Categories: Kerala

ക്രിപ്‌റ്റോ കറന്‍സി ഇടപാട്, 30 കോടിയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം; കണ്ണൂരില്‍ ബ്രാഞ്ച് കമ്മിറ്റി അംഗം ഉള്‍പ്പടെ നാല് പേരെ സിപിഎം പുറത്താക്കി

സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി ബന്ധപ്പെട്ടും സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നതിന്റെ സാഹചര്യത്തിലാണ് പാര്‍ട്ടി അനുയായികള്‍ക്കെതിരെ ഉടന്‍ അച്ചടക്ക നടപടി കൈക്കൊണ്ടിരിക്കുന്നത്.

Published by

കണ്ണൂര്‍ : കള്ളപ്പണ ഇടപാടുകളെ തുടര്‍ന്ന് അനുയായികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി വിവാദങ്ങളില്‍ നിന്നും തലയൂരാന്‍ നീക്കവുമായി സിപിഎം. സേവ്യര്‍ പോള്‍, രാംഷോ, അഖില്‍ എന്നീ ലോക്കല്‍ കമ്മിറ്റി അംഗങ്ങളേയും ബ്രാഞ്ച് കമ്മിറ്റി അംഗം കെ. സാകേഷിനേയുമാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പെരിങ്ങോം ഏരിയയ്‌ക്ക് കീഴിലാണ് ഇവര്‍.  

ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നാലുപേര്‍ക്കുമെതിരെ നിലവില്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി ബന്ധപ്പെട്ടും സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നതിന്റെ സാഹചര്യത്തിലാണ് പാര്‍ട്ടി അനുയായികള്‍ക്കെതിരെ ഉടന്‍ അച്ചടക്ക നടപടി കൈക്കൊണ്ടിരിക്കുന്നത്.

സംസ്ഥാന സെക്രട്ടറിക്ക് ലഭിച്ച പരാതിയിലാണ് പാര്‍ട്ടി നടപടിയെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കേരള കോണ്‍ഗ്രസ് നേതാവിന്റെ മകനുമായി കോടികളുടെ ഇടപാട് നടത്തിയതായും പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ട്. നാലുപേരേയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.  

30 കോടിയോളം കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടി ശ്രമം നടത്തിയെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എല്‍ഡിഎഫിലെ ഒരു ഘടക കക്ഷിയുടെ സംസ്ഥാന നേതാവാണ് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പരാതി നല്‍കിയത്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക