Categories: Kerala

ആലുവ കൊലപാതകം: പ്രതി അസ്ഫാക് ആലവുമായി പോലീസ് തെളിവെടുപ്പിനെത്തി; പ്രതിഷേധവുമായി ജനങ്ങള്‍

കഴിഞ്ഞ വ്യാഴാഴ്ചയും പ്രതിയെ ആലുവ മാര്‍ക്കറ്റില്‍ എത്തിച്ച് പോലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. അന്ന് കുട്ടിയുടെ ഒരു ചെരിപ്പും കീറിയ വസ്ത്രത്തിന്റെ ഒരുഭാഗവും കണ്ടെടുത്തിരുന്നു.

Published by

കൊച്ചി : ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലവുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയുമായി അസ്ഫാക് ആലം പോയ ആലുവ മാര്‍ക്കറ്റിലും പരിസര പ്രദേശങ്ങളിലുമാണ് പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.

അസ്ഫാക് ആലത്തെ 11.15 ഓടെയാണ് തെളിവെടുപ്പിനായി ആലുവ മാര്‍ക്കറ്റില്‍ എത്തിച്ചത്. പ്രതിയുമായി പോലീസ് എത്തിയത് അറിഞ്ഞ് നിരവധിപ്പേരാണ് സ്ഥലത്തേയ്‌ക്ക് പ്രതിഷേധവുമായി എത്തിയത്. തുടര്‍ന്ന് അമ്പതോളം പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷാ വലയത്തിലാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.

ആലുവ മാര്‍ക്കറ്റില്‍ പെണ്‍കുട്ടിയെ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രദേശത്തേക്കാണ് പ്രതിയെ ആദ്യമായി കൊണ്ടുപോയത്. ഇവിടെ പതിനഞ്ച് മിനിറ്റോളം തെളിവെടുപ്പ് നടത്തി. ശേഷം കൊലപാതകം നടത്തിയതിന് പിന്നാലെ അസ്ഫാക് മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള പൈപ്പിന്‍ ചുവട്ടിലെത്തി ഇയാള്‍ കൈ കഴുകിയിരുന്നു. പോലീസ് പ്രതിയെ രണ്ടാമതായി ഈ പൈപ്പിന്‍ ചുവട്ടിലേക്കാണ് കൊണ്ടുപോയത്.

ആലുവ ഫ്ളൈഓവറിന് സമീപമുള്ള പാത്രക്കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തിയതിന് ശേഷം ജീപ്പില്‍ കയറ്റി കൊണ്ടുപോയി. ഇതിനിടെ പ്രദേശത്ത് ജനങ്ങളുടെ വലിയ പ്രതിഷേധം ഉയര്‍ന്നെങ്കിലും പോലീസ് ഇടപെട്ട് തണുപ്പിക്കുകയായിരുന്നു.  

കഴിഞ്ഞ വ്യാഴാഴ്ചയും പ്രതിയെ ആലുവ മാര്‍ക്കറ്റില്‍ എത്തിച്ച് പോലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. അന്ന് കുട്ടിയുടെ ഒരു ചെരിപ്പും കീറിയ വസ്ത്രത്തിന്റെ ഒരുഭാഗവും കണ്ടെടുത്തിരുന്നു. പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സ്ഥലത്ത് പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ വെള്ളിയാഴ്ച പരിശോധന നടത്തിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക