Categories: Kerala

‘ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ…നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല’; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്

Published by

കൊല്ലം : സ്ത്രീധന പീഡനത്തിന്റെ പേരില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ നിരന്തരം മാനസികവും- ശാരീരികവുമായി വിസ്മയയെ പീഡിപ്പിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്ത്. വിസ്മയ അച്ഛനുമായി സംസാരിക്കുന്നതിന്റെ ഓഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. തിങ്കളാഴ്ച കേസില്‍ വിധി വരാനിരിക്കേയാണ് കേസിലെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്.  

ഭര്‍ത്താവ് കിരണ്‍ കുമാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നു, എനിക്ക് പറ്റില്ല അച്ഛാ ഇവിടെ നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല. എനിക്ക് അങ്ങോട്ട് വരണം ഇവിടെ പേടിയാകുന്നു. ഇനിയും ഇവിടെ നിര്‍ത്തിയിട്ട് പോയാല്‍ ഞാന്‍ എന്തെങ്കിലും ചെയ്യും സഹിക്കാന്‍ പറ്റുന്നില്ലെന്ന് കരഞ്ഞുകൊണ്ട് അച്ഛനോട് പറയുന്നതിന്റെ ഓഡിയോയാണ് പുറത്തുവന്നത്.  

കഴിഞ്ഞ ജൂണ്‍ 21നാണ് ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനിയായ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് വിസ്മയയുടെ പിതാവും സഹോദരനും പരാതി നല്‍കിയതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ കിരണ്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീധനമരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.  

മകള്‍ക്കെതിരെയുണ്ടായിരുന്ന സ്ത്രീധന പീഡനത്തെ കുറിച്ച് അറിയാന്‍ താന്‍ വൈകി. അറിഞ്ഞപപ്പോള്‍ വീട്ടിലേക്ക് വരാനും ആവശ്യപ്പെട്ടിരുന്നു. കല്യാണത്തിന് ശേഷം തനിക്ക് ഇതില്‍ കൂടുതല്‍ സ്ത്രീധനം ലഭിക്കുമെന്ന് കിരണ്‍ കുമാര്‍ കരുതിക്കാണും. അതാകും മകളെ പീഡിപ്പിച്ചിരുന്നതെന്നും ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.  

അത്യപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി ഫോണ്‍ കോളുകളും വാട്ട്‌സാപ്പ് സന്ദേശങ്ങളും പ്രധാന രേഖകളാക്കിയാണ് കിരണ്‍ കുമാറിനെതിരെ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ വിസ്മയയുടെ ഭര്‍ത്താവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന പോരുവഴി സ്വദേശി കിരണ്‍കുമാര്‍ മാത്രമാണ് പ്രതി.

ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ തെളിവ് നിരത്തി വാദിച്ചു. ഇതിനായി വിസ്മയ അമ്മയ്‌ക്കും കൂട്ടുകാരിക്കും കിരണിന്റെ സഹോദരിക്കും അയച്ച വാട്ട്‌സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകള്‍ ഉള്‍പ്പടെ 12 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.എന്നാല്‍ ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാന്‍ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 

വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരണ്‍ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് തിങ്കളാഴ്‌ച്ച വിധി പറയുന്നത്. അറസ്റ്റിലായ കിരണ്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്. ഇയാള്‍ നിലവില്‍ പോലീസ് നിരീക്ഷണത്തിലാണ് കഴിയുന്നത്.  

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക