ബെംഗളൂര് : ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്മാരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാസ്ത്രജ്ഞര്‍ക്ക് സല്യൂട്ട് നല്കിയ പ്രധാനമന്ത്രി, ചന്ദ്രനില്‍ ഇന്ത്യയുടെ ശംഖനാദം മുഴക്കിയ നിങ്ങളോരോരുത്തരും രാജ്യത്തെ ഉയരങ്ങളില്‍ എത്തിച്ചുവെന്നും പറഞ്ഞു.ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലം ‘ശിവശക്തി’ എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. ഗ്രീസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി നേരിട്ടു ബെംഗളൂരുവിലേക്ക് എത്തുകയായിരുന്നു.
ചന്ദ്രയാന്‍ 3 ലൂടെ രാജ്യത്തിന്റെ പ്രൗഢി ചന്ദ്രനോളം എത്തിച്ചു. ലോകം ഇന്നേ വരെ എത്തിയിട്ടില്ലാത്ത ഇടത്താണ് നമ്മള് കാലുകുത്തിയത്. പുതിയ, മാറുന്ന ഇന്ത്യ, ഇരുണ്ട കോണില്‍ പോലുമെത്തി വെളിച്ചം തെളിക്കുന്നു. വലിയ ശാസ്ത്രസമസ്യകള്‍ പോലും പരിഹരിക്കാന്‍ ഇന്ത്യയുടെ ശാസ്ത്രലോകത്തിന് ശേഷിയുണ്ട്. ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടന്ന ഓരോ നിമിഷവും ഓര്‍മയിലുണ്ട്. രാജ്യം ആഘോഷാരവം മുഴക്കിയ നിമിഷം എങ്ങനെ മറക്കും. ഓരോ ഇന്ത്യക്കാരനും ഒരു വലിയ പരീക്ഷ പാസ്സായ പോലെ, സ്വന്തം നേട്ടം പോലെ ആഘോഷിച്ചു.
“ചന്ദ്രയാന്‍ 3ന്റെ വിജയം ഇന്ത്യയുടെ മാത്രം വിജയമല്ല, അത് എല്ലാ മനുഷ്യരാശിക്കും അവകാശപ്പെട്ടതാണ്”- എന്ന് പറഞ്ഞ പ്രധാനമന്ത്രി ദൗത്യത്തിന്റെ പര്യവേക്ഷണങ്ങള്‍ എല്ലാ രാജ്യത്തിന്റെയും ചാന്ദ്രദൗത്യങ്ങള്‍ക്കുള്ള സാധ്യതകളുടെ പുതിയ വാതിലുകള്‍ തുറക്കുമെന്ന് അടിവരയിട്ടു. ഈ ദൗത്യം ചന്ദ്രന്റെ രഹസ്യങ്ങള്‍ അനാവരണം ചെയ്യുക മാത്രമല്ല, ഭൂമിയിലെ വെല്ലുവിളികൾ മറികടക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍ 3 ദൗത്യവുമായി ബന്ധപ്പെട്ട എല്ലാ ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും എൻജിനിയർമാരെയും എല്ലാ അംഗങ്ങളെയും പ്രധാനമന്ത്രി ഒരിക്കല്‍ കൂടി അഭിനന്ദിച്ചു.
“ചന്ദ്രയാന്‍-3ന്റെ ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലം ഇനി ‘ശിവശക്തി’ എന്നറിയപ്പെടും”- പ്രധാനമന്ത്രി പ്രഖ്യാപിച്ചു. “മാനവരാശിയുടെ ക്ഷേമത്തിനായുള്ള ദൃഢനിശ്ചയം ‘ശിവനി’ല്‍ ഉണ്ട്, ആ നിശ്ചയങ്ങള്‍ നിറവേറ്റാന്‍ ‘ശക്തി’ നമുക്ക് കരുത്തേകുന്നു. ചന്ദ്രന്റെ ഈ ശിവശക്തി പോയിന്റ് ഹിമാലയവും കന്യാകുമാരിയും തമ്മിലുള്ള ബന്ധത്തിന്റെ ഉണർവേകുന്നു”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശാസ്ത്രോദ്യമങ്ങളുടെ ക്ഷേമവശങ്ങൾക്ക് ഊന്നൽ നൽകിയ പ്രധാനമന്ത്രി, പവിത്രമായ ഈ തീരുമാനങ്ങള്‍ക്ക് ‘ശക്തി’യുടെ അനുഗ്രഹം ആവശ്യമാണെന്നും ആ ശക്തി നമ്മുടെ സ്ത്രീശക്തിയാണെന്നും പറഞ്ഞു. ചന്ദ്രയാന്‍-3 ചാന്ദ്ര ദൗത്യത്തിന്റെ വിജയത്തില്‍ നമ്മുടെ വനിതാ ശാസ്ത്രജ്ഞരും രാജ്യത്തെ നാരീശക്തിയും വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ചന്ദ്രന്റെ ‘ശിവശക്തി പോയിന്റ്’ ഇന്ത്യയുടെ ശാസ്ത്രീയവും ദാര്‍ശനികവുമായ ചിന്തയ്ക്ക് സാക്ഷ്യം വഹിക്കും”- മോദി കൂട്ടിച്ചേർത്തു.
ചന്ദ്രയാന്‍ 2ന്റെ പാദമുദ്രകൾ അവശേഷിക്കുന്ന സ്ഥലത്തെ ഇനി ‘തിരംഗ’ എന്ന് വിളിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഈ പോയിന്റ്, ഇന്ത്യ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും പ്രചോദനമാകുമെന്നും പരാജയം ഒന്നിന്റെയും അവസാനമല്ലെന്ന് ഓര്‍മിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. “കരുത്തുറ്റ ഇച്ഛാശക്തി ഉള്ളിടത്ത് വിജയം ഉറപ്പാണ്” – മോദി വ്യക്തമാക്കി.
ഇസ്രോ മേധാവി എസ് സോമനാഥും ശാസ്ത്രജ്ഞരും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ ഇസ്ട്രാക് ക്യാമ്പസിലേക്ക് സ്വീകരിച്ചത്. പ്രധാനമന്ത്രി എത്തിയതില്‍ അഭിമാനവും സന്തോഷവുമെന്നും ഇസ്രോ മേധാവി എസ് സോമനാഥ് പ്രതികരിച്ചു. എങ്ങനെ റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതെന്നടക്കം ഗ്രാഫിക്കല്‍ ദൃശ്യവല്ക്കരണത്തിലൂടെ ഇസ്രോ മേധാവി പ്രധാനമന്ത്രിക്ക് വിശദീകരിച്ചു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: