Categories: India

ക്ഷേമ പെന്‍ഷന്‍; കേന്ദ്ര വിഹിതം ഇനി മുതല്‍ നേരിട്ട് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍, കേന്ദ്രം നല്‍കുന്ന പണത്തിന്റെ നേട്ടം സംസ്ഥാനം എടുക്കേണ്ട

80 വയസ്സിൽ താഴെയുള്ളവർക്ക് ലഭിക്കുന്ന വാർധക്യപെൻഷൻ തുകയിൽ 1400 രൂപ സംസ്ഥാന സർക്കാരും 200 രൂപ കേന്ദ്രവും നല്കുന്നു. 80 വയസ്സിന് മുകളിലുള്ളവർക്കുള്ള പെൻഷനിൽ 1100 രൂപ സംസ്ഥാനം നൽകുമ്പോൾ 500 രൂപയാണ് കേന്ദ്രസർക്കാർ നല്കുന്നത്.

Published by

തിരുവനന്തപുരം: വാര്‍ധക്യ, ഭിന്നശേഷി, വിധവ പെന്‍ഷനുകളുടെ കേന്ദ്ര വിഹിതം ഇനി മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നല്‍കും. സംസ്ഥാന സര്‍ക്കാര്‍ വഴിയായിരുന്നു ഇതുവരെ പെന്‍ഷന്‍ നല്‍കിയിരുന്നത്. കേന്ദ്രം നല്‍കുന്ന പണത്തിന്റെ നേട്ടം സംസ്ഥാനം എടുക്കേണ്ട എന്ന തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. പുതിയ സാമ്പത്തിക വര്‍ഷമായ ഏപ്രില്‍ മുതല്‍ കേന്ദ്രം പരിഷ്‌ക്കാരം നടപ്പിലാക്കി.

ഇതുവരെ എല്ലാവർക്കും 1600 രൂപ സംസ്ഥാന സർക്കാർ നല്കിയ ശേഷം പിന്നീട് കേന്ദ്രവിഹിതം വാങ്ങുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്. ഇനി മുതൽ കേരളവും കേന്ദ്രവും രണ്ടായി പണം നിക്ഷേപിക്കുന്നതോടെ ഗുണഭോക്താക്കൾക്ക് ഒരുമിച്ച്‌ 1600 രൂപ ലഭിക്കില്ല. നിലവിൽ സംസ്ഥാന സർക്കാർ രണ്ടോ മൂന്നോ മാസം കൂടുമ്പോഴാണ് ഒരുമിച്ച്‌ പെൻഷൻ തുക നല്കി വരുന്നത്.  

80 വയസ്സിൽ താഴെയുള്ളവർക്ക് ലഭിക്കുന്ന വാർധക്യപെൻഷൻ തുകയിൽ 1400 രൂപ സംസ്ഥാന സർക്കാരും 200 രൂപ കേന്ദ്രവും നല്കുന്നു. 80 വയസ്സിന് മുകളിലുള്ളവർക്കുള്ള പെൻഷനിൽ 1100 രൂപ സംസ്ഥാനം നൽകുമ്പോൾ 500 രൂപയാണ് കേന്ദ്രസർക്കാർ നല്കുന്നത്. 80 വയസ്സിൽ താഴെയുള്ളവരുടെ ദേശീയ വിധവാ പെന്ഷനിൽ 1300 രൂപ സംസ്ഥാന സർക്കാർ നൽകുമ്പോൾ, 300 രൂപ കേന്ദ്രവും നൽകുന്നു.

80 വയസ്സിന് മുകളിലുള്ളവരുടെ വിധവാ പെൻഷൻ തുകയിൽ 1100 രൂപ സംസ്ഥാന സർക്കാരും 500 രൂപ കേന്ദ്രസർക്കാഉം നല്കി വരുന്നു. ഇത്തവണ സംസ്ഥാനത്ത് നിരവധി പേർക്ക് പെൻഷൻ 1400 രൂപ വീതമാണ് ബാങ്ക് അക്കൗണ്ടിൽ ലഭിച്ചിരുന്നത്. എന്നാല്‍ പുതിയ തീരുമാനത്തില്‍ എതിർപ്പുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി. പെന്‍ഷന്‍ വിതരണത്തിനായി കേന്ദ്രം നല്‍കുന്നത് തുച്ഛമായ വിഹിതമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ ഈ പരിഷ്‌ക്കാരം ഉപകരിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം.  

സംസ്ഥാനത്ത് ആകെ അരലക്ഷത്തോളം പേര്‍ ക്ഷേമ പെന്‍ഷന്‍ തുക കൈപ്പറ്റുമ്പോള്‍ കേന്ദ്രത്തില്‍ നിന്നുളള വിഹിതം കൂട്ടിച്ചേര്‍ത്ത് പെന്‍ഷന്‍ നല്‍കുന്നത് 4.7 ലക്ഷം പേര്‍ക്കാണ്. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക