Categories: India

നാഷണല്‍ ഹെറാള്‍ഡ്: വ്യാജ കമ്പനികളുമായി പണമിടപാടുകള്‍ നടത്തിയതായി രേഖകള്‍; സോണിയേയും രാഹുലിനേയും ഇഡി വീണ്ടും ചോദ്യം ചെയ്‌തേക്കും

യങ് ഇന്ത്യ, അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയിലേക്ക് 2019 വരെ വ്യാജ കമ്പനികളുമായി പണം ഇടപാടുകള്‍ നടന്നതിന്റെ രേഖകള്‍ തെരച്ചിലില്‍ ഇഡി കണ്ടെടുത്തത്. യങ് ഇന്ത്യന്‍ എന്ന കമ്പനിയിലെ 76 ശതമാനം ഓഹരികളുടെ ഉടമകള്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ്.

Published by

ന്യൂദല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും രാഹുലിനേയും വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോര്‍സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനം. ദല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസില്‍ ഉള്‍പ്പടെ നടത്തിയ റെയ്ഡുകളില്‍ ലഭിച്ച രേഖകളില്‍ വ്യാജകമ്പനികളുമായി പണമിടപാടുകള്‍ നടന്നതിന്റെ രേഖകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള ഇഡിയുടെ തീരുമാനം.

നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് സോണിയയെ മൂന്ന് ദിവസവും, രാഹുലിനെ അഞ്ച് ദിവസവും ഇഡി നേരത്തെചോദ്യം ചെയ്തിരുന്നതാണ്. യങ് ഇന്ത്യ, അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയിലേക്ക് 2019 വരെ വ്യാജ കമ്പനികളുമായി പണം ഇടപാടുകള്‍ നടന്നതിന്റെ രേഖകള്‍ തെരച്ചിലില്‍ ഇഡി കണ്ടെടുത്തത്.  യങ് ഇന്ത്യന്‍ എന്ന കമ്പനിയിലെ 76 ശതമാനം ഓഹരികളുടെ ഉടമകള്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ്. അതിനാലാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി ആലോചിക്കുന്നത്.

കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡോടെക്സ് എന്ന കമ്പനിയില്‍ നിന്ന് ഒരു കോടി രൂപ യങ് ഇന്ത്യയ്‌ക്ക് ലഭിച്ചതിന്റെ രേഖകള്‍ നേരത്തെ ലഭിച്ചിരുന്നു. ഇതില്‍ അമ്പത് ലക്ഷം രൂപ കോണ്‍ഗ്രസിന് കൈമാറിയാണ് അസോസിയേറ്റഡ് ജേര്‍ണല്‍സിന്റെ ഓഹരി യങ് ഇന്ത്യ വാങ്ങിയത്. ഇതേക്കുറിച്ച് നേരത്തെ സോണിയ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും ഇഡി ചോദ്യങ്ങള്‍ ചോദിച്ചിരുന്നെങ്കിലും വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.  

വ്യാജ കമ്പനികളുമായി യങ് ഇന്ത്യ നടത്തിയിട്ടുള്ള പണമിടപാടുകളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായാണ് ഇഡി നടപടികള്‍ കടുപ്പിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന സോണിയ ഗാന്ധിയുടെയും, രാഹുല്‍ ഗാന്ധിയുടെയും ആവശ്യം 2016 ല്‍ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് ശേഷവും വ്യാജ കമ്പനികളില്‍ നിന്ന് യങ് ഇന്ത്യന്‍, അസോസിയേറ്റഡ് ജേര്‍ണല്‍സ് എന്നിവയിലേക്ക് പണം എത്തിയിട്ടുള്ളതായും ഇഡി പറഞ്ഞു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക