Categories: Business

ഓഹരി വിപണിയില്‍ അദാനി പവര്‍ കുതിയ്‌ക്കുന്നു; ഓഹരി 12 ശതമാനം കുതിച്ച് 170 രൂപയില്‍; ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില

ഓഹരി വിപണിയില്‍ ബുള്ളുകള്‍ പിടിമുറുക്കിയ ചൊവ്വാഴ്ച അദാനി ഗ്രൂപ്പിന്‍റെ അദാനി പവര്‍ 12 ശതമാനം നേട്ടം കൊയ്തു. ബോംബെ ഓഹരി വിപണിയില്‍ ഈ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 170 രൂപ രേഖപ്പെടുത്തി.

Published by

മുംബൈ: ഓഹരി വിപണിയില്‍ ബുള്ളുകള്‍ പിടിമുറുക്കിയ ചൊവ്വാഴ്ച അദാനി ഗ്രൂപ്പിന്റെ അദാനി പവര്‍ (Adani Power) 12 ശതമാനം നേട്ടം കൊയ്തു. ബോംബെ ഓഹരി വിപണിയില്‍ ഈ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 170 രൂപ രേഖപ്പെടുത്തി.

ഇന്ത്യയില്‍ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ താപവൈദ്യുതി ഉല്‍പാദകരായ അദാനി പവര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കമ്പനിയുടെ ആറ് സബ്‌സിഡിയറി യൂണിറ്റുകളെ ലയിപ്പിക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇതോടെ ആറാം ദിവസമാണ് ഓഹരി വില മുകളിലേക്ക് കുതിക്കുന്നത്. കഴിഞ്ഞ ആറ് ദിവസത്തെ കണക്കെടുത്താന്‍ ഈ ഓഹരി 37 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പല ദിവസങ്ങളിലും ബെയറുകള്‍ ഓഹരി വിപണിയെ പിടികൂടിയപ്പോഴും അദാനി പവര്‍ കുതിപ്പ് തുടരുകയായിരുന്നു. ഗുജറാത്ത്, മഹാരാഷ്‌ട്ര, കര്‍ണ്ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ താപനിലയങ്ങളില്‍ നിന്നും വര്‍ഷം 12,450 മെഗാവാട്ട് വൈദ്യുതിയാണ് വര്‍ഷം തോറും കമ്പനി ഉല്‍പാദിപ്പിക്കുന്നത്.  

അദാനി പവര്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡാണ് കമ്പനി പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ആറ് അനുബന്ധയൂണിറ്റുകളെ ലയിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് അദാനി പവര്‍ മഹാരാഷ്‌ട്ര ലി., അദാനി പവര്‍ രാജസ്ഥാന്‍ ലി, അദാനി പവര്‍ (മുന്ദ്ര)ലി, ഉഡുപ്പി പവര്‍ കോര്‍പ് ലി., റായ്പൂര്‍ എനെര്‍ജെന്‍ ലി., റായിഗര്‍ എനര്‍ജി ജെനറേഷന്‍ ലി. എന്നീ അനുബന്ധ കമ്പനികളെയാണ് ലയിപ്പിച്ചത്. ഇതോടെ കമ്പനിയ്‌ക്ക് മെച്ചപ്പെട്ട നിയന്ത്രണവും വിഭവോപയോഗവും  ഉയര്‍ന്ന സാമ്പത്തിക കരുത്തും മെയ് വഴക്കവും കൈവരിക്കാനാവുമെന്ന് ഡയറക്ടര്‍ ബോര്‍ഡ് പറയുന്നു. ഒപ്പം കമ്പനിയുടെ വലിപ്പം, ബിസിനസ് തോത് എന്നിവയില്‍ നല്ല കുതിപ്പുണ്ടാക്കാനും കഴിയും. താപനിലയത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനിയാവുക എന്നതാണ് ലക്ഷ്യമെന്ന് അദാനി പറയുന്നു.  

2021 ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസ പാദത്തില്‍ അദാനി പവര്‍ 218.49 കോടി രൂപയുടെ ലാഭം നേടിയിരുന്നു. അതേ സമയം 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 288.74 കോടി രൂപ നഷ്ടത്തിലായിരുന്നു. ജാര്‍ഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ പുതിയ താപനിലയങ്ങള്‍ വരികയാണ്. ഇതുവഴി 7000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക