Categories: Kerala

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍

Published by

തൃശൂര്‍: മെഡിക്കല്‍ കോളേജിലെ അസ്ഥിരോഗ വിഭാഗം ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പരാതിക്കാരന്റെ ഭാര്യയുടെ ഓപ്പറേഷന്‍ നടത്തുന്നതിന് അസ്ഥിരോഗ വിഭാഗത്തിലെ ഡോ. ഷെറി ഐസക്ക് 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പണം ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഓട്ടുപാറയിലുള്ള ക്ലിനിക്കില്‍  വൈകിട്ട് 4 മണിക്ക് എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

കൈക്കൂലി കൊടുക്കാത്തതിനാല്‍ പല പ്രാവശ്യം പരാതിക്കാരന്റെ ഭാര്യയുടെ ഓപ്പറേഷന്‍ ഈ ഡോക്ടര്‍ മാറ്റിവെച്ചിരുന്നു. ഈ വിവരം പരാതിക്കാരന്‍ വിജിലന്‍സ് ഡിവൈഎസ്പി ജിം പോളിനെ അറിയിച്ചു.  വിജിലന്‍സ് ഫിനോള്‍ഫ്തലിന്‍ പുരട്ടി നല്‍കിയ നോട്ട് പരാതിക്കാരനില്‍ നിന്നും ഡോ. ഷെറി ഐസക്ക് സ്വീകരിക്കുന്ന സമയം സമീപത്തു മറഞ്ഞിരുന്ന വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയാണ് ഉണ്ടായത്. 

വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്പെക്ടര്‍ പ്രദീപ്കുമാര്‍, ജിഎസ്‌ഐമാരായ പി.ഐ. പീറ്റര്‍, ജയകുമാര്‍, എഎസ്‌ഐ ബൈജു, സിപിഒമാരായ വിബീഷ്, സൈജു സോമന്‍, സിബിന്‍, സന്ധ്യ, ഗണേഷ്, അരുണ്‍, സുധീഷ് ഡ്രൈവര്‍മാരായ രതീഷ്, രാജീവ്, ബിജു, എബി തോമസ് എന്നിവരുമുണ്ടായിരുന്നു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by