തിരുവനന്തപുരം: കാട്ടാക്കടയില്‍ മകളുടെ മുന്നിലിട്ട് പിതാവിനെ തല്ലിയ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജീവനക്കാരായ എന്‍. അനില്‍ കുമാര്‍, മുഹമ്മദ് ഷെരീഫ്, എസ്.ആര്‍. സുരേഷ്, സ.പി. മിലന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
മകളുടെ മുന്നിൽ വച്ച് അച്ഛനെ ദേഹോപദ്രവം ഏൽപ്പിച്ച സർക്കാർ ഉദ്യോഗസ്ഥരായ പ്രതികൾ ജാമ്യം അർഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരൻ പ്രേമനാണ് മകൾ രേഷ്മയുടെ മുന്നിൽ വച്ച് മർദ്ദനമേറ്റത്. അതേസമയം, കേസിലെ പ്രതികളായ കെഎസ്ആര്‍ടിസി ജീവനക്കാരെ പിടികൂടാനായിട്ടില്ല. ഇവര്‍ ജില്ല വിട്ടുവെന്നാണ് സംശയം.
മർദ്ദിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധന നടത്താൻ പ്രതികളുടെ കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
















