Categories: Kerala

കണിച്ചുകുളങ്ങര കേസ്: കെ.കെ. മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളി നടേശന്‍ ഒന്നാം പ്രതി; ഗൂഢാലോചന, ആത്മഹത്യ പ്രേരണ വകുപ്പുകള്‍ ചുമത്തി

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ കെ.കെ. മഹേശനെ പ്രതിയാക്കിയതിന് പിന്നില്‍ വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, കെ.എല്‍. അശോകന്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആര്‍.

Published by

ആലപ്പുഴ : കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളി നടേശന്‍ ഒന്നാം പ്രതി. മാരാരിക്കുളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വെള്ളാപ്പള്ളിയെ ഒന്നാംപ്രതിയാക്കിയിരിക്കുന്നത്. മാനേജര്‍ കെ. എല്‍ അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരെ കേസിലെ രണ്ടും മൂന്നും പ്രതികളുമാക്കി.  

കെകെ മഹേശന്റെ കുടുംബം നല്‍കിയ ഹര്‍ജിയില്‍ ആലപ്പുഴ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസ് എടുത്തത്. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതികള്‍ കെകെ മഹേശനെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ കെ.കെ. മഹേശനെ പ്രതിയാക്കിയതിന് പിന്നില്‍ വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി, കെ.എല്‍. അശോകന്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കെകെ മഹേശന്റേത് ആത്മഹത്യ കൊലപാതകത്തിന് സമാനമാണെന്നും കുടുംബം ആരോപിക്കുന്നു.  

എന്നാല്‍ കേസില്‍ സിബിഐ അന്വേഷണം വേണം. സുഭാഷ് വാസുവടക്കമുള്ള എസ്എന്‍ഡിപിയുടെ ശത്രുക്കളാണ് മാനസികമായി പീഡിപ്പിച്ച് മഹേശനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. 2020 ജൂണ്‍ 23നാണ് കണിച്ചുകുളങ്ങരയിലെ എസ്എന്‍ഡിപി ഓഫീസിനകത്ത് കെ.കെ. മഹേശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇത് ആത്മഹത്യയാണെന്ന് വ്യക്തമായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക