Categories: Kerala

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപ്പിടിത്തം, പുകയും ഉയരുന്നു; ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

പ്ലാസ്റ്റിക് കൂട്ടിയിട്ടിരുന്നതില്‍ നിന്നുമാണ് തീ കത്തിയത്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ട് മാലിന്യങ്ങള്‍ നീക്കി തീ അണക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.

Published by

കൊച്ചി : ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപ്പിടിത്തം. സെക്ടര്‍ ഒന്നിലാണ് തീപ്പിടിത്തം ഉണ്ടായത്. ഇവിടെ നിന്നും വലിയ തോതില്‍ പുകയും ഉയരുന്നുണ്ട്. ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ബ്രഹ്‌മപുരത്ത് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ തീ പിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ ഫയര്‍ഫോഴ്‌സ് തീ അണയ്‌ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ രണ്ട് ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.  

തീ പിടിത്തത്തിന് പിന്നാലെ ശക്തിയായ പുകയും ചൂടുമാണ് പ്രദേശത്തുനിന്ന് ഉയരുന്നത്. ബ്രഹ്‌മപുരത്ത് തീ പിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം ഫയര്‍ഫോഴ്സ് യൂണിറ്റുകളെ നിയോഗിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തീ കത്തി തുടങ്ങിയപ്പോള്‍ തന്നെ തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്.

പ്ലാസ്റ്റിക് കൂട്ടിയിട്ടിരുന്നതില്‍ നിന്നുമാണ് തീ കത്തിയത്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ട് മാലിന്യങ്ങള്‍ നീക്കി തീ അണക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. മാലിന്യം പുകഞ്ഞ് കത്തി മാലിന്യകൂനക്ക് മുകളിലേക്ക് എത്തുമ്പോഴാണ് ഇത് അറിയാന്‍ സാധിക്കുക. അതുകൊണ്ട് തന്നെ തീ അണക്കുന്നത് ശ്രമകരമായ ജോലിയാണ്.

110 ഏക്കറിലാണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. മുമ്പ് മാര്‍ച്ച് രണ്ടിനുണ്ടായ തീപ്പിടത്തം 12 ദിവസങ്ങള്‍ക്ക് ശേഷമാണ് അണച്ചത്. തീ പിടിത്തത്തെ തുടര്‍ന്നുണ്ടായ പുകയില്‍ കൊച്ചി നഗരത്തേയും സമീപ പ്രദേശങ്ങളും മൂടുകയും ചെയ്തിരുന്നു. ഇത് ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക