Categories: India

രാജസ്ഥാനിലെ കരൗലി വര്‍ഗ്ഗീയ കലാപം: ഹിന്ദുക്കള്‍ കൂട്ടപ്പലായനം ചെയ്യുന്നു; 192 കുടുംബങ്ങള്‍ ഓടിപ്പോയെന്ന് ബിജെപി നേതാവ്

രാജസ്ഥാനിലെ വര്‍ഗ്ഗീയ കലാപം നടന്ന കരൗലിയില്‍ ഹിന്ദു കുടുംബങ്ങള്‍ കൂട്ടപ്പലായനം ചെയ്യുന്നു. ഏപ്രില്‍ രണ്ടിനാണ് ഹിന്ദു പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി നടന്ന ബൈക്ക് റാലിക്ക് നേരെ ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ക്കോയ്മയുള്ള പ്രദേശത്ത് നിന്നും കല്ലേറുണ്ടായത്.

Published by

ജയ്പൂര്‍: രാജസ്ഥാനിലെ വര്‍ഗ്ഗീയ കലാപം നടന്ന കരൗലിയില്‍ ഹിന്ദു കുടുംബങ്ങള്‍ കൂട്ടപ്പലായനം ചെയ്യുന്നു. ഏപ്രില്‍ രണ്ടിനാണ് ഹിന്ദു പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടന്ന ബൈക്ക് റാലിക്ക് നേരെ ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ക്കോയ്മയുള്ള പ്രദേശത്ത് നിന്നും കല്ലേറുണ്ടായത്.

ഏകദേശം 192 ഹിന്ദു കുടുംബങ്ങള്‍ കരൗലി വിട്ടോടിപ്പോയതായി ബിജെപി രാജ്യസഭ എംപി കിരോഡി ലാല്‍ മീണ പറഞ്ഞു. ന്യൂനപക്ഷ സമുദായത്തിന് ആധിപത്യമുള്ള ധോലികാര്‍ പ്രദേശത്തുനിന്നുള്ള ഹിന്ദു കുടുംബങ്ങളാണ് ഒഴിഞ്ഞുപോയിരിക്കുന്നത്. പ്രധാനമായു ദളിത് ഹിന്ദു സമുദായക്കാരായ ജാടവ്, കടീക്സ്, കഹാറുകള്‍, ധോബികള്‍, കുംഹാളുകള്‍ എന്നിവരാണ് ഓടിപ്പോയിരിക്കുന്നത്. കരൗലിയിലെ ഹത്വാര ബസാറില്‍ നിന്നുള്ള ഭൂരിപക്ഷസമുദായത്തിലെ കച്ചവടക്കാരെയും കുടുംബത്തെയും ഓടിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ അക്രമമെന്നും ബിജെപി  ആരോപിക്കുന്നു.  ഞായറാഴ്ച രാംനവമി ആഘോഷങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായി നിരവധി ജില്ലകളില്‍ മുന്‍കരുതല്‍ എന്നോണം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നതിനാല്‍ വലിയ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല.  

ഇതുവരെ വര്‍ഗ്ഗീയ കലാപത്തിന് അരങ്ങൊരുക്കിയ കോണ്‍ഗ്രസിന്റെ പ്രദേശിക നേതാവ് മത് ലൂബ് അഹമ്മദിനെ അറസ്റ്റ് ചെയ്തിട്ടില്ല. അതേ സമയം രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത് ഒരവസരമാക്കി ബിജെപി നേതാക്കളെ തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്നതായി ആരോപണമുണ്ട്. ജയ്പൂര്‍ നഗരസഭാ മേയറായ

സോംയ ഗുര്‍ജാറിന്റെ ഭര്‍ത്താവ് രാജാറാം ഗുര്‍ജാറിനെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഗുര്‍ജാര്‍ സമുദായത്തിലെ അഞ്ചു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജസ്ഥാനിലെ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്ന കരുത്തയായ നേതാവാണ് സോംയ ഗുര്‍ജാര്‍. ഇവരെ ഒതുക്കുക കോണ്‍ഗ്രസിന്റെ ലക്ഷ്യമാണ്. ഗെലോട്ട് സര്‍ക്കാര്‍ ഗുര്‍ജാര്‍ സമുദായത്തെ വേട്ടയാടുന്നതിന് പിന്നില്‍ രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ബിജെപിയ്‌ക്ക് പൊതുവേ ശക്തമായി പിന്തുണ നല്‍കുന്ന സമുദായമാണ് ഗുര്‍ജാര്‍. രണ്ട് അശോക് ഗെലോട്ടിന്റെ എതിരാളി സച്ചിന്‍ പൈലറ്റിനെ പിന്തുണയ്‌ക്കുന്ന സമൂദായം കൂടിയാണ് ഗുര്‍ജാര്‍. സച്ചിന്‍ പൈലറ്റ് ഗുര്‍ജറാണ്.

ഹിന്ദു പുതുവത്സരദിനത്തോടനുബന്ധിച്ച് നടത്തിയ ഹിന്ദു പ്രകടനം ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള ഹത്വാര ബസാറില്‍ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. ഉടനെ ആക്രമണവും തുടങ്ങി. മൂന്ന് ബൈക്കുകളും ഒരു ഡസനോളം കടകളും കത്തിച്ചു. ഈ പ്രദേശത്തെ ഹിന്ദു ബിസിനസുകാര്‍ പറയുന്നത് ന്യൂനപക്ഷസമുദായത്തില്‍പ്പെട്ട കച്ചവടക്കാര്‍ ഉ്ച്ചതിരിഞ്ഞ് 3.30ഓടെ കടകള്‍ അടച്ച് പോയെന്നാണ്. പിന്നീടാണ് കടകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ഇത് കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നും ആരോപിക്കപ്പെടുന്നു. കടകള്‍ കൊള്ളയടിച്ച ശേഷം അക്രമികള്‍ തീവെച്ച് നശിപ്പിക്കുകയായിരുന്നു. തീയണക്കാന്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചെങ്കിലും അവര്‍ വരാതിരുന്നതും ആസൂത്രണത്തിന്റെ ഭാഗമായാണെന്ന് കച്ചവടക്കാര്‍ പറയുന്നു.  

ഈ വര്‍ഗ്ഗീയ കലാപത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് കൃത്യമായ പങ്കുണ്ടെന്നും ബിജെപി നേതാവ് ആരോപിക്കുന്നു. ഈ കേസ് സിബി ഐ അന്വേഷിച്ചാലേ സത്യം തെളിയൂ എന്ന ആവശ്യമാണ് ഇപ്പോള്‍ ബിജെപി ഉയര്‍ത്തുന്നത്. ഹിന്ദു പുതുവത്സര റാലിയില്‍ അക്രമമുണ്ടാകുമെന്ന് പോപ്പുലര്‍ ഫ്രണ്ട് ഈ റാലി നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ അശോക് ഗെലോട്ട് സര്‍ക്കാരിന് എഴുതിയ കത്തില്‍ സൂചന നല്‍കിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക