ബെംഗളൂര്: ചന്ദ്രയാന്‍3 വിജയത്തിന്റെ അടയാളമായി ഇന്ത്യ ഓഗസ്റ്റ് 23 ‘ദേശീയ ബഹിരാകാശ ദിനം’ ആയി ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.ദേശീയ ബഹിരാകാശ ദിനം ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നൂതനത്വത്തിന്റെയും ചൈതന്യത്തെ ആഘോഷമാക്കുമെന്നും അനന്തകാലത്തേയ്ക്കു നമ്മെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ സംഘത്തെ അഭിസംബോധന ചെയ്യവേ, ഒരു തലമുറയെ മുഴുവന്‍ ഉണര്‍ത്തുകയും യുവമനസ്സുകളില്‍ ആഴത്തിലുള്ള മുദ്ര പതിപ്പിക്കുകയും ചെയ്തതിന്റെ ക്രെഡിറ്റ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രി നല്കി.
ചന്ദ്രനില്‍ ഇന്ത്യയുടെ ശംഖനാദം മുഴക്കിയ നിങ്ങളോരോരുത്തരും രാജ്യത്തെ ഉയരങ്ങളില്‍ എത്തിച്ചുവെന്നും പറഞ്ഞു.ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലം ‘ശിവശക്തി’ എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. ഗ്രീസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി നേരിട്ടു ബെംഗളൂരുവിലേക്ക് എത്തുകയായിരുന്നു.
ബഹിരാകാശ മേഖലയുടെ കഴിവുകൾ ഉപഗ്രഹ വിക്ഷേപണത്തിലും ബഹിരാകാശ പര്യവേക്ഷണങ്ങളിലും മാത്രമായി പരിമിതപ്പെടുന്നില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. അതിന്റെ ശക്തി ജീവിതം സുഗമമാക്കുന്നതിലും ഭരണനിർവഹണം സുഗമമാക്കുന്നതിലും കാണാൻ കഴിയുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. താൻ പ്രധാനമന്ത്രിയായിരുന്ന ആദ്യ വർഷങ്ങളിൽ ഐഎസ്ആർഒയുമായി ചേർന്ന് കേന്ദ്ര ഗവണ്മെന്റിലെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ശിൽപ്പശാലയുടെ കാര്യം അദ്ദേഹം അനുസ്മരിച്ചു. ബഹിരാകാശ ആപ്ലിക്കേഷനുകളെ ഭരണനിർവഹണവുമായി ബന്ധിപ്പിക്കുന്നതിൽ കൈവരിച്ച മഹത്തായ പുരോഗതിയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു.
ശുചിത്വ ഭാരത യജ്ഞം; വിദൂര മേഖലകളിലേക്കു വിദ്യാഭ്യാസം, ആശയവിനിമയം, ആരോഗ്യ സേവനങ്ങൾ; ടെലി-മെഡിസിനും ടെലി-വിദ്യാഭ്യാസവും എന്നീ മേഖലകളിൽ ബഹിരാകാശ സാങ്കേതികവിദ്യയുടെ പങ്കിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ‘നാവിക്’ സംവിധാനത്തിന്റെ പങ്കിനെക്കുറിച്ചും പ്രകൃതിദുരന്തങ്ങളിൽ നൽകുന്ന പിന്തുണയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
“ബഹിരാകാശ സാങ്കേതികവിദ്യയാണ് നമ്മുടെ പിഎം ഗതിശക്തി ദേശീയ ആസൂത്രണപദ്ധതിയുടെ അടിസ്ഥാനം. പദ്ധതികളുടെ ആസൂത്രണത്തിലും നിർവഹണത്തിലും നിരീക്ഷണത്തിലും ഇത് വളരെയധികം സഹായിക്കുന്നു. കാലത്തിനനുസരിച്ച് വർധിച്ചുവരുന്ന ബഹിരാകാശ ആപ്ലിക്കേഷനുകളുടെ ഈ വ്യാപ്തി നമ്മുടെ യുവാക്കൾക്കുള്ള അവസരങ്ങളും വർധിപ്പിക്കുന്നു”-പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ വിവിധ വകുപ്പുകളുമായി സഹകരിച്ച് ‘ഭരണനിർവഹണത്തിൽ ബഹിരാകാശ സാങ്കേതികവിദ്യ’ എന്ന വിഷയത്തിൽ ദേശീയ ഹാക്കത്തോൺ സംഘടിപ്പിക്കാൻ പ്രധാനമന്ത്രി ഐഎസ്ആർഒയോട് അഭ്യർഥിച്ചു. “ഈ ദേശീയ ഹാക്കത്തോൺ നമ്മുടെ ഭരണം കൂടുതൽ കാര്യക്ഷമമാക്കുമെന്നും രാജ്യത്തെ ജനങ്ങൾക്ക് ആധുനിക പ്രതിവിധികളേകുമെന്നും എനിക്ക് ഉറപ്പുണ്ട്”- അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: