Categories: Miniscreen

‘ഇനിയും ഒരുപാട് വേഷങ്ങള്‍ ചെയ്യണം’: സ്‌നിഷാ ചന്ദ്രന്‍

മലയാള സീരിയല്‍ രംഗത്ത് നായികയായി കടന്ന് വന്ന മലപ്പുറം ജില്ലയിലെ മഞ്ചേരി കോട്ടുപറ്റ സ്വദേശിനിയായ സ്‌നിഷാ ചന്ദ്രന്‍. അഭിനയിച്ച മൂന്ന് സീരിയലിലും ലഭിച്ചത് ശക്തമായ നായികാ കഥാപാത്രങ്ങളെയാണ് ലഭിച്ചത്. അതുകൊണ്ടുതന്നെയാണ് എല്ലാ കുടുംബത്തിന്റെയും അംഗമായി ഇഷ്ടനായികയായി മാറാന്‍ ഈ യുവ ശാലീന സുന്ദരിക്ക് കഴിഞ്ഞത്. അവസാനമായി അഭിനയിച്ച 'സീതാരാമം' എന്ന സീരിയലിന്റെ അവസാന ഭാഗത്ത് നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് അനുഭവിക്കേണ്ടിവന്ന തിക്താനുഭവവും തന്റെ വിശേഷങ്ങളും സ്‌നിഷാ ജന്മഭൂമിയോട് പങ്കുവയ്ക്കുന്നു.

Published by

ടി. പ്രവീണ്‍

9947280944

അഭിനയ രംഗത്തേക്കുള്ള തുടക്കം എങ്ങനെയായിരുന്നു?

ഏഷ്യാനെറ്റില്‍ ടെലികാസ്റ്റ് ചെയ്തിരുന്ന നീലക്കുയില്‍ എന്ന സിരിയലിലൂടെ ആയിരുന്നു ഞാന്‍ ഈ അഭിനയ രംഗത്തെക്ക് വരുന്നത്. അതിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നത് ഓഡിഷന്‍ വഴി ആയിരുന്നു.

ആദ്യമായി ക്യാമറയ്‌ക്ക് മുന്നില്‍ നിന്നപ്പോള്‍ ഉണ്ടായ അനുഭവം?

ആദ്യമായി ക്യമറക്ക് മുന്നില്‍ നിന്നപ്പോള്‍ നല്ല പേടി ആയിരുന്നു, കാരണം ഇതെന്താണ് എന്നൊന്നും വലിയ അറിവൊന്നും ഉണ്ടായിരുന്നില്ലല്ലോ. എന്താണ് ചെയ്യേണ്ടത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നോന്നും അറിയാത്തതിന്റെ പേടി ഉണ്ടായിരുന്നു. പക്ഷേ അവിടെ നീലക്കുയിലിന്റെ മുഴുവന്‍ ടീം എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ ഉണ്ടായിരുന്നു. അങ്ങനെ പേടിയൊക്കെ മാറി ആത്മവിശ്വാസം കൂടുകയും ചെയ്തു.

ഇതുവരെ ചെയ്ത വേഷങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം?

അധികം വേഷങ്ങളൊന്നും ചെയ്തിട്ടില്ല. മൂന്ന് സിരിയലാണ് ചെയ്തിട്ടുള്ളത്. നീലക്കുയില്‍, കാര്‍ത്തിക ദീപം,  സിതാരാമം. മൂന്ന് കഥാപത്രങ്ങളെയും എനിക്ക് നല്ല ഇഷ്ടമാണ്. ഓരോ കഥാപാത്രത്തിനും അതിന്റെതായ പ്രധാന്യവും ഭംഗിയും ഉണ്ടായിരുന്നു.

എന്തുകൊണ്ടാണ് സിനിമയിലേക്ക് ചുവടുവയ്‌ക്കാത്തത്?

സിനിമയിലേക്ക് ഓഫറുകള്‍ വന്നിരുന്നു. പക്ഷേ ചെയ്യാന്‍ സാധിക്കാത്തത് സീരിയലിന്റെ ഡേറ്റ് ഇഷ്യു കാരണമാണ്. സിരിയലില്‍ ഒരു മാസം 15-20 ദിവസം ഷൂട്ട് ഉണ്ടാകും. സിനിമയില്‍ അവര്‍ ചോദിക്കുന്ന ഡേറ്റ് ഒന്ന്, രണ്ട് മാസങ്ങളാണ്. അതുകൊണ്ടാണ് സിനിമ ചെയ്യാന്‍ പറ്റാത്തത്.

സീരിയല്‍ രംഗത്ത് നടിമാര്‍ അനുഭവിക്കുന്ന പ്രതിസന്ധികള്‍ എന്തൊക്കെയാണ്?

