തിരുവനന്തപുരം : സംസ്ഥാനത്ത് മാര്‍ച്ച് 24 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകള്‍. ചാര്‍ജ് വര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം.
ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനമാകുന്നത് വരെ അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി ബസ് ഉടമകള്‍ അറിയിച്ചു. നിരക്ക് കൂട്ടാമെന്നേറ്റ സര്‍ക്കാര്‍ നാല് മാസമായിട്ടും വാക്ക് പാലിച്ചില്ല. രാമചന്ദ്രന് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയില്ല. ബജറ്റിലും ഒരു പരിഗണനയുമുണ്ടായില്ല. മറ്റ് സംഘടനകളുമായി ആലോചിച്ച് സമരം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് അറിയിച്ചു.
പണിമുടക്ക് പ്രഖ്യാപിച്ച് ഗതാഗത മന്ത്രിക്ക് ബസ് ഉടമകള്‍ നോട്ടീസ് നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് ഈ മാസം 24 മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ബസ് ഉടമകള്‍ നിവേദനം നല്കിയ കാര്യം ഗതാഗത മന്ത്രി ആന്റണി രാജു സ്ഥിരീകരിച്ചിട്ടുമുണ്ട്.
മിനിമം ബസ് ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്നാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇത് ഉടനടി നടപ്പിലാക്കണമെന്നും ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ബസ് ഉടമകള്‍ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ കണ്സെഷന് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: