യ ഇനി കടലിന്റെ അടിത്തട്ടിലേക്ക്. അമൂല്യ ധാതുശേഖരം കണ്ടെത്തുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം. മൂന്ന് പേരാകും ദൗത്യത്തിൽ ഉണ്ടാകുക. അടുത്ത വർഷം ആദ്യത്തോടെ മത്സ്യ-6000 പേടകം ബംഗാൾ ഉൾക്കടലിൽ ഊളിയിടും. ചെന്നൈ പുറംകടലിൽ നിന്നാണ് സാഹസിക യാത്ര ആരംഭിക്കുക. സമുദ്രയാൻ എന്നാണ് ദൗത്യത്തിന് പേര് നൽകിയിരിക്കുന്നത്.
6,000 മീറ്റർ ആഴമാണ് ലക്ഷ്യമെങ്കിലും ആദ്യയാത്ര 600 മീറ്റർ മാത്രമാണ്. സഞ്ചാരികൾ ഇല്ലാത്ത പേടകം 2021 ഒക്ടോബറിൽ 600 മീറ്റർ വിജയകരമായി സഞ്ചരിച്ചിരുന്നു. 2026-ഓടെ 6000 മീറ്റർ അടിത്തട്ടിൽ എത്താനാകുമെന്നാണ് പ്രതീക്ഷ. 2018-ലാണ് സമുദ്രയാൻ പദ്ധതിയ്‌ക്ക് രൂപം നൽകിയത്. ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയാണ് പദ്ധതിയുടെ അമരക്കാർ.