ഞാന്‍ അഭിനയിച്ച സീരിയലുകളില്‍ പ്രശ്‌നങ്ങള്‍ ഒന്നും നേരിടേണ്ടി വന്നിട്ടില്ല. അവസാനം അഭിനയിച്ച സീതാരാമം എന്ന സിരിയലിന്റെ അണിയറ പ്രവര്‍ത്തകരുടെ കയ്യില്‍ നിന്ന് പ്രത്യകിച്ച്, അതിന്റെ നിര്‍മ്മാതാവിന്റെ ഭാഗത്തുനിന്ന് സീരിയലിന്റെ ലാസ്റ്റ് ഷെഡ്യൂള്‍ സമയത്തുള്ള പെയ്‌മെന്റ് ഒന്നുംതന്നെ ഇതുവരെ കിട്ടിയിട്ടില്ല. തരാം തരാം എന്ന പല്ലവി മാത്രമേ ഉള്ളൂ. അങ്ങനെ ഒരു ചതി എനിക്കനുഭവപ്പെട്ടിട്ടുണ്ട്. ഭയങ്കരമായ വിഷമം നേരിട്ട സംഭവമായിരുന്നു. കാരണം നമ്മള്‍ കഷ്ടപ്പെട്ട് അഭിനയിച്ചതിന്റെ പ്രതിഫലം കിട്ടാതെ ഇരിക്കുകയെന്ന് പറയുന്നത് വിഷമം വരുന്ന കാര്യം തന്നെയാണ്. സീതാരാമത്തിന്റെ അവസാന ഷെഡ്യൂളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രാളറുടെ ഭാഗത്ത് നിന്ന് വളരെ മോശമായ അനുഭവവും ഉണ്ടായിട്ടുണ്ട്. ഇത് ഞാന്‍ ആരോടും ഇതുവരെ പറഞ്ഞിട്ടില്ല.  

ജീവിതത്തില്‍ ഏറെ സ്വാധീനിക്കപ്പെട്ട വ്യക്തി?

അത് ഞാന്‍ തന്നെയാണ്…!

സീരിയലിന്റെ തിരക്ക് ഒഴിഞ്ഞാല്‍ സ്‌നിഷ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നത്?

എന്റെ കുടുംബം, സുഹൃത്തുക്കള്‍, പിന്നെ ഞാന്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് എന്റെ പെറ്റ് ലാബര്‍ഡോഗ് ബ്രുണോയുടെ കൂടെയാണ്.

സ്വന്തം നാടായ മഞ്ചേരിയെക്കുറിച്ച്?

മഞ്ചേരിയെക്കുറിച്ച് അങ്ങനെ പ്രത്യകിച്ച് ഒന്നും പറയാനില്ല. ജനിച്ച് വളര്‍ന്ന നാടല്ലേ. അത് എല്ലാവര്‍ക്കും ഇഷ്ടമാകുമല്ലോ.

സ്‌നിഷയുടെ കുടുംബം?

വീട്ടില്‍ അച്ഛന്‍, അമ്മ, ചേച്ചി, ഏട്ടന്‍ പിന്നെ ഞാനും നേരത്തെ പറഞ്ഞ ബ്രുണോയും ആണ് ഉള്ളത്. അച്ഛന്‍ പത്രപ്രവര്‍ത്തകനായിരുന്നു. ദീര്‍ഘകാലം മാതൃഭൂമിയില്‍ ആയിരുന്നു. ഇപ്പോള്‍ വീട്ടില്‍ സ്വസ്ഥം. അമ്മ മഞ്ചേരിയില്‍ തന്നെയുള്ള ഒരു സ്വാകാര്യ ഹോസ്പ്പിറ്റലില്‍ റിസപ്ഷനിസ്റ്റ് ആണ്. ചേച്ചി ബ്യൂട്ടിഷനാണ്. ഏട്ടന്‍ ചെന്നൈയില്‍ ജോലി ചെയ്യുന്നു.

സ്‌നിഷക്ക് കിട്ടിയ പുരസ്‌കാരങ്ങള്‍?

ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് മികച്ച നടിക്കുള്ളത്, ഏഷ്യാനെറ്റ് ടെലിവിഷന്‍ പുതുമുഖ നടിക്കുള്ള അവാര്‍ഡ്, പ്രംനസീര്‍ ടെലിവിഷന്‍ അവാര്‍ഡ്, ശാന്താദേവി പുരസ്‌കാരം എന്നിവ ഈശ്വരാനുഗ്രഹത്താല്‍ ലഭിക്കുകയുണ്ടായി.

ആഗ്രഹങ്ങളും പ്രതീക്ഷകളും?

പ്രതീക്ഷകള്‍ ഒന്നും ഇല്ല. പക്ഷേ ആഗ്രഹങ്ങള്‍ ഉണ്ട്. ഒരുപാട് നല്ല നല്ല കഥാപാത്രങ്ങള്‍ ചെയ്യണം.  

പുതിയ പ്രൊജക്ടുകള്‍?

പുതിയ പ്രൊജക്ടുകള്‍ ചിലത് പറഞ്ഞു വച്ചിട്ടുണ്ട്. ഓകെ ആയി വരുന്നതെയുള്ളൂ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts