Categories: India

അവിശ്വാസ പ്രമേയം; വൈഎസ്ആര്‍ കോണ്‍ഗ്രസ് ബി ജെ പിയെ പിന്തുണച്ചേക്കും, തീരുമാനമെടുക്കാതെ ടി ഡി പി

പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്ക് സ്പീക്കര്‍ അനുമതി നല്‍കിയാലുടന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി വോട്ടെടുപ്പില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു

Published by

വിജയവാഡ: ലോക്സഭയില്‍ കോണ്‍ഗ്രസിന്റെയും ബിആര്‍എസിന്റെയും അവിശ്വാസ പ്രമേയത്തിനെതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസ് വോട്ട് ചെയ്യുമെന്ന് സൂചന. ആന്ധ്രാപ്രദേശില്‍ നിന്നുള്ള മറ്റൊരു പ്രധാന പാര്‍ട്ടിയായ ടിഡിപി വിഷയത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

വൈഎസ്ആര്‍ കോണ്‍ഗ്രസ്  ഇതുവരെ കേന്ദ്രത്തില്‍ ബിജെപിയുമായി സൗഹൃദബന്ധം പുലര്‍ത്തുകയും ലോക്‌സഭയിലും രാജ്യസഭയിലും എന്‍ഡിഎയ്‌ക്ക് ശക്തമായ പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്.

വൈഎസ്ആര്‍  കോണ്‍ഗ്രസിന് ലോക്സഭയില്‍ 22 അംഗങ്ങളും രാജ്യസഭയില്‍ ഒമ്പത് അംഗങ്ങളും ഉണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയെ പലപ്പോഴും പിന്തുണച്ചിട്ടുമുണ്ട്.

പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്‌ക്ക് സ്പീക്കര്‍ അനുമതി നല്‍കിയാലുടന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി വോട്ടെടുപ്പില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ പാര്‍ട്ടി  ബിജെപിക്കൊപ്പമായിരിക്കുമെന്ന്  ജഗന്‍ അനൗപചാരികമായി സൂചിപ്പിച്ചു. എന്നാല്‍, പ്രമേയത്തില്‍ സഭയില്‍ സംസാരിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

സ്പീക്കറുടെ തീരുമാനത്തിനായി കാത്തിരിക്കാന്‍ ജഗന്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ്  എംപിമാരോട് പറഞ്ഞതായാണ് അറിയുന്നത്. അതേസമയം ലോക്സഭയിലെ മൂന്ന് അംഗങ്ങള്‍ എങ്ങനെ വോട്ടുചെയ്യുമെന്ന് ടിഡിപി ഇതുവരെ തീരുമാനിച്ചിട്ടില്ല.സ്പീക്കര്‍ ചര്‍ച്ചയ്‌ക്കുള്ള തീയതി നിശ്ചയിക്കുന്ന മുറയ്‌ക്ക് പാര്‍ട്ടി നേതൃത്വം തീരുമാനമെടുത്തേക്കും. സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിക്കണമെന്ന ആവശ്യത്തെത്തുടര്‍ന്ന് 2018-ല്‍ എന്‍ഡിഎ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ടിഡിപിയാണ്. എന്‍ ഡി എ സഖ്യം വിട്ട ശേഷമായിരുന്നു അവിശ്വാസം അവതരിപ്പിച്ചത്.

ഭരണകക്ഷിയായ എന്‍ഡിഎ പാളയത്തിലോ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാളയത്തിലോ ടിഡിപിയില്ല. ടിഡിപി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിയും ടിഡിപിയും വീണ്ടും കൈകോര്‍ക്കുന്നു എന്ന ഊഹാപോഹങ്ങള്‍ ഇതോടെ ശക്തമായി. എന്നാല്‍, ഈ മാസം ആദ്യം ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ 38 പാര്‍ട്ടികള്‍ എന്‍ഡിഎയെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചപ്പോള്‍ നായിഡു വിട്ടുനില്‍ക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക