Categories: Kerala

ഐഎസ്ആര്‍ഒ പരീക്ഷാ തട്ടിപ്പിന് പിന്നില്‍ വന്‍ സംഘം; നാല് പേര്‍ കൂടി പിടിയില്‍, മുഖ്യപ്രതി കോച്ചിംഗ് സെന്റര്‍ ജീവനക്കാരൻ, അന്വേഷണം ഹരിയാനയിലേക്കും

കോപ്പിയടിക്ക് പുറത്തുനിന്ന് സഹായം നല്‍കിയ നാല് പേരാണ് പിടിയിലായത്

Published by

തിരുവനന്തപുരം: ഐഎസ്ആര്‍ഒ പരീക്ഷാ തട്ടിപ്പിന് പിന്നില്‍ വന്‍ സംഘമെന്ന് സൂചന. മുഖ്യപ്രതി ഹരിയാന സ്വദേശിയായ കോച്ചിംഗ് സെന്റര്‍ ജീവനക്കാരനാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇയാളുടെ സംഘത്തിലുള്ള ആളുകളാണ് കോച്ചിംഗ് സെന്ററിലെത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി പരീക്ഷയെഴുതുന്നത്. സംഭവത്തില്‍ നാല് ഹരിയാന സ്വദേശികളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം ഹരിയാനയിലേക്കും വ്യാപിപ്പിക്കും.

കോപ്പിയടിക്ക് പുറത്തുനിന്ന് സഹായം നല്‍കിയ നാല് പേരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതാന്‍ വന്‍ തുകയാണ് വാങ്ങുന്നത്. വിമാനത്തിലെത്തി പരീക്ഷയെഴുതി വിമാനത്തിൽ മടങ്ങാനായിരുന്നു പദ്ദതി. കഴിഞ്ഞ ദിവസം പിടിയിലായ സുമിത്തിന്റെ യഥാര്‍ഥ പേര് മനോജ് കുമാര്‍ എന്നാണ്. സുനിലിന്റെ പേര് ഗൗതം ചൗഹാന്‍ എന്നാണെന്നും മ്യൂസിയം പോലീസ് കണ്ടെത്തി. സുനില്‍, സിമിത്ത് എന്നീ ഉദ്യോഗാര്‍ഥികളുടെ പേരില്‍ ഇവര്‍ പരീക്ഷ എഴുതുകയായിരുന്നു.

ഫോണ്‍ ഉപയോഗിച്ച് ചോദ്യപേപ്പറുകളുടെ ചിത്രം എടുത്ത് ഇവര്‍ പുറത്തേക്ക് അയച്ച് കൊടുത്തു. ഉത്തരങ്ങള്‍ ബ്ലൂടുത്ത് ഹെഡ് സെറ്റ് വഴി കേട്ടാണ് ഉത്തരം എഴുതിയത്. അറസ്റ്റിലായ ഹരിയാന സ്വദേശികൾ സ്ഥിരം ക്രമക്കേട് നടത്തുന്നവരാണ്. ഇന്നലെ തിരുവനന്തപുരത്ത് നടന്ന ഐഎസ്ആർഒയിലെ വിഎസ്എസ്സി ടെക്നീഷ്യൻ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ഹൈടെക് കോപ്പിയടിയും ആൾമാറാട്ടവും നടന്നത്.

പരീക്ഷ തുടങ്ങിയതിനു പിന്നാലെ അധ്യാപകര്‍ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും ചെവിക്കുള്ളില്‍ ബ്ലൂട്ടൂത്ത് ഹെഡ് സെറ്റ് കണ്ടെത്തിയത്. പിന്നീട് പോലീസിന് വിവരം കൈമാറുകയായിരുന്നു. 75 മാര്‍ക്കിന് ഉത്തരങ്ങള്‍ എഴുതിയപ്പോഴാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്. മറ്റേയാള്‍ക്ക് കൂടുതല്‍ ഉത്തരങ്ങള്‍ എഴുതാന്‍ സാധിച്ചിരുന്നില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by