മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന തിരച്ചില്‍ ഇന്നും നാളെയും തുടരും. എന്നാൽ ചില നിയമപരമായ ക്രമീകരണങ്ങളുടെ ഭാഗമായി തെരച്ചിൽ തുടരണമെന്ന സബ് കളക്ടറുടെ നിർദേശത്തെ തുടർന്നാണ് നടപടി. ബോട്ടിലുണ്ടായിരുന്ന അവസാനത്തെ ആളെയും കണ്ടെത്തിയ സാഹചര്യത്തിലാണ് ഫയര്‍ഫോഴ്‌സിന്റെയും എന്‍ഡിആര്‍എഫിന്റെയും നേതൃത്വത്തില്‍ നടത്തിയിരുന്ന തിരച്ചില്‍ ഉച്ചയ്‌ക്ക് ഒന്നര മണിയോടെ താത്ക്കാലികമായി അവസാനിപ്പിച്ചത്.
ബോട്ടിലുണ്ടായിരുന്ന എട്ടു വയസുകാരന് വേണ്ടിയാണ് ദീര്‍ഘനേരമായി തിരച്ചില്‍ നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍ കുട്ടി സുരക്ഷിതനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ടെന്ന് വിവരം ലഭിച്ചു. മാത്രമല്ല ഇനി ആരെയും കണ്ടെത്താനുള്ളതായി പരാതിയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തിരച്ചില്‍ നടപടി അവസാനിപ്പിക്കാന്‍ സംയുക്ത തീരുമാനമായത്.
ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. നാല്‍പ്പതോളം ആളുകള്‍ ബോട്ടിലുണ്ടായിരുന്നു. അപകടമുണ്ടായതിന് പിന്നാലെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. തൊട്ടുപിന്നാലെ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. തുടര്‍ന്നാണ് തൃശൂര്‍ ബേസ് ക്യാമ്പില്‍ നിന്നും എന്‍ഡിആര്‍എഫിന്റെ ആദ്യസംഘമെത്തിയത്. ഇന്ന് രാവിലെ എന്‍ഡിആര്‍എഫിന്റെ രണ്ടാം സംഘവും സ്ഥലത്തെത്തി. നേവിയുടെ ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തന ദൗത്യത്തില്‍ പങ്കെടുത്തിരുന്നു.
















