Categories: India

എ.പി അബ്ദുള്ളക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍; തെരഞ്ഞെടുത്ത് 23 അംഗ കമ്മിറ്റി

പുതുതായി തെരഞ്ഞെടുക്കപ്പെട്ട 23 അംഗ ഹജ്ജ് കമ്മിറ്റിയിലെ ആദ്യ യോഗത്തിലാണ് ചെയര്‍മാനെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

Published by

ന്യൂദല്‍ഹി: ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു. ഇന്ന് ന്യൂദല്‍ഹിയില്‍ ചേര്‍ന്ന പുതിയ കേന്ദ്രഹജ്ജ് കമ്മിറ്റിയുടെ ആദ്യ യോഗമാണ് ചെയര്‍മാനെ തെരഞ്ഞെടുത്തത്. കേന്ദ്രസര്‍ക്കാറിന്റെ പ്രതിനിധിയായാണ് അബ്ദുള്ളക്കുട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ എത്തിയത്.

മുന്‍ എംപിയും എംഎല്‍എയുമായ അബ്ദുള്ളക്കുട്ടി 2019ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന ജനക്ഷേമപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി ബിജെപിയില്‍ ചേരുന്നത്. തുടര്‍ന്ന് ദേശീയ വൈസ് പ്രസിഡന്റ് പദവിയിലെത്തി. ലക്ഷദ്വീപിന്റെ ചുമതലയുള്ള പ്രഭാരിയുമാണ് അദ്ദേഹം.  

അരുവാനപ്പള്ളി പുതിയപുരക്കല്‍ അബ്ദുള്ളക്കുട്ടി എന്ന എ.പി. അബ്ദുള്ളക്കുട്ടി, അഞ്ച് തവണ കണ്ണൂരില്‍ നിന്ന് ലോക്‌സഭാ അംഗമായ കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ 1999ലും 2004ലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയതോടെയാണ് കേരള രാഷ്‌ട്രീയത്തില്‍ ശ്രദ്ധേയനാകുന്നത്. 2009ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ ജനക്ഷേമപ്രവര്‍ത്തനങ്ങളെ പ്രശംസിച്ചതിന് സിപിഎമ്മില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് കോണ്‍ഗ്രസ് അംഗമായി. 2009ലും 2011ലും കോണ്‍ഗ്രസ് പ്രതിനിധിയായി കണ്ണൂരില്‍ നിന്ന് നിയമസഭയിലെത്തി.

1967 മെയ് എട്ടിന് കണ്ണൂര്‍ ജില്ലയിലെ നാറാത്ത് പഞ്ചായത്തില്‍ ടി.പി. മൊയ്തീന്റെയും എ.പി. സൈനബയുടെയും അഞ്ചു മക്കളില്‍ മൂന്നാമനായാണ് അബ്ദുള്ളക്കുട്ടിയുടെ ജനനം.  നാറാത്ത് എല്‍പി സ്‌കൂള്‍, കമ്പില്‍ മാപ്പിള ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍

നിന്നായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.  കണ്ണൂര്‍ എസ്എന്‍ കോളേജില്‍ നിന്ന് പ്രീഡിഗ്രിയും മലയാളത്തില്‍ ബിരുദവും നേടി. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നു നിയമബിരുദവും നേടിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by