തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത പരിശോധിക്കാന്‍ നടപ്പിലാക്കിയ ഗ്രേഡ് സമ്പ്രദായം എബിസിഡി പൊളിഞ്ഞപ്പോള്‍ കൊണ്ടു വന്ന മാര്‍ക്കിടലും വന്‍ അബദ്ധമാകുമെന്ന് ജീവനക്കാര്‍.
ഭരണപരിഷ്ക്കാര കമ്മറ്റിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡ് മാറ്റി സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ 20 ചോദ്യങ്ങള്‍ക്കുള്ള മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കാര്യക്ഷമത പരിശോധിക്കണമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയത്. 20 ചോദ്യങ്ങളിലൂടെ പരമാവധി 10 മാര്‍ക്കാണ് ജീവനക്കാരുടെ കാര്യക്ഷമതയ്ക്ക് അനുസരിച്ച് നല്‍കേണ്ടത്. മാര്‍ക്ക് സമ്പ്രദായം നിലവില്‍ വരുന്നതോടെ സ്ഥലംമാറ്റത്തില്‍ മാത്രം ഇടപെടല്‍ ഉണ്ടായിരുന്ന രാഷ്ട്രീയ ഇടപെടല്‍ ഇനി സ്ഥാനക്കയറ്റത്തിലും ഉണ്ടാകും. ജീവനക്കാര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ചൂഷണത്തിന് ഇരയാവുകയും ചെയ്യും.
ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് മാര്‍ക്ക് നല്‍കേണ്ടത്. സിവില്‍ സര്‍വീസ് ജീവനക്കാര്‍ക്ക് ചീഫ് സെക്രട്ടറിക്കും മന്ത്രിമാര്‍ക്കും വരെ മാര്‍ക്ക് നല്‍കാം. മൂന്ന് വര്‍ഷത്തെ പ്രകടനമാണ് വിലയിരുത്തേണ്ടത്. ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള പ്രകടനം വിലയിരുത്തി ഓണ്‍ലൈനായിട്ട് മാര്‍ക്ക് നല്‍കണം. ഇങ്ങനെ മൂന്ന് വര്‍ഷത്തെ കണക്കെടുത്താണ് കാര്യക്ഷമത പരിശോധിക്കുന്നത്. മൂന്ന് വര്‍ഷത്തെ കണക്കെടുപ്പില്‍ മാര്‍ക്ക് നല്‍കേണ്ട ഉദ്യോഗസ്ഥന് ഇടയ്ക്ക് സ്ഥലംമാറിയാല്‍ മാര്‍ക്കിന്റെ ഗതിയും മാറും. ജീവനക്കാര്‍ ഓഫീസ് മാറിയാലും മാര്‍ക്ക് കുറയാനിടവരും.
പ്രധാന നിര്‍ദേശങ്ങളില്‍ ഒന്നായ ജീവനക്കാരുടെ തീരുമാനങ്ങള്‍ എടുക്കേണ്ട കഴിവ് സംബന്ധിച്ചുള്ള മാര്‍ക്ക് നല്കല് വന്‍ പരാജയത്തിലേക്ക് നീങ്ങും. ഫയലുകളില്‍ തീര്‍പ്പ് കല്പ്പിക്കുമ്പോള് നിയമപരമായ കാര്യങ്ങളെ സംബന്ധിച്ചുള്ള ആശങ്ക ജീവനക്കാരെ ബുദ്ധിമുട്ടിലാക്കും. മാര്‍ക്ക് നിര്‍ണയം ആയതിനാല്‍ തങ്ങള്‍ ഉപദേശം നല്‍കുന്നത് തെറ്റായാല്‍ തങ്ങളുടെ മാര്‍ക്ക് കുറയാതിരിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന് അഭിപ്രായം പറയാനും തയ്യാറാകില്ല. ഇതോടെ കീഴ്ജീവനക്കാര്‍ വട്ടം കറങ്ങും. ഫയലുകളില്‍ തീര്‍പ്പ് കല്പ്പിക്കുമ്പോള് പരാതികളും ഉണ്ടാകും. ഇതും മാര്‍ക്കിനെ ബാധിക്കും. ഇതോടെ നിരവധി നിയമവശങ്ങള്‍ ജീവനക്കാര്‍ ചൂണ്ടിക്കാട്ടി ഫയലുകള്‍ മെല്ലെപ്പോക്കിലേക്ക് നീങ്ങും.
ജീവനക്കാരുടെ വിശ്വാസ്യത സംബന്ധിച്ച് ഓഫീസ് മേധാവി എങ്ങനെ കണ്ടു പിടിക്കുമെന്നും ജീവനക്കാര്‍ ചോദിക്കുന്നു. ഓഫീസുകളില്‍ രാഷ്ട്രീയ അതിപ്രസരമുള്ളതിനാല്‍ മുഖം നോക്കാതെ നടപടി എടുക്കുക സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ച് അപ്രായോഗികമാണ്. പല ഫയലുകളിലും ഭരണപക്ഷ രാഷ്ട്രീയ സ്വാധീനത്താല്‍ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് തീരുമാനം എടുക്കേണ്ടി വരും.
ഇതോടെ ജീവനക്കാര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉയരും. ഇത് മാര്‍ക്ക് കുറയാനും സ്ഥാനക്കയറ്റം തടയാനും ഇടവരുത്തും. ഭരണപക്ഷ യൂണിയനുകളുടെ ചൊല്‍പ്പടിക്ക് ജീവനക്കാരെ നിര്‍ത്താന്‍ മാര്‍ക്കിടല്‍ സഹായകരമാകുമെന്നും ആരോപണം ഉയര്‍ന്നു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: